തിരുവനന്തപുരം: മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പു കളം നിറഞ്ഞു, അണികളുണര്ന്നു, പ്രചാരണവും ചൂടായി. ഇനി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുന്നതോടെ അങ്കം മുറുകും.
അറുപത് വര്‍ഷത്തിനിടയില്‍ 13 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് കേരളം സാക്ഷിയായത്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരം പിന്നീട് മുന്നണികള്‍ തമ്മിലായി. 14-ാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കെട്ടുംമട്ടും കൂട്ടുകെട്ടും മാറിമറിഞ്ഞിരിക്കുകയാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ മൂന്നാം ബദല്‍ശക്തിയായി കേരളത്തില്‍ വളര്‍ന്നതോടെ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമായി മാറി.
140 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍ഡിഎ പോരാട്ടത്തിന് തയ്യാറായിക്കഴിഞ്ഞു. നിയമസഭാതെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്ന ഒരേയൊരു രാഷ്ട്രീയപാര്‍ട്ടി ബിജെപിയാണ്. 96 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. ഘടകക്ഷിയായ ഭാരത് ധര്‍മ്മ ജനസേന 37 സീറ്റില്‍ മത്സരിക്കും. ഇതില്‍ 30 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ പിന്തുണയോടെ മത്സരിക്കും. ഘടകക്ഷികളായ കേരളാകോണ്‍ഗ്രസ് പിസി തോമസ് വിഭാഗം, ലോക് ജനശക്തി പാര്‍ട്ടി, കേരള വികാസ് പാര്‍ട്ടി, ജെഎസ്എസ് (രാജന്‍ബാബു) എന്നിവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.
ഇടതു വലതു മുന്നണികളെ തകര്‍ത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. യുഡിഎഫിന്റെ അഴിമതി രാഷ്ട്രീയത്തിനും എല്‍ഡിഎഫിന്റെ അക്രമരാഷ്ട്രീയത്തിനും എതിരായി എന്‍ഡിഎ ഉയര്‍ത്തിപ്പിടിക്കുന്നത് വികസനത്തിന്റെയും ഐക്യത്തിന്റെയും രാഷ്ട്രീയമാണ്. മൂന്നാം ബദല്‍ശക്തിയായി എന്‍ഡിഎ ഇടതുവലത് മുന്നണികളെ അമ്പരിപ്പിച്ച് ശക്തമായ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ഇടതു മുന്നണിയെ ആരുനയിക്കുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയാകാന്‍ കൊതിച്ച് കച്ചകെട്ടിയിറങ്ങിയ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനു വെല്ലുവിളിയുര്‍ത്തി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മുന്നിലുണ്ട്. ആരു നയിക്കുമെന്നതില്‍ ഉത്തരം കിട്ടാതെ ഉഴറുന്ന മുന്നണിയില്‍ ഘടകക്ഷികളും അതൃപ്തരാണ്. 90 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. എട്ട് സീറ്റുകളില്‍ സിപിഎം സ്വതന്ത്രര്‍ മത്സരിക്കും. ഘടകക്ഷികളായ സിപിഐ 25 സീറ്റിലും കോണ്‍ഗ്രസ് എസ്- 1, കേരളാകോണ്‍ഗ്രസ് (സ്കറിയ)- 1, ഐഎന്‍എല്‍ – 1, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് -4, ആര്‍എസ്പി(ലെനിനിസ്റ്റ്) -1, കേരളാകോണ്‍ഗ്രസ് (ബി) -1 സീറ്റിലും മത്സരിക്കും.
തമ്മില്‍ത്തല്ലും ഗ്രൂപ്പുപോരും തുടരുന്നതിനിടെ യുഡിഎഫും സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് 86 സീറ്റിലാണ് മത്സരിക്കുന്നത്. മുസ്ലീംലീഗ് 24 സീറ്റിലും കേരളാകോണ്‍ഗ്രസ് എം 15 സീറ്റിലും മത്സരിക്കും. ജനതാദള്‍ യുണൈറ്റഡ്(ജെഡിയു) 7 സീറ്റിലും, ആര്‍എസ്പി 5 സീറ്റിലും കേരളാകോണ്‍ഗ്രസ് ജേക്കബ് 2 സീറ്റിലും സിഎംപി ഒരു സീറ്റിലും മത്സരിക്കും.
സ്വന്തം ദൗര്‍ബല്യങ്ങളെക്കുറിച്ച് ബോധ്യമുള്ള ഇരുമുന്നണികളും എന്‍ഡിഎയുടെ മുന്നേറ്റത്തെ ഭയക്കുകയാണ്. മെയ് 19ന് വോട്ടെണ്ണുന്നതുവരെ തുടരുന്ന നെഞ്ചിടിപ്പ് വലിയൊരു പൊട്ടിത്തെറിയിലാണ് അവസാനിക്കുക എന്നുതന്നെ വേണം കരുതാന്‍. എന്‍ഡിഎ എന്നാല്‍ രാഷ്ട്രീയ കൂട്ടുകെട്ടിനുപരിയായി ജനങ്ങളുടെ കൂട്ടായ്മയാണ്. എല്ലാവിഭാഗം ജനങ്ങളും കൂട്ടംകൂട്ടമായി ബിജെപിയോടൊപ്പമാണെന്ന കാഴ്ചയാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. പ്രമുഖ നേതാക്കള്‍ക്കൊപ്പം ജനലക്ഷങ്ങളും അണിചേരുമ്പോള്‍ ശക്തമായ ത്രികോണ മത്സരത്തിനാകും കേരളം സാക്ഷ്യംവഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: