പാനൂര്‍: അഴീക്കോട് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥി എം.വി.നികേഷ്കുമാര്‍ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലിയിലെ പുഷ്പനെ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ജില്ലാകമ്മറ്റി അംഗീകരിച്ച എം.വി.രാഘവന്റെ മകനും, മാധ്യമ പ്രവര്‍ത്തകനുമായ എംവി.നികേഷ്കുമാറിനെതിരെ പാര്‍ട്ടി അണികളില്‍ വന്പ്രതിഷേധമുയര്ന്നതോടെയാണ് പുതിയ അടവുനയവുമായി സിപിഎം രംഗത്തിറങ്ങുന്നത്.കൂത്തുപറമ്പ് വെടിവെപ്പിനു കാരണഭൂതനായ എം.വി.രാഘവന്റെ മകനെ തന്നെ പാര്‍ട്ടി നേതൃത്വം അഴീക്കോട് സ്ഥാനാര്‍ത്ഥിയാക്കിയതിനെ തടയിടാനാണ് എം.വി.നികേഷ്കുമാര്‍ പുഷ്പനെ കാണാന്‍ ഒരുങ്ങുന്നത്. അടുത്ത ദിവസം ജില്ലാനേതാക്കള്‍ക്കൊപ്പം പുഷ്പനെ സന്ദര്‍ശിക്കാനാണ് തീരുമാനം. നികേഷ്കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയും, യുഡിഎഫും എം.വി.നികേഷ്കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഉയര്‍ത്തി വിമര്‍ശനമുന്നയിച്ചിരുന്നു. പാര്‍ട്ടി അണികളും ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ പുഷ്പനെ കൊണ്ട് എം.വി.നികേഷ്കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തെറ്റില്ലെന്ന് പറയിക്കാന്‍ പാര്‍ട്ടി ചാനല്‍ ഇന്നലെ സമയം മാറ്റിവെച്ചു. സിപിഎമ്മിനു അഴീക്കോട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച അപാകത പ്രകടമാക്കുന്നതായിരുന്നു ഇന്നലെ പാര്‍ട്ടിചാനലില്‍ വന്ന വാര്‍ത്ത. കൂത്തുപറമ്പില്‍ പിടഞ്ഞുവീണു മരിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കുടുംബത്തെയും, ശയ്യാവലംബിയായി പതിറ്റാണ്ടുകളായി കിടക്കുന്ന പുഷ്പനെയും മറന്ന് സിപിഎം നേതൃത്വം നടത്തിയ കച്ചവട താല്‍പ്പര്യത്തില്‍ തകര്‍ന്നത് നിരവധി പ്രവര്‍ത്തകരുടെ ആദര്‍ശ രാഷ്ട്രീയമാണ്.വരും ദിവസങ്ങളില്‍ അഴീക്കോടിലെ അഴിയാകുരുക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സൂചന. പുഷ്പനെ സന്ദര്‍ശിക്കാനൊരുങ്ങുന്ന നികേഷിനെതിരെ ചൊക്ലി ലോക്കല്‍ കമ്മറ്റിയില്‍ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. എം.വി.നികേഷ്കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതോടെ ജില്ലയില്‍ തന്നെ ഏറെ ശ്രദ്ധേയമായ മണ്ഡലമായി ഇതു മാറികഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: