ശ്രീനഗര്‍: ലോകകപ്പ് ടി20 സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തില്‍ ഭാരതത്തിന്റെ തോല്‍വി ആഘോഷിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എന്‍ഐടി) അടച്ചിട്ടു. ഒരറിയിപ്പുണ്ടാകുന്നതുവരെ എന്‍ഐടി തുറക്കുന്നതല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹോസ്റ്റലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളോട് ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളും സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭാരത ടീമിന്റെ തോല്‍വി കശ്മീരികളായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയും പടക്കം പൊട്ടിച്ചും ആഘോഷിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇത് വെള്ളിയാഴ്ചയും ഗ്രൂപ്പ് തിരിഞ്ഞുള്ള പോരിന് കാരണമായി. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.
സംഘര്‍ഷംമൂലം ക്യാമ്പസ് താത്കാലികമായി അടച്ചുപൂട്ടുകയാണെന്ന് എന്‍ഐടി ഡെപ്യൂട്ടി രജിസ്ട്രാര്‍ എ. എം. ഭട്ട് അറിയിച്ചു. സംഘര്‍ഷത്തില്‍ കോളജിന്റെ വസ്തുവകകള്‍ക്ക് കാര്യമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: