ഭാരത ജനത തൂത്തെറിഞ്ഞ സോണിയാ-രാജീവ് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനംപോലും നഷ്ടപ്പെട്ടു. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാണെങ്കില്‍ ദേശീയ പാര്‍ട്ടി എന്ന പദവിപോലും തൃശങ്കുവിലാണ്. ദേശീയ സംസ്‌കാരത്തിന് മാന്യത കല്‍പ്പിക്കുന്ന ദേശസ്‌നേഹികളുടെ പാര്‍ട്ടിയെ ജനം അധികാരമേല്‍പ്പിച്ചു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ മന്ത്രിസഭാംഗങ്ങള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ട് ദേശദ്രോഹികളുടേയും കരിഞ്ചന്തക്കാരുടെയും പ്രീണന രാക്ഷസന്മാരുടെയും കുത്സിതശ്രമങ്ങളെ സധൈര്യം നേരിടുന്നു.
ദേശദ്രോഹ-ഭീകര പ്രവര്‍ത്തകര്‍ക്ക്, അധികാരതിമിരം ബാധിച്ച സോണിയാ, കോണ്‍ഗ്രസും ‘രാജാ’ സിപിഐയും ‘യച്ചൂരി’ കമ്മ്യൂണിസ്റ്റും ‘എന്‍ആര്‍ഐ’ കേജ്‌രിവാളും പ്രോത്സാഹനം നല്‍കി നാണം കെട്ടിരിക്കയാണ്. ഇനി അവര്‍ക്ക് അവരുടെ പെട്ടിയില്‍ വോട്ടുകള്‍ എത്രയുണ്ടെന്ന് വേഗം എണ്ണിത്തീര്‍ക്കാം.
ഈ പരിതാപകരമായ നിലയില്‍ എത്താന്‍ കാരണം ഇവര്‍ ഹിന്ദുഐക്യത്തെ ജാതിസ്പര്‍ദ്ധയുണ്ടാക്കി തകര്‍ത്തെറിയാമെന്ന് വ്യാമോഹിച്ചുപോയതാണ്. യുപിയില്‍ ‘യാദവ’ന്മാരും ബഹനും ജാതിസ്പര്‍ദ്ധ ഉണ്ടാക്കി അധികാരം പിടിച്ചെടുത്ത് കൂത്താട്ടം നടത്തി ജനത്തെ വിഭജിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ഭീകരരുമായുള്ള ഒത്തുകളികള്‍ വെളിപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ബംഗാളില്‍ ‘ദീദി’യുടെ ചാട്ടവാറടിയില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒരേ കൂട്ടിലെത്തിയിരിക്കുന്നു. പണ്ട്, റഷ്യന്‍ പ്രീണന സമയത്ത്, ഇങ്ങ് കേരളത്തില്‍ കരുണാകരനും അച്ചുതമേനോനും കൂടെ കോണ്‍ഗ്രസ്-സിപിഐ വേളി നടത്തി അടിയന്തരഭരണം തിമര്‍ത്താടിയത് കപട പ്രത്യയശാസ്ത്രക്കാരുടെ മേലാളനെ കാട്ടിക്കൊടുത്തിരുന്നു. ഇന്ന് ജെഎന്‍യുവിലും ഇതേ ‘കറുത്ത കൈകള്‍’ തെളിഞ്ഞുവരുന്നു.
കുറ്റമെല്ലാം പാവം ദളിതരുടെ പള്ളക്ക്, ലാഭമെല്ലാം സിപിഐ-കോണ്‍ഗ്രസ് പോക്കറ്റിലും. ജെഎന്‍യുവിലെ ഭീകരവിരുദ്ധ പോരാട്ടവും ദേശസ്‌നേഹ ഉയിര്‍ത്തെഴുന്നേല്‍പ്പും കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞിരിക്കുന്നു. അധികാരം നഷ്ടപ്പെടുകയും കോണ്‍ഗ്രസ് ദേശദ്രോഹികളുടെ കൂടെയാവുകയും ചെയ്ത യാഥാര്‍ത്ഥ്യം കേരളത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കും.
എട്ടുപത്തു കേന്ദ്രമന്ത്രിമാരുണ്ടായിട്ടും ഭരണം നഷ്ടപ്പെട്ട ഈ കോണ്‍ഗ്രസിനെ ഇനി നമ്പിയിട്ട് കാര്യമില്ല എന്ന ചിന്ത പ്രബലമാണ്.
2011 ല്‍ ഇലക്ഷനെ നേരിട്ടത് അന്ന് കേന്ദ്രത്തിലുള്ള ഭരണ സ്വാധീനമുപയോഗിച്ചും സിബിഐയെയും കോണ്‍ട്രാക്ടര്‍മാരെയും ഉദ്യോഗസ്ഥമേഖലയെയും ഉപയോഗിച്ചുമായിരുന്നു. ഇന്ന് കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലാവണങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു.
ശേഷിയില്ലാത്ത കോണ്‍ഗ്രസിനെയും പാര്‍ട്ടി അസ്തിത്വംപോലും നഷ്ടപ്പെട്ട് സ്വതന്ത്രരുടെ സാരിത്തുമ്പില്‍ മറയുന്ന ഇടതുപക്ഷത്തെയും വിശ്വസിച്ചു നടന്നാല്‍ ഭാവി വട്ട പൂജ്യമാകുമെന്നറിയുന്ന കേരളജനത ബിജെപിയുടെ സമഗ്രവികസന സഹവര്‍ത്തിത്വ അജണ്ടയിലും സംരക്ഷണയിലും ആകൃഷ്ടരായിക്കൊണ്ടിരിക്കുന്ന
ഈ 2016 ല്‍ കേരളം ദേശസ്‌നേഹികളുടെതായി മാറിക്കൊണ്ടിരിക്കുന്ന സന്തോഷകരമായ പരിണാമം ഭാരതത്തിനു ഒരു മുതല്‍ക്കൂട്ടായിത്തീര്‍ന്നിരിക്കുന്നു. ഇന്നുകാണുന്ന കേരളത്തിലെ ഭരണത്തകര്‍ച്ചക്കും അക്രമികളുടെ വിളയാട്ടത്തിനും ബിജെപിയുടെ കേരള ഭരണത്തിലോട്ടുള്ള മുന്നേറ്റം അറുതിവരുത്തും. ഭാരതം ഇന്ന് ശക്തമാണ്, ശക്തമായ കൈകളിലാണ് ഭരണം, അങ്ങനെതന്നെയാകട്ടെ കേരളവും.
സി.എല്‍.എന്‍.സ്വാമി
ചേലക്കര
അഫ്‌സല്‍ ഗുരു അനുസ്മരണം ന്യായമോ?
ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും പാഴ്‌സിയും എന്നുവേണ്ട എല്ലാംകൂടി ചേര്‍ന്നാലെ ഭാരതമാവുകയുള്ളൂ. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും അങ്ങനെയാണ്. ഭാരതത്തിന്റെ അഖണ്ഡതയേയും പുരോഗതിയേയും തടസ്സപ്പെടുത്താനായി അയല്‍രാജ്യങ്ങളും തീവ്രവാദി-ഭീകരവാദി സംഘങ്ങളും കിണഞ്ഞു പരിശ്രമിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.
ഭാരതത്തിന്റെ കരുത്ത് യുവാക്കളിലാണെന്ന് തിരിച്ചറിയുന്ന ശത്രുക്കള്‍ അവരെ തങ്ങളുടെ വറുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. മുമ്പ് ഗാന്ധിജി സ്വാതന്ത്ര്യസമരത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്യുകയും കോളേജുകളിലും വിദ്യാലയങ്ങളിലും ക്യാമ്പ് നടത്തി വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളെ സ്വാതന്ത്ര്യസമരത്തില്‍ സജ്ജമാക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് തീവ്രവാദികള്‍ മയക്കുമരുന്ന് പോലുള്ള ലഹരിവസ്തുക്കളും പണവും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നല്‍കി യുവതലമുറയെ വഴിതെറ്റിച്ച് വരുതിയിലാക്കുകയും ഇത് ഭാരതവിരുദ്ധ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു.
ഇതിനൊരു ഉദാഹരണമല്ലേ ജെഎന്‍യുവിലെ അഫ്‌സല്‍ ഗുരു അനുസ്മരണം? പാര്‍ലമെന്റ് മന്ദിരം ആക്രമിച്ച് ഭാരതത്തിന്റെ ജനാധിപത്യം തകര്‍ക്കാന്‍ ശ്രമിച്ച ഭീകരവാദി എന്ന് സുപ്രീംകോടതി കണ്ടെത്തി തൂക്കിലേറ്റിയ വ്യക്തിയെ അനുസ്മരിക്കുന്ന ചടങ്ങുകള്‍. ഇത് പാര്‍ലമെന്റ് ആക്രമത്തെ അവസരോചിതമായി പ്രതിരോധിച്ച് വീരമൃത്യു വരിച്ച ദേശസ്‌നേഹികളെ മരണാനന്തരവും അവഹേളിക്കുന്ന ചടങ്ങായി മാറിയില്ലേ?
ജെഎന്‍യുവില്‍ നടന്ന ഭാരതവിരുദ്ധ പ്രസംഗങ്ങളെ പിന്തുണക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന എത്ര രാഷ്‌ട്രീയ നേതാക്കന്മാര്‍ ഈ പാര്‍ലമെന്റ് ബോംബ് സ്‌ഫോടനം നടന്നിരുന്നെങ്കില്‍ ഇന്ന് ജീവിക്കുമായിരുന്നു എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യത്തില്‍ ഭരണം മാറി മാറി വരാം. ഭാരതത്തിന്റെ പവിത്രതക്കോ അഖണ്ഡതക്കോ
ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തിയും ഒരു പൗരനില്‍നിന്നോ ദേശീയ പാര്‍ട്ടികളില്‍നിന്നോ ഉയര്‍ന്നുവരാന്‍ പാടുള്ളതല്ല. ചരിത്രം അറിയുന്ന അടുത്ത തലമുറക്കാര്‍ നിങ്ങളുടെ ദേശസ്‌നേഹത്തെ പുച്ഛിച്ച് തള്ളും.
ഒ.പി.നമ്പീശന്‍,
മഞ്ചേരി
ആന്റേഴ്‌സനെയും ക്വത്ത്‌റോച്ചിയെയും മറന്നോ?
വിജയ്‌മല്ല്യ ലണ്ടനിലേക്ക് യാത്രചെയ്തതിന് മോദി സര്‍ക്കാരിനെതിരെ വാളോങ്ങുന്ന കോണ്‍ഗ്രസ് ചരിത്രത്തിലേക്ക് ഒന്നുതിരിഞ്ഞുനോക്കണം. ബോഫേഴ്‌സ് കേസില്‍ പിടികിട്ടേണ്ടിയിരുന്ന ക്വത്ത്‌റോച്ചിയെന്ന ഇറ്റലിക്കാരന്‍ രാജ്യം വിട്ടതിന് ആരാണ് ഉത്തരവാദി?
ഭോപ്പാല്‍ ദുരന്തത്തിന് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് മേധാവി ആന്റേഴ്‌സനെ രായ്‌ക്കുരാമാനം രക്ഷപ്പെടുത്തി അമേരിക്കയില്‍ എത്തിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരല്ലേ?
വിജയ്‌മല്ല്യയ്‌ക്ക് ഒമ്പതിനായിരം കോടി രൂപ കടം നല്‍കിയത് യുപിഎ ഭരണകാലത്താണ്. അയാളെ രാജ്യസഭാംഗമാക്കിയത് യുപിഎ ആണ്.
ഇപ്പോള്‍ അയാള്‍ ലണ്ടന്‍ സന്ദര്‍ശിച്ചതിന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസിന് ഓര്‍മകള്‍ ഉണ്ടായിരിക്കണം.
ബാങ്കുകളുടെ കിട്ടാക്കടം പത്തുലക്ഷം കോടിയായതിന് ഉത്തരവാദി അരനൂറ്റാണ്ട് കാലം ഈ രാജ്യം ഭരിച്ച കോണ്‍ഗ്രസ്സല്ലേ? അളവില്ലാത്തത്ര (25 ലക്ഷം കോടി മുതല്‍ 50 ലക്ഷം കോടിവരെയെന്ന് പലരും പല കണക്കുകള്‍ പറയുന്നു.) പണം വിദേശബാങ്കുകളിലേക്ക്
ഒഴുകിയതും കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോഴല്ലേ?
ഒരു വിരല്‍ നരേന്ദ്രമോദിക്കുനേരേ ചൂണ്ടുമ്പോള്‍ ബാക്കി നാലുവിരലും തങ്ങള്‍ക്കു നേരെയാണെന്ന് ഓര്‍ത്താല്‍ കോണ്‍ഗ്രസിനു കൊള്ളാം.
കെ.വി.സുഗതന്‍,
ആലപ്പുഴ
സമ്മതിദായകരെ വിഡ്ഢികളാക്കാനൊരു നാടകം
തിരുവനന്തപുരത്തുനിന്നും നെടുമ്പാശ്ശേരിയില്‍നിന്നും ദല്‍ഹിയിലേക്കും തിരിച്ചും നിരവധി തവണ വിമാനയാത്ര, ഏഴുദിവസം കേരളഹൗസില്‍ താമസം, ഭക്ഷണം, സര്‍ക്കാര്‍ വാഹനത്തിലുള്ള യാത്ര. ഇതെല്ലാം കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കുവേണ്ടി ഒരുക്കിയതാണ്.
എന്തിന്? തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ വേണ്ട പട്ടികയുടെ പൂര്‍ത്തീകരണത്തിനും ഹൈക്കമാന്റില്‍ അനുമതിക്കും വേണ്ടി. ഇതിനുവേണ്ടി ചെലവായ ലക്ഷങ്ങള്‍ ആരുവഹിക്കും? കേരളസര്‍ക്കാരോ കോണ്‍ഗ്രസ് പാര്‍ട്ടിയോ? ഏഴു ദിവസത്തെ മാമാങ്കത്തിന്റെ പര്യവസാനം കോണ്‍ഗ്രസു പാര്‍ട്ടിയുടെ നിഷ്‌കാസനത്തിലവസാനിക്കുമെന്നുറപ്പാണ്.
തളി ശങ്കരന്‍ മൂസ്സത്
ഇടപ്പള്ളി
ഈ പപ്പരാസികളെ നിലയ്‌ക്കുനിര്‍ത്തണം
ഹൈദരാബാദ് പട്ടണത്തില്‍ ഉച്ചക്ക് ഏതാണ്ട് മൂന്ന് മണിക്ക് നില്‍ക്കുമ്പോഴാണ് നാട്ടില്‍നിന്ന് ഒരു കൂട്ടുകാരന്‍ വിളിച്ചത്, ഹൈദരാബാദിലേക്ക് അവരും ടൂര്‍ വരുന്നെന്നും, എന്താണവസ്ഥയെന്നും ചോദിച്ച്. ചൂടുണ്ടെങ്കിലും നാട്ടിലെപ്പോലെ വിങ്ങുന്ന ചൂടല്ലെന്ന് പറഞ്ഞ്, ധൈര്യമായി പുറപ്പെടാന്‍ മറുപടി കൊടുത്തു. അതല്ല ജെഎന്‍യു ഫെയിം കനയ്യ കുമാറിന് ഹൈദാരാബാദ് യൂണിവേഴ്‌സിറ്റിയില്‍വച്ച് മര്‍ദ്ദനമേറ്റെന്നും ഹൈദരാബാദില്‍ ഏറെ പ്രശ്‌നമാണെന്നും നിരോധനാജ്ഞയുണ്ടെന്നും ദൃശ്യമാധ്യമങ്ങളില്‍ കണ്ടാണ് വിളിച്ചതെന്ന് സുഹൃത്ത്.
ഹൈദരാബാദ് നഗരമധ്യത്തിലിരിക്കുന്ന ഞാന്‍ അത്ഭുതപ്പെട്ടു. ഇവിടെ അങ്ങനെയൊരു സംഭവം നടന്ന കാര്യം ഒരാളും അറിഞ്ഞിട്ടുപോലുമില്ല. പ്രതിഷേധ പ്രകടനങ്ങളോ കോലം കത്തിക്കലോ പോയിട്ട്, ഒരു കവലയോഗം പോലും എവിടെയുമില്ല. ഒരൊറ്റ പോലീസുകാരനെപ്പോലും റോഡിലൊന്നും കാണുന്നില്ല.
പക്ഷേ ഇക്കാരണം പറഞ്ഞ് നമ്മുടെ കേരളത്തിലാണ് കോലാഹലം മുഴുവന്‍. ചാനല്‍ ചര്‍ച്ചാ തൊഴിലാളികള്‍ പറയുന്നതുകേട്ടാല്‍ ഹൈദരാബാദ് ആകെ കത്തുകയാണെന്നു തോന്നുമെന്നാണ് കൂട്ടുകാരന്റെ ആകാംക്ഷയോടെയുള്ള വിളി കേട്ടപ്പോള്‍ മനസ്സിലായത്.
കേരളമനസ്സിനെ എങ്ങനെയാണ് ഈ പാപ്പരാസികള്‍ നിഷ്‌ക്രിയരാക്കുന്നതെന്ന് ഈ ഒരൊറ്റ കാര്യത്തോടെ മനസ്സിലായി. ഇത്തരം വിഷയങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യുന്നതുവഴി ഭൗതികതലത്തെ ഉയര്‍ത്തുന്നുവെന്നാണ് ഇവര്‍ പറയുന്നതെങ്കിലും സത്യത്തില്‍ നമ്മുടെ ക്രിയാത്മകതയെ വഴിതെറ്റിക്കുകയാണിവര്‍ ചെയ്യുന്നത്. ഇഫഌവില്‍ ബിഎ ഫ്രഞ്ചിനു പഠിക്കുന്ന തൃശൂര്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിയെ ഇവിടെവച്ച് പരിചയപ്പെട്ടു.
ഇവിടുത്തെ ഒരു തെരുവില്‍ രഹസ്യമായി ലഭിക്കുന്ന വടിവാള്‍ വാങ്ങിക്കണമെന്നാണ് അംബേദ്കര്‍ ദളിത് മൂവ്‌മെന്റ് പ്രവര്‍ത്തകനായ ആ യുവാവിന്റെ ആഗ്രഹം. അംബേദ്കറെ ഇവര്‍ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ മൂര്‍ത്തരൂപം.
രാമചന്ദ്രന്‍ പാണ്ടിക്കാട്,
ഹൈദരാബാദ്
















