ഭീകരാക്രമണങ്ങള്‍ ഇന്ന് തുടര്‍ക്കഥയാണ്. പത്താന്‍കോട്ടിലും പാക്കിസ്ഥാനിലും ബ്രസല്‍സിലുമെല്ലാം ഭീകരാക്രമണം നടക്കുമ്പോള്‍ ഐഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് രാഷ്‌ട്രങ്ങള്‍ക്ക് പേടിസ്വപ്‌നമാണ്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണല്ലൊ ലാഹോറില്‍ ചാവേര്‍ ആക്രമണമുണ്ടായത്. മാര്‍ച്ച് 22 നായിരുന്നു ബ്രസല്‍സിലെ ചാവേറാക്രമണം. ഈ പശ്ചാത്തലത്തില്‍ ഭീകരവാദം ഇന്ന് ലോകത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഇതിനെതിരെ ഐക്യരാഷ്‌ട്രസഭ ശക്തമായ നടപടിയെടുക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന സമയോചിതവും പ്രസക്തവുമാണ്.
ഭീകരര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ യുഎന്‍ തന്നെ അപ്രസക്തമാകുമെന്നാണ് നരേന്ദ്രമോദി ചൂണ്ടിക്കാട്ടിയത്. 53 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ ഉയര്‍ത്തേണ്ട പ്രധാന വിഷയമാണ് നരേന്ദ്രമോദി ഉയര്‍ത്തിയത്. ഭീകരത എന്താണെന്ന് കൃത്യമായി നിര്‍വചിക്കാന്‍പോലും ഐക്യരാഷ്‌ട്രസഭയ്‌ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന നരേന്ദ്രമോദിയുടെ നിരീക്ഷണം കൃത്യമാണ്. ഭീകരാക്രമണങ്ങള്‍ ലോകരാജ്യങ്ങളുടെ പേടിസ്വപ്‌നമായി മാറുമ്പോഴും ഭീകരരെ സഹായിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ല. ഈ നിലപാടുപേക്ഷിച്ച് ഭീകരരെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും യുഎന്നിനോട് മോദി ആവശ്യപ്പെട്ടിരിക്കുന്നു.
ലോകം ഭീകരതയുടെ മുള്‍മുനയിലാണ്. പക്ഷെ ഭീകരതയോട് ശക്തമായി പ്രതികരിക്കാന്‍ ലോകത്തിനായിട്ടില്ലെന്നും നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചു. ഭീകരതയെ ഏതെങ്കിലും മതവുമായി ചേര്‍ത്ത് കാണരുതെന്ന് മോദി ആഗോള സംഗമത്തില്‍ പറഞ്ഞത് അദ്ദേഹത്തിന്റെ സുവ്യക്തമായ നിലപാടാണ്. ഭാരതം 40 വര്‍ഷമായി ഭീകരതയുടെ ഭീഷണിയിലാണ്. അമേരിക്കയിലെ ലോക വ്യാപാരസമുച്ചയത്തിനുനേരെ ആക്രമണം ഉണ്ടാകുംവരെ ഭാരതത്തിന്റെ ദുരവസ്ഥ ലോകത്തിന് അറിയില്ലായിരുന്നു. ഇന്ന് യുവാക്കളും ചാവേറുകളായി ഭീകരാക്രമണത്തിന് മുതിരുന്നു. ഭീകരാക്രമണങ്ങള്‍ ലോകവ്യാപക ഭീഷണി ഉയര്‍ത്തുമ്പോഴും ഭീകരതയുടെ നിര്‍വചനംപോലും യുഎന്നിന് അറിയില്ലെന്ന് നരേന്ദ്രമോദി തുറന്നടിച്ചത് ഒരു അപ്രിയ സത്യമാണ്.
ഭീകരാക്രമണങ്ങള്‍ക്ക് തടയിടാന്‍ യുഎന്നിന് സാധിച്ചില്ലെങ്കില്‍ അതിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് മാത്രമല്ല കൂടുതല്‍ വിനാശത്തിന് സാക്ഷിയാകുകയും ചെയ്യും. ഭാരതം ഒരിക്കലും ഭീകരതയ്‌ക്കുമുന്നില്‍ തലകുനിക്കില്ലെന്ന് നരേന്ദ്രമോദി നിശ്ചയദാര്‍ഢ്യത്തോടെതന്നെ യുഎന്നിലും വ്യക്തമാക്കി. യുദ്ധം കൈകാര്യം ചെയ്യാന്‍ അറിയുന്ന യുഎന്നിന് ഭീകരതയെ നേരിടുന്നത് എങ്ങനെയാണെന്നുപോലും അറിയില്ലെന്ന് പറഞ്ഞ നരേന്ദ്രമോദി ലോകനേതാക്കള്‍ ഒത്തുചേര്‍ന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ നമുക്ക് കൂടുതല്‍ വിനാശങ്ങള്‍ കാണേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി. നരേന്ദ്രമോദി ഈ ആഗോള സംഗമത്തില്‍ വ്യക്തമാക്കിയ മറ്റൊരു കാര്യം ഭാരതം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചാണ്.
ഭാരതത്തില്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും അതിന് കാരണം നല്ല ലക്ഷ്യത്തോടെയുള്ള ശക്തമായ നയങ്ങളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞത് കൂടുതല്‍ നിക്ഷേപകരെ ഭാരതത്തിലേക്ക് വരാന്‍ പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.
ഭാരതം ദരിദ്രരാജ്യമാണെന്ന പ്രതിച്ഛായ നരേന്ദ്രമോദി തീര്‍ത്തും ഉന്മൂലനം ചെയ്തു. ഭാരതം ഊര്‍ജോല്‍പ്പാദനത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചതും റെയില്‍വേയിലെ നിക്ഷേപം വന്‍തോതില്‍ വര്‍ധിക്കാന്‍ സഹായകമായി. ജന്‍ധന്‍ യോജന പ്രകാരം 21 കോടി പുതിയ ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്. ജന്‍ധന്‍ യോജനയും ആധാറുംകൂടി ബന്ധിപ്പിച്ചതോടെ പാചകവാതക സബ്‌സിഡി അനര്‍ഹര്‍ക്ക് പോകുന്നത് ഒരു പരിധിവരെ തടയാനും അഴിമതി കുറയ്‌ക്കാനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റശേഷം അദ്ദേഹവും ഭാരതവും ഇന്ന് ലോക സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്‌ട്രമായ ഭാരതം യുഎസിന്റെ യഥാര്‍ത്ഥ പങ്കാളിയാണെന്നും ഭാരതത്തിനും യുഎസിനും ഒരുമിച്ചു ചെയ്യാവുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉള്ളതിനാല്‍ ഇന്തോ-യുഎസ് ബന്ധം നിര്‍ണായകമാണെന്നും യുഎസ് പ്രസിഡന്റ് ഒബാമ അഭിപ്രായപ്പെട്ടിരിക്കുന്നു.
പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ ഭാരതം നിര്‍ണായക പങ്കാണ് വഹിച്ചത്. താന്‍ വിദേശയാത്ര നടത്തുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള വിശദീകരണംകൂടിയാണ് മോദി യുഎന്‍ വേദിയില്‍ നല്‍കിയത്. മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഭാരതത്തിന്റെ ഉയര്‍ച്ചയും ആഗോളസാന്നിദ്ധ്യവും ഒരു ശക്തിക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല.
















