കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടം ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്നാരോപണം ശക്തമാകുന്നു.
വെടിക്കെട്ടപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അന്വേഷണ സംഘത്തിന് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇതുവരെയും സാധിച്ചില്ലയെന്നതാണ് അന്വേഷണത്തിന്റെ അട്ടിമറിസാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്.
ക്ഷേത്രഭാരവാഹികള്‍ കീഴടങ്ങിയതും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ധാരണപ്രകാരമായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിരോധിച്ച വെടിക്കെട്ട് നടത്താന്‍ ഭാരവാഹികള്‍ക്ക് ആര് അനുമതി നല്‍കിയതെന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിക്കാത്തത് അട്ടിമറിസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
കൂടാതെ ഒളിവില്‍ പോയ കമ്പക്കെട്ടാശാന്‍ സുരേന്ദ്രനെ പിടികൂടാന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെയും സാധിച്ചിട്ടില്ല. ക്ഷേത്രഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തിയ സംഘം കമ്പക്കെട്ടാശാന്‍ സുരേന്ദ്രന്റെ ജോലിക്കാരെ അറസ്റ്റ് ചെയ്തതല്ലാതെ ദുരന്തത്തെപറ്റിയുള്ള വ്യക്തമായ വിവരത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ പരവൂര്‍ മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയപ്പോഴുണ്ടായ കോടതി പരാമര്‍ശവും ക്രൈംബ്രാഞ്ച് അന്വേഷണത്തെ സംശയത്തിന്റെ ദൃഷ്ടിയിലെത്തിക്കുന്നു. ഇത്രവലിയ ദുരന്തമുണ്ടായി 108 പേര്‍ മരിക്കുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടും നടത്തിപ്പുകാരായ ക്ഷേത്രഭാരവാഹികള്‍ക്ക് ഒരു പോറല്‍പോലുമേല്‍ക്കാത്തത് എന്തുകൊണ്ടെന്നാണ് കോടതി പരമാര്‍ശിച്ചത്. അതേസമയം കമ്പക്കെട്ട് നടത്തേണ്ടയെന്ന് കമ്പക്കെട്ട് ആശാനോട് ഭാരവാഹികള്‍ പറഞ്ഞതായും അത് വിസമ്മതിച്ച ആശാന്‍ സ്വന്തം ഇഷ്ടപ്രകാരം കമ്പക്കെട്ട് നടത്തുകയായിരുന്നുവെന്നുമുള്ള ക്ഷേത്രം‘ഭാരവാഹികള്‍ ക്രൈംബ്രാഞ്ചിന് മൊഴിനല്‍കിയതായ റിപ്പോര്‍ട്ടും പുറത്തുവരുന്നു. അങ്ങനെയെങ്കില്‍ ആ വിവരം പോലീസിനെ അറിയിക്കാതിരുന്നത് എന്താണെന്ന ചോദ്യവും സംശയത്തിന് ഇട നല്‍കുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ച് ക്ഷേത്രഭാരവാഹികളില്‍ നിന്നും ഇത്തരത്തില്‍ വില കുറഞ്ഞ സമീപനം സ്വീകരിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം എഡിഎം നിരോധിച്ച കമ്പക്കെട്ടിന് പിന്നീട് പോലീസ് നല്‍കിയ അനുമതിയാണ് ഭാരവാഹികള്‍ക്ക് മത്സരം നടത്താന്‍ പ്രചോദനമായത്. വെടിക്കെട്ടിനെതിരെ അതി ശക്തമായ റിപ്പോര്‍ട്ട് നല്‍കിയ സിറ്റി പോലീസ് കമ്മീഷണര്‍ പിന്നീട് അത് തിരുത്തി നല്‍കിയതില്‍ ഉന്നതബന്ധമുണ്ടെന്നാരോപണം ശക്തമായിരിക്കെ ഇന്നലെ അതിന്റെ പകര്‍പ്പുകള്‍ പുറത്തായി.
അതേസമയം ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണവുമായി പോകരുതെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതെന്ന ആരോപണവും ശക്തമാണ്.
ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദി പോലീസാണെന്ന് അന്നുതന്നെ ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത്രവലിയ അപകടം ഒരുക്കാന്‍ കൂട്ടുനിന്നവര്‍ പോലീസെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.
















