ആയുഷ്‌വകുപ്പു മന്ത്രി ശ്രീപദ് നായിക്, ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ എന്നിവര്‍ ഉറപ്പിച്ചുപറയുന്നു ആയുര്‍വേദ, യോഗ ചികിത്സയിലൂടെ ക്യാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാമെന്ന്. അലോപ്പതിയിലാകട്ടെ ഇന്നേവരെ ക്യാന്‍സറിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല; പക്ഷേ ക്യാന്‍സര്‍ ചികിത്സ ഒരു വന്‍ വ്യവസായിമായി വളര്‍ത്തിക്കൊണ്ടുവരാന്‍ ആധുനികവൈദ്യശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ കീമോതെറാപ്പിയും സര്‍ജറിയും റേഡിയേഷനുമൊക്കെ വ്യാപകമായി രോഗികളില്‍ പ്രയോഗിക്കപ്പെടുന്നു. ലക്ഷങ്ങള്‍ പൊടിച്ചുള്ള ചികിത്സകള്‍ക്കൊടുവില്‍ ശരിയായ ആരോഗ്യം തിരിച്ചുകിട്ടി സന്തോഷത്തോടെ ആജീവനാന്തം മരുന്നിന് അടിമപ്പെടാതെ ജീവിക്കുന്നവര്‍ വിരളം. ക്യാന്‍സറിനേക്കാള്‍ ഭീകരമാണ് ക്യാന്‍സര്‍ ചികിത്സ എന്നുപറയേണ്ട സ്ഥിതി!
ഈ സാഹചര്യത്തില്‍ ആയുര്‍വേദ (+യോഗ)ചികിത്സയിലൂടെ ക്യാന്‍സര്‍ ഭേദമാകുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതീക്ഷ നല്‍കുന്നു. അലോപ്പതി ചികിത്സപോലെ ലക്ഷങ്ങള്‍ ചെലവാകാത്ത ചികിത്സയുണ്ട് എന്നതുതന്നെ വലിയ ആശ്വാസമാണ്. തൊണ്ണൂറു ശതമാനം ക്യാന്‍സറും ഉണ്ടാകുന്നത് പുകവലി, മദ്യപാനം, തെറ്റായ ഭക്ഷണരീതി, ജീവിതശൈലി എന്നിവ മൂലമാണെന്ന ഡോ.ജെയിംസ് എബ്രഹാ(ബ്രസ്റ്റ്, ഓങ്കോളജി ഡയറക്ടര്‍ ആന്റ് മെഡിസിന്‍ പ്രൊഫസര്‍)മിന്റെ അഭിപ്രായം ഇവിടെ പ്രസക്തമാണ്. അതായത് അലോപ്പതിയിലെ മരുന്നുകേന്ദ്രീകൃത ചികിത്സയേക്കാള്‍ ജീവിതശൈലീകേന്ദ്രീകൃത ചികിത്സയാവും ആയുര്‍വേദ, യോഗയില്‍ എന്നത് ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ലക്ഷങ്ങളും ദശലക്ഷങ്ങളും മുടക്കി ചികിത്സിച്ചാലും രോഗമുക്തി ഉറപ്പില്ലാത്ത (43-ാം വയസ്സിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റിന്റെ പുത്രന്‍ മരിച്ചത്) അലോപ്പതി ചികിത്സക്ക് ബദലായി ആയുഷിന്റെ കീഴിലെ ചികിത്സാ രീതികളിലൂടെ ക്യാന്‍സര്‍ രോഗത്തില്‍നിന്നു രക്ഷനേടാനാകും എന്ന മന്ത്രിമാരുടെ പ്രസ്താവനകള്‍ ക്യാന്‍സര്‍ പ്രതിരോധരംഗത്തും ക്യാന്‍സര്‍ ചികിത്സാരംഗത്തും വന്‍ പ്രതീക്ഷയുടെ വാതായനങ്ങളാണ് തുറക്കുന്നത്.
ഖേദകരമെന്നു പറയട്ടെ, ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈയടുത്തകാലത്ത് ഇറക്കിയ ഒരു പ്രസ്താവനയിലും ആയുഷിന്റെ കീഴില്‍വരുന്ന ആയുര്‍വേദം ഉള്‍പ്പെടെയുള്ള ചികിത്സാരീതികള്‍ അശാസ്ത്രീയമാണെന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം മുന്‍വിധികളാണ് രോഗചികിത്സാരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബദല്‍ ചികിത്സാരീതികളെക്കുറിച്ച് പഠിക്കാനും അവയുടെ നന്മകളെ ഉള്‍ക്കൊള്ളാനും ജനക്ഷേമത്തിനുതകുന്ന തരത്തില്‍ അവയെ സമന്വയിപ്പിക്കാനും ശ്രമം നടത്തേണ്ടതുണ്ട്. ആയുഷ് മന്ത്രാലയം അതിന് മുന്‍കൈ എടുക്കുകയും മത്സരം ഒഴിവാക്കി സഹകരണത്തിന്റെ പാത തുറക്കുകയും വേണം. ആയുഷിന്റെ കീഴില്‍ വരുന്ന ചികിത്സാരീതികള്‍ കൂടുതല്‍ ഗവേഷണോന്മുഖമാക്കി രോഗചികിത്സാരംഗത്ത് അവയ്‌ക്കുള്ള സാധ്യതകള്‍ കണ്ടെത്തി പ്രചരിപ്പിക്കാനായാല്‍ ക്യാന്‍സര്‍ മാത്രമല്ല മാനവരാശിക്കു ഭീഷണിയായ ഒട്ടേറെ രോഗങ്ങള്‍ കുറഞ്ഞ ചെലവില്‍ ചികിത്സിച്ചു ഭേദമാക്കാനാകുമെന്നുറപ്പ്.
കെ.വി.സുഗതന്‍, എരമല്ലൂര്‍, ആലപ്പുഴ
‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ഭരണഘടന അനുശാസിക്കണമോ?
സ്വാതന്ത്ര്യലബ്ധിക്കുമുമ്പും ഇപ്പോഴും നാം വിളിച്ചുപോരുന്ന ദേശസ്‌നേഹപൂരിതമായ ഒരു മുദ്രാവാക്യമാണ് ”ഭാരത മാതാ കീ ജയ്.” ഭാരതത്തിന്റെ പൈതൃകമായ ആര്‍ഷസംസ്‌കാരം രാജ്യത്തെ മാതാവായാണ് കാണുന്നത്. അതുകൊണ്ടാണ് ഈ വാക്യത്തിന് പ്രസക്തിയേറുന്നത്. എന്നാല്‍ എഐഎംഐഎം എന്ന മുസ്ലിം സംഘടനയുടെ നേതാവ് അസാദുദീന്‍ ഒവൈസി ഈയിടെ മുംബൈയില്‍ നടന്ന സംഘടനയുടെ ഒരു റാലിയില്‍ തന്റെ കഴുത്തില്‍ കത്തിവച്ചാലും താന്‍ ഈ മുദ്രാവാക്യം വിളിക്കില്ലെന്നും പുത്തന്‍തലമുറയോട് ഇതു വിളിക്കരുതെന്ന് ആഹ്വാനം ചെയ്യുന്നതായും പ്രഖ്യാപിച്ചു. ഭാരത ഭരണഘടനയില്‍ ഇതു വിളിക്കാന്‍ നിയമമില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.
ഓരോ രാജ്യവും ദേശസ്‌നേഹമുദ്രാവാക്യം വിളിക്കുന്നത് ഭരണഘടനയില്‍ പ്രതിപാദ്യമുള്ളതുകൊണ്ടാണോ? മതേതര രാഷ്‌ട്രമായ ഭാരതത്തില്‍ ഏകീകൃത സിവില്‍കോഡു വേണമെന്ന് ആര്‍ട്ടിക്കിള്‍ 44 ല്‍ അനുശാസിക്കുന്നുണ്ട്. അതു നടപ്പാക്കാന്‍ അസാദുദിന്‍ ഒവൈസിയെപ്പോലുള്ളവര്‍ മുന്നോട്ടുവരാത്തതെന്താണ്? ഭാരത പാര്‍ലമെന്റ് ആക്രമിച്ച് എട്ട് നിരപരാധികളെ നിറതോക്കിന് ഇരയാക്കിയതിന് നേതൃത്വം നല്‍കിയ അഫ്‌സല്‍ ഗുരുവിനെ നീണ്ട നിയമനടപടികള്‍ക്കുശേഷം തെറ്റുകാരനെന്നുകണ്ട് തൂക്കിക്കൊന്നു. ആ അഫ്‌സല്‍ ഗുരുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് അനുസ്മരണ യോഗം നടത്തിയതും പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നുവിളിച്ചതുമൊക്കെ ഭാരതത്തിലെ ഉന്നതവിദ്യാഭ്യാസ പീഠമായ ദല്‍ഹിയിലെ ജെഎന്‍യു സര്‍വകലാശാലയിലാണ്. ആ രാജ്യദ്രോഹ സംഭവങ്ങളെ ന്യായീകരിക്കാനും ചില വിശിഷ്ട വ്യക്തികളും രാഷ്‌ട്രീയ പാര്‍ട്ടികളും മുന്നോട്ടുവന്നതില്‍ നാം ലജ്ജിക്കേണ്ടതല്ലേ?
അഡ്വ.പി.കെ.ശങ്കരന്‍കുട്ടി കഴക്കൂട്ടം
പിണറായിയുടെ കുബുദ്ധി വിലപ്പോകില്ല
”ഹിന്ദു എന്നത് ഒരു മതമല്ല, ഒരു ജീവിതരീതിയാണ്” സിപിഎം നേതാവ് പിണറായി വിജയന്‍ ഇതുപറഞ്ഞത് അവിശ്വസനീയമായി തോന്നി. മാര്‍ച്ച് 10 ന് ഹിന്ദു പാര്‍ലമെന്റ് എന്ന സംഘടനയുടെ ‘വിശാല ഭൂരിപക്ഷ ജനസഭ’ എന്ന പേരിലുള്ള യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. (ഇതേ ആശയം ആര്‍എസ്എസ് കാലങ്ങളായി പ്രചരിപ്പിക്കുന്നതിനെ നഖശിഖാന്തം എതിര്‍ത്തവര്‍ ഇന്ന് അതിനെ സസന്തോഷം സ്വീകരിക്കുന്നത് കാലവിപര്യയം എന്നല്ലാതെന്തു പറയാന്‍!) തങ്ങള്‍ ഹിന്ദുത്വം എന്നതുകൊണ്ട് ഒരു ജീവിതരീതിയെയാണ് ഉദ്ദേശിക്കുന്നതെന്ന് ആദ്യംമുതലേ പറഞ്ഞുപോന്ന ആര്‍എസ്എസിന്റെ നിലപാടിലേക്കാണ് അതിനെ എതിര്‍ത്തിരുന്ന മാര്‍ക്‌സിസ്റ്റുകാരും എത്തിച്ചേര്‍ന്നിരിക്കുന്നത്. നാല് വോട്ട് ലാക്കാക്കിയാണ് ഇതെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയൊക്കെ കേരളീയര്‍ക്കുണ്ട്.
14-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യക്കാരാണ് ഈ വാക്ക് ആദ്യം ഉപയോഗിച്ചതെന്ന് പിണറായി വിശദീകരിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദനും ഇതിനെ സാധൂകരിക്കുന്നുണ്ട്. വിവേകാനന്ദ സാഹിത്യസര്‍വസ്വത്തില്‍ അതു വ്യക്തമാക്കുന്നുണ്ട്. സിന്ധു നദീതടത്തില്‍ താമസിച്ചിരുന്നവരെ സിന്ധുക്കള്‍ എന്ന് വിളിച്ചുപോന്നിരുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ ‘സ’ എന്നത് ‘ഹ’ ആയി രൂപാന്തരപ്പെടും. അങ്ങനെ പേര്‍ഷ്യക്കാര്‍ ഭാരതീയരെ ‘ഹിന്ദുക്കള്‍’ എന്ന് വിളിക്കാന്‍ തുടങ്ങി. സ്വാമിജി ഇങ്ങനെയാണ് വിശദീകരിക്കുന്നത്.
മതസ്ഥാപകനോ മതഗ്രന്ഥമോ ഇല്ലാത്ത ഹിന്ദുമതത്തിന്റെമേല്‍ ആര്‍എസ്എസുകാര്‍ ചില ഗ്രന്ഥങ്ങള്‍ പ്രമാണഗ്രന്ഥങ്ങളായി കെട്ടിവെക്കുകയാണെന്നാണ് ഒരു ആരോപണം. സിന്ധുനദീതട സംസ്‌കാരത്തിന്റെ അടിത്തറ വേദോപനിഷത്തുകളാണ്. പൗരാണിക ജനതയുടെ ആചാരവിശ്വാസങ്ങളെല്ലാം രൂപപ്പെടുത്തിയത് രാമായണവും മഹാഭാരതവും ഭഗവദ്ഗീതയുമൊക്കെയാണ്. 1925 ല്‍ മാത്രം രൂപംകൊണ്ട ആര്‍എസ്എസിന്റെ സൃഷ്ടിയല്ല ഇവയൊക്കെ. അവര്‍ അവയെ ആദരിക്കുന്നുവെന്നുമാത്രം.
ഭാരതത്തിന്റെ പൈതൃകം ഈ ഹിന്ദുത്വമാണെന്നു തുറന്നുസമ്മതിക്കാനുള്ള ധൈര്യം വോട്ടുബാങ്കു മാത്രം ലക്ഷ്യംവച്ച് മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഇരുതോളിലും ചുമക്കുന്ന കോണ്‍ഗ്രസിനോ കപടമതേതരത്വം പറഞ്ഞ് ഭൂരിപക്ഷഹിന്ദുക്കളെ അവഗണിച്ച് പാര്‍ലമെന്ററി വ്യാമോഹം തലക്കുപിടിച്ച് പായുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കോ ഇല്ല. ബഹുഭൂരിപക്ഷത്തിന്റെ നിശ്ശബ്ദരോദനം മനസ്സിലാക്കിയ നരേന്ദ്രമോദി അവരെ മുന്‍നിര്‍ത്തി അധികാരത്തിലേറിയത് ഈ ഹിന്ദുവിരോധികള്‍ക്ക് തിരിച്ചടിയായി. ഇന്നിപ്പോള്‍ ആ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അവര്‍.
അടുത്തുവരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുനേടാന്‍ അല്‍പ്പം ഹിന്ദുത്വം ഇല്ലാതെ പറ്റില്ലെന്ന് സൃഗാലബുദ്ധികളായ സിപിഎമ്മുകാര്‍ തിരിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പിണറായിയുടെ ഈ സ്വരം മാറ്റം. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം പ്രതിനിധീകരിക്കുന്ന യഥാര്‍ത്ഥ ഹിന്ദുത്വവും അവസരവാദ ഹിന്ദുത്വം കൈക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് അച്ചുതണ്ടും തമ്മിലുള്ള പോരാട്ടമാണ് നടക്കാന്‍ പോകുന്നത്.
കെ.ആര്‍.ഗോപി, ഉരുളികുന്നം
റോഡപകടങ്ങള്‍ എങ്ങനെ കുറയ്‌ക്കാം
മലപ്പുറം ജില്ലയില്‍ റോഡ് അപകടങ്ങള്‍ അടുത്തിടയായി വര്‍ധിച്ചുവരുന്നു. ബന്ധപ്പെട്ടവര്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ നിരന്തരമായി നടത്തുന്നു. എന്നിട്ടും റോഡപകടങ്ങള്‍ കുറയുന്നില്ല. അതിന്റെ കാരണങ്ങള്‍ കണ്ടെത്തേണ്ടതില്ലേ?
പകല്‍ പല സ്ഥലങ്ങളിലും ചെക്കിങ് ചെയ്യുന്നതുപോലെ രാത്രികാലങ്ങളിലും വാഹന പരിശോധന കര്‍ശനമാക്കുക. വാഹനങ്ങളിലെ ആവശ്യമില്ലാത്ത മെര്‍ക്കുറി ലൈറ്റുകള്‍ നിരോധിക്കുക. വാഹനങ്ങളില്‍ ഹെഡ്‌ലൈറ്റുകള്‍ സാധാരണ ലൈറ്റുകളായി പിടിപ്പിക്കുകയും വാഹനങ്ങള്‍ എതിരെ വരുമ്പോള്‍ ഡിംലൈറ്റ് അടിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം.
വാഹനാപകടങ്ങള്‍ക്ക് കാരണം എന്നും ഡ്രൈവര്‍മാരാണല്ലോ. അവര്‍ക്ക് ശിക്ഷകള്‍ കൊടുക്കുകയും ശിക്ഷയുടെ കാഠിന്യമനുസരിച്ച് മഞ്ഞ, ചുവപ്പ് എന്നിവ ലൈസന്‍സില്‍ രേഖപ്പെടുത്തുകയും ചെയ്താല്‍ കുറച്ച് റോഡ് അപകടങ്ങള്‍ കുറക്കാന്‍ കഴിയും. രാത്രികാലങ്ങളില്‍ വഴിയാത്രക്കാര്‍ക്കു നടക്കാന്‍ കഴിയാത്തവിധത്തില്‍ കണ്ണില്‍ തുളച്ച് കയറുന്ന വിധത്തില്‍ വാഹനങ്ങളില്‍നിന്നും വരുന്ന ലൈറ്റും അമിതവേഗതയും ഓവര്‍ടേക്കും ഒഴിവാക്കണം. ചെക്കിങ് ഇല്ല എന്ന കാരണത്താല്‍ ഭയംകൂടാതെ നിയമം ലംഘിക്കപ്പെടുന്നു. ബോധവല്‍ക്കരണം മാത്രം പോരാ. ഇതിനൊക്കെ തക്കതായ ശിക്ഷ കൊടുക്കുകയും വേണം.
ഹെല്‍മെറ്റ് ധരിക്കുന്നത് വാഹനം ഓടിക്കുന്ന ആളിന്റെ സുരക്ഷയ്‌ക്കാണ്. അത് ധരിച്ചോ എന്നല്ല മറ്റുനിയമങ്ങള്‍ തെറ്റിക്കുന്നുണ്ടോ എന്നാണ് ശ്രദ്ധിക്കേണ്ടത്. ഹെല്‍മറ്റ് ധരിക്കാതിരിക്കുന്നവന് 100,200 രൂപ പിഴ ഈടാക്കുന്നു. പരിശോധനയുടെ അടുത്തെത്തുമ്പോള്‍ കുറുക്കുവഴിയിലൂടെ പാഞ്ഞുപോയി അപകടം വരുത്തുന്ന കാഴ്ചകളും കാണാന്‍ കഴിയും. നിര്‍ബന്ധമായും രാത്രികാലങ്ങളില്‍ ഇടക്കിടെ പരിശോധനകള്‍ നടത്തുകയും റോഡിലെ കുണ്ടും കുഴിയും യഥാസമയം ശരിയാക്കുകയും ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ക്ലാസുകള്‍ നടത്തുകയും ചെയ്താല്‍ റോഡപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.
ഒ.പി.നമ്പീശന്‍, മഞ്ചേരി
















