കോഴിക്കോട്: കോഴിക്കോടിന് മുസ്ലീം മേയറും ബേപ്പൂരിന് മുസ്ലീം എംഎല്‍എയും ഉണ്ടാവണമെന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.അബുവിന്റെ പ്രസംഗം വിവാദമാവുന്നു. ഇക്കഴിഞ്ഞ ദിവസം ബേപ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് കെ.സി. അബു വിവാദ പ്രസംഗം നടത്തിയത്.
ബേപ്പൂരില്‍ കോഴിക്കോട് മേയര്‍ വി.കെ.സി മമ്മദ്കോയ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദംമുല്‍സി, ബിജെപി സ്ഥാനാര്‍ത്ഥി യുവമോര്‍ച്ചസംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു എന്നിവരാണ് മത്സരരംഗത്തുള്ളത്. ഏറെകാലത്തെ കാത്തിരിപ്പിന് ശേഷമാണ് കോഴിക്കോട് മുസ്ലീം മേയറുണ്ടായതെന്ന് തന്നോട് ഒരു മുസ്ലീം സംഘടനാനേതാവ് പറഞ്ഞതായി കെ.സി. അബു വ്യക്തമാക്കി. കോണ്‍ഗ്രസ്സിനോട് താല്പര്യമില്ലെങ്കിലും ആദം മുല്‍സി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കി.
വി.കെ.സി.മമ്മദ് കോയ ജയിക്കുകയാണെങ്കില്‍ മേയര്‍ സ്ഥാനം രാജിവെയ്ക്കേണ്ടിവരും. ഇത് ഒഴിവാക്കി വി.കെ.സി. മമ്മദ് കോയ മേയറായും ബേപ്പൂരില്‍ ആദം മുല്‍സി വിജയിക്കുകയും ചെയ്താല്‍ മുസ്ലിം പ്രാതിനിധ്യം കുറയില്ലെന്നാണ് അബുവിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്.
ഫറോക്കില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു കെ.സി. അബുവിന്റെ വിവാദ പ്രസംഗം. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മതപരമായ പരാമര്‍ശങ്ങളാണ് അബുവിന്റെ പ്രസംഗത്തില്‍ ഉള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിസിസി പ്രസിഡന്റ് കെ.സി. അബുവിന്റെ പേര് കോഴിക്കോട്ടെ അഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനം പിടിച്ചെങ്കിലും അബുവിന് സീറ്റ് ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: