എം.ഡി.ബാബുരഞ്ജിത്
കരുനാഗപ്പള്ളി: കഴിഞ്ഞദിവസം കരുനാഗപ്പള്ളി ഇന്ത്യന്‍ ബാങ്കിന് സമീപം ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കവെ സ്കൂട്ടര്‍ ഇടിച്ച് മസ്തിഷ്ക്ക മരണം സംഭവിച്ച കുലശേഖരപുരം ആദിനാട് നോര്‍ത്ത് മണ്ണൂര്‍ കിഴക്കേത്തറ കാര്‍ത്തികേയന്റെ ഭാര്യയും ചുനക്കര തടത്തില്‍ പുത്തന്‍വീട്ടില്‍ പരേതനായ മാധവന്റേയും മാധവിയുടെയും മകളുമായ സുജാത (43) നാടിന്റെ നൊമ്പരമായി. 13ന് വൈകിട്ട് മൂന്നിന് ഭര്‍തൃമാതാവിനൊപ്പം ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചുകടക്കുമ്പോള്‍ സ്കൂട്ടര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സുജാതയുടെ തല ശക്തമായി ഇടിച്ചു. റോഡില്‍ രക്തം വാര്‍ന്നുകിടന്ന സുജാതയെ ഓട്ടോറിക്ഷ ഡ്രൈവറാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെവിയിലൂടെ രക്തം വാര്‍ന്നുകൊണ്ടിരുന്ന സുജാതയെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിക്കുന്നത്. തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും തലച്ചോറിനകത്തുണ്ടായ രക്തസ്രാവവും ക്ഷതവും സ്ഥിതി വഷളാക്കി. വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ മസ്തിഷ്ക്കമരണം സ്ഥിരീകരിച്ചതോടെ പ്രതീക്ഷ പൂര്‍ണ്ണമായും അസ്തമിച്ചു.
കരുനാഗപ്പള്ളി വലിയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പിആര്‍ഒ ബന്ധുക്കളോട് അവയവദാനത്തിന്റെ സാധ്യതകളെ കുറിച്ച് പറഞ്ഞു. വിദേശത്തുനിന്നും സംഭവ വിവരമറിഞ്ഞ് നാട്ടിലെത്തിയ സുജാതയുടെ ഭര്‍ത്താവ് കാര്‍ത്തികേയനോട് ഇതേപ്പറ്റി സംസാരിക്കുകയും ചിലബന്ധുക്കള്‍ വിസമ്മതം അറിയിച്ച് നില്ക്കുമ്പോള് സുജാതയുടെ ഇളയ മകളായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അഖില കാര്‍ത്തിക് നിശ്ചയദാര്‍ഢ്യത്തോടെ എന്റെ അമ്മ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് വേദനയോടെ പറഞ്ഞു. ഈ വാക്കുകള്‍ ബന്ധുക്കള്‍ക്ക് പ്രചോദനമാകുകയായിരുന്നു. തുടര്‍ന്ന് അവയവ ദാനത്തിനുള്ള സമ്മതം ആശുപത്രി അധികൃതരെ അറിയിക്കുകയും ഉടന്‍തന്നെ കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ വിവരം ഉള്‍ക്കൊള്ളിക്കുകയും ചെയ്തു. വെളുപ്പിന് ഒന്നിനോടെ കിംസ് ആശുപത്രി, മെഡിസിറ്റി എന്നിവിടങ്ങളില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘം എത്തി അവയവദാനത്തിനുള്ള ശസ്ത്രക്രീയ ആരംഭിച്ചു. പൂര്‍ണ്ണമായും ആരോഗ്യമുള്ള രണ്ട് കിഡ്നികളില്‍ ഒന്ന് മെഡിസിറ്റിക്കും കരളും മറ്റൊരു കിഡ്നിയും കിംസ് ആശപത്രിക്കും കണ്ണുകള്‍ രണ്ടും കൊല്ലം ജില്ലാ ആശുപത്രിക്കും കൈമാറുകയായിരുന്നു.
കരുനാഗപ്പള്ളിയിലെ അറിയപ്പെടുന്ന ക്ഷീരകര്‍ഷക കുടുംബമാണ് സൂജാതയുടെ ഭര്‍ത്താവിന്റെത്. നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന സുജാതയുടെ വേര്‍പാടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് ഗ്രാമം. വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. മക്കള്‍: ആര്യ കാര്‍ത്തിക്, അഖില കാര്‍ത്തിക്. മരുമകന്: സനുരാജ്. ഒ.മാധവന്റെ സഹോദരിപുത്രിയാണ് സുജാത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: