പാനൂര്‍: നൊമ്പരങ്ങളുടെ സ്മൃതിപഥത്തില്‍ സദാനന്ദന്‍മാസ്റ്ററുടെ വേദനയും ആത്മസമര്‍പ്പണവും കേട്ട് കണ്ണീരണിഞ്ഞ് സദസ്. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന മഹിളാസംഗമത്തില്‍ കൂത്തുപറമ്പ് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററെ ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് അഡ്വ:ജയപ്രകാശ് പരിചയപ്പെടുത്തിയപ്പോള്‍ പരിപാടിയിലെത്തിയ നൂറ്കണക്കിന് അമ്മമാരും സഹോദരികളും തേങ്ങി. സിപിഎം രാക്ഷസകൂട്ടങ്ങള്‍ മുറിച്ചെറിഞ്ഞ ഇരുകാലുകളുമായി രണ്ടുപതിറ്റാണ്ടിലേറെയായി വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന ആദര്‍ശത്തിന്റെ ആ മഹാമനീഷിക്കു മുന്നില്‍ ഏവരും നമ്രശിരസ്‌കരായി. 1994 ജനുവരി 25ന് മട്ടന്നൂരിലെ ഉരുവച്ചാലില്‍ വെച്ച് സിപിഎം മാടമ്പി രാഷ്‌ട്രീയത്തിന്റെ വാള്‍തലപ്പുകള്‍ മുറിച്ചെടുത്ത കാലുകള്‍ എടുത്തെറിഞ്ഞത് പൊന്തകാടുകളിലേക്കായിരുന്നു. ഒരിക്കലും മുറിവുണങ്ങാതിരിക്കാന്‍ മുറിച്ചു മാറ്റിയ മുട്ടിനു താഴെ മണല്‍വാരിയിട്ട സിപിഎം സംഘത്തിന്റെ ക്രൂരത അഡ്വ.ജയപ്രകാശ് വിവരിച്ചപ്പോള്‍ സദസില്‍ നിന്നും തേങ്ങലുകളുയര്‍ന്നു. വേദിയില്‍ എല്ലാംകേട്ട് കൊണ്ട് വാള്‍തലപ്പുകള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആദര്‍ശധീരന്‍ ഇന്നലെകളുടെ ക്രൂരതയില്‍ ഒന്നു മനസു പായിച്ചിട്ടുണ്ടാകാം. ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യവും, അവര്‍ തന്നെ പറഞ്ഞ മറുപടിയും പരിചയഭാഷകന്‍ അവിടെ ഉദ്ധരിച്ചു. എന്തിനാണ് സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അദ്ധ്യാപകര്‍ക്കു നേരെ കണ്ണൂരില്‍ അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. മറുപടി ഇപ്രകാരമായിരുന്നു. അതൊരു സന്ദേശമായിരിക്കാം, അതേ ദേശീയപ്രസ്ഥാനങ്ങളില്‍ സമൂഹത്തില്‍ മുന്‍നിരയിലുളളവര്‍ പ്രവര്‍ത്തിച്ചാല്‍ ഇതായിരിക്കും ഗതിയെന്ന് ഭീതിസൃഷ്ടിക്കുക. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവും, സദാനന്ദന്‍മാസ്റ്റര്‍ക്കു നേരെ നടന്ന അക്രമവും സൂചകമാക്കുന്നതിതാണെന്ന് അഡ്വ.ജയപ്രകാശ് തുടര്‍ന്ന് പറഞ്ഞു.
കൂത്തുപറമ്പിന്റെ മണ്ണില്‍ വിജയിച്ചാല്‍ ജയിക്കുന്നത് കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററും, പന്ന്യന്നൂര്‍ ചന്ദ്രേട്ടനെയും പോലുളള ധീരബലിദാനികളാണെന്ന് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. ഇവിടെ ശാന്തിയും, സമാധാനവും പുലരണം. ഒരമ്മയും ഇനി കരയാന്‍ ഇടവരരുത്. ഇവിടെ വിജയത്തില്‍ കുറഞ്ഞൊന്നും നാം ആഗ്രഹിക്കരുത്. കെ.പി.മോഹനനും, കെ.കെ.ശൈലജയും രണ്ടാംസ്ഥാനത്തിനു വേണ്ടിയാണ് മത്സരിക്കുന്നത്. ഇവിടെ എത്തിയ സ്ത്രീ ശക്തിക്ക് എന്റെ വിജയം സുനിശ്ചിതമാക്കാന്‍ കഴിയും. ഓരോരുത്തരും അതിനായി പരിശ്രമിക്കണം. കൂത്തുപറമ്പ് മണ്ഡലത്തില്‍ വിജയം ചരിത്രപരമായി മാറും. ചരിത്രസൃഷ്ടാക്കളായി അമ്മമാരും സഹോദരിമാരും മാറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സദാനന്ദന്ദന്‍മാസ്റ്ററുടെ ഓരോ വാക്കുകള്‍ക്കും കരഘോഷം മുഴക്കി സദസ് ഐക്യദാര്‍ഢ്യം പ്രകടമാക്കി.
















