ന്യൂദല്‍ഹി: ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ മദ്യനയം മാറ്റില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് ഇടതു നയമെന്ന് പ്രഖ്യാപിച്ച പിണറായി വിജയന്റെ നിലപാടുകള്‍ക്കുള്ള വ്യക്തമായ തിരുത്താണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന.
ഇടതുമുന്നണിയുടെ മദ്യനയം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നടപടി. ഇടതു മുന്നണി അധികാരത്തിലെത്തിയാല്‍ മദ്യനിരോധനമെന്ന നയം മാറ്റി മദ്യവര്‍ജ്ജനമെന്ന നയം നടപ്പാക്കുമെന്ന് പിണറായി വിജയനും പിന്നീട് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിശദീകരിച്ചിരുന്നു. മദ്യനിരോധനം പ്രായോഗികമല്ലെന്നാണ് പിണറായിയുടെ നിലപാട്. എന്നാല്‍ ഇതേ തുടര്‍ന്ന് പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള രഹസ്യ ധാരണ ബാറുടമകളും സിപിഎമ്മും തമ്മിലുണ്ടാക്കിയെന്ന ആരോപണവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി. ക്രൈസ്തവ സഭകളും കെസിബിസിയും പിണറായിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതെല്ലാം തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നതോടെ സീതാറാം യെച്ചൂരി തന്നെ രംഗത്തെത്തുകയായിരുന്നു.
ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് പൂട്ടിയ ഒരുബാറും തുറക്കില്ലെന്ന് യെച്ചൂരി വ്യക്തമാക്കി. മദ്യഉപഭോഗം കുറയ്ക്കണമെന്നതാണ് സിപിഎം നിലപാട്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കേരളത്തിലെ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.
ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറക്കുമെന്നത് ഉമ്മന്‍ചാണ്ടിയുടെ കുപ്രചാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന ഔദ്യോഗിക നേതൃത്വത്തിനുള്ള അവ്യക്തത തള്ളിക്കളഞ്ഞുകൊണ്ടാണ് യെച്ചൂരിയും വിഎസും വ്യക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: