കായംകുളം: മീനച്ചൂടിനെയും വെല്ലുന്ന വിലയാണ് കായംകുളത്തെ മിക്ക ഹോട്ടലുകളിലും ഭക്ഷണത്തിന് ഈടാക്കുന്നതെന്ന് പരാതി. ഒരേ തരത്തിലുള്ള ഭക്ഷണങ്ങള്‍ക്ക് പല ഹോട്ടലുകളിലും പല വിലയാണ് ഈടാക്കുന്നത്. കനത്ത ചൂടിന്റെ മറവില്‍ പഴച്ചാര്‍ വില്‍പ്പനക്കാരും അരങ്ങ് തകര്‍ക്കുകയാണ്.
കായംകുളത്തെ പല ഹോട്ടലുകളിലും സര്‍ക്കാര്‍ ന്യായ വില പ്രകാരം ഈടാക്കേണ്ട തുകയില്‍ നിന്നും അധികം തുക ജനങ്ങളില്‍ നിന്നും ഇടാക്കുന്നതെന്ന ആരോപണം ശക്തമാണ്. സാധാരണ ഊണും അതോടൊപ്പം മീന്‍കറിയോ വറുത്തതോ വാങ്ങിയാല്‍ 70 രൂപയ്‌ക്കുള്ളില്‍ ഈടാക്കേണ്ടിടത്ത് പല ഹോട്ടലുകളിലും 100-120 രൂപയാണ് ഈടാക്കുന്നത്. കണക്ക് ചോദിച്ചാല്‍ 90-100ലും ഒതുങ്ങും.
വിലകുറവില്‍ ലഭിക്കുന്ന മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ക്കുപോലും വറുത്തു നല്‍കുമ്പോള്‍ അമിത വിലയാണ് ഈടാക്കുന്നത്. അമിതവിലകാരണം കരിമീന്‍, നെയ് മീന്‍ അടക്കമുള്ളവ സാധാരണക്കാരന് അന്യമാവുകയാണ്. ഊണിന്റൊപ്പം മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന ഇലക്കിറകളോ, പച്ചക്കറികള്‍ അടങ്ങിയ കറികളോ ഇപ്പോള്‍ വിരളമാണ്. കറികളില്‍ പോലും മായം കലര്‍ത്തുന്നു.
എണ്ണയില്‍ വറുത്തെടുത്ത ചെറുകടികള്‍ക്ക് പോലും വില നിയന്ത്രണമില്ലെന്ന ആക്ഷേപം ഉയരുന്നു. ചൂട് കനത്തതോടെ ജൂസ് സെന്ററുകളും മറ്റ് പാനീയ വില്‍പ്പന കേന്ദ്രങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ശാസ്ത്രീയ രീതിയില്‍ ഉത്പാദിപ്പിച്ച എടുക്കാത്ത ഐസ് ഉപയോഗിച്ച് ജൂസിന്റെ അളവ് കൂട്ടുന്നതും വ്യാപകമാകുന്നു.
മലിന ജലത്താല്‍ നിര്‍മ്മിക്കുന്ന ഐസ് കട്ടകള്‍ ഉപയോഗിച്ചുള്ള ജൂസ് സാക്രമിക രോഗങ്ങള്‍ക്ക് വഴി വയ്‌ക്കും. ആരോഗ്യ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ മലിന ജലവും ഐസും പഴകിയ പഴ വര്‍ഗങ്ങളും ഉപയോഗിച്ച് ജൂസ് നിര്‍മ്മാണം കായംകുളത്തും പരിസര പ്രദേശങ്ങളിലും വ്യാപകമാകുന്നു.
വന്‍വില ഈടാക്കുന്ന ഇത്തരം ജൂസ് സെന്ററുകളിലും ഹോട്ടലുകളിലും പരിശോധന കാര്യക്ഷമമാക്കുന്നതില്‍ അധികൃതര്‍ മൗനം പാലിക്കുന്നു. വിഷാംശം നിറഞ്ഞ പഴങ്ങളും മലിന ജലവും ഐസും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ജൂസ് കുടിച്ചാല്‍ വയറിളക്കം, കോളറ തുടങ്ങിയ മാരക രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പും ഇത്തരക്കാര്‍ അവഗണിക്കുന്നു.
















