ന്യൂദല്‍ഹി: ഭാരത-പാക് സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന പാക് അംബാസഡര്‍ അബ്ദുള്‍ ബാസിതിനെതിരെ ഭാരതം പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ബാസിത് മനപ്പൂര്‍വ്വം ശ്രമിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് എന്‍എസ്എയെ അറിയിച്ചു. ഭാരത-പാക് സംഭാഷണങ്ങള്‍ നിര്‍ത്തിവെച്ചെന്ന ബാസിതിന്റെ പ്രസ്താവന പാക്കിസ്ഥാന്‍ തള്ളിക്കളയണമെന്നും വെള്ളിയാഴ്ച രാത്രി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഡോവല്‍ ആവശ്യപ്പെട്ടു.
പാക് അന്വേഷണ സംഘം പത്താന്‍കോട്ട് അന്വേഷണം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷമാണ് അബ്ദുള്‍ ബാസിതിന്റെ പ്രകോപനപരമായ പ്രസ്താവന. ചര്‍ച്ചകള്‍ ഒന്നടങ്കം അട്ടിമറിക്കുകയാണ് ബാസിതെന്നാണ് ഭാരത നിലപാട്. മുമ്പും മോദി-നവാസ് ഷെരീഫ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ ഹൂറിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ചര്‍ച്ചകള്‍ അട്ടിമറിച്ചത് അബ്ദുള്‍ ബാസിതാണ്. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ച സമയത്തായിരുന്നു ഹൂറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തി ബാസിത് വിവാദമുണ്ടാക്കിയത്. ഇതേത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ ഭാരതം നിര്‍ത്തിവെച്ചിരുന്നു.
ഇരുരാജ്യങ്ങളും പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോകുന്ന കാലത്ത് സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനാണ് ഭാരതത്തിലെ പാക്കിസ്ഥാന്‍ അംബാസഡര്‍ ശ്രമിക്കുന്നതെന്ന് അജിത് ഡോവല്‍ പാക്കിസ്ഥാന്‍ എന്‍എസ്എയെ അറിയിച്ചെന്നാണ് വിവരം. മാത്രമല്ല ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തലത്തില്‍ മാത്രമായിരിക്കെ ബാസിതിന്റെ ഇടപെടലുകളില്‍ ഭാരതം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
സപ്തംബറില്‍ പാക്കിസ്ഥാനി ല്‍ നടക്കുന്ന സാര്‍ക്ക് സമ്മേളനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാക്കുകയാണ് അബ്ദുള്‍ ബാസിതെന്നും ഭാരതം കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കേണ്ട സാര്‍ക്ക് സമ്മേളനം നിലവിലെ സാഹചര്യത്തില്‍ നടക്കുമോയെന്ന കാര്യത്തില്‍ പാക്കി സ്ഥാന് ആശങ്കയുണ്ട്. ഏതെങ്കിലും ഒരു രാജ്യം സമ്മേളനം ബഹിഷ്‌ക്കരിച്ചാല്‍ സാര്‍ക്ക് സമ്മേളനം തന്നെ മാറ്റിവെയ്‌ക്കേണ്ടിവരും. അന്താരാഷ്‌ട്രതലത്തില്‍ തങ്ങളുടെ പ്രതിച്ഛായയെ ബാധിക്കുന്ന കാര്യമായതിനാല്‍ ബാസിത് വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രതിരോധത്തിലാണ്.
















