കൊട്ടാരക്കര: കഥകളി ഉള്‍പ്പെടെയുള്ള ക്ഷേത്രകലകള്‍ പഠിപ്പിക്കുന്നതിനുള്ള ഒരു കലാമണ്ഡലം തെക്കന്‍ ജില്ല കേന്ദ്രീകരിച്ച് കൊട്ടാരക്കരയില്‍ ആരംഭിക്കുമെന്നും ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ഓഫീസ് കൊട്ടാരക്കരയില്‍ അനുവദിച്ചതായും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം സര്‍വീസ് പെന്‍ഷണേഴ്സ് അസോസിയേഷന് കൊട്ടാരക്കര-പുനലൂര്‍ ഗ്രൂപ്പിന്റെ അഞ്ചാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര ഗ്രൂപ്പ് പ്രസിഡന്റ് എം. ചന്ദ്രമോഹന്റെ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാര്‍,ജനറല്സെക്രട്ടറിആര്.ബി.ശ്രീകണ്ഠന്‍നായര്‍, ജയദേവന്‍പിള്ള, ദേവസ്വം ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന്, പുനലൂര്‍ ഗ്രൂപ്പ് സെക്രട്ടറി ശങ്കരമണി, മോഹന്‍ദാസ്, ചന്ദ്രലേഖ എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍കാരുടെ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും പെന്‍ഷന്‍കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്നും പ്രയാര്‍ പറഞ്ഞു.
1982 നു മുമ്പ് പെന്‍ഷനായ 80 വയസ്സിന് മുകളില്‍ പ്രായമുള്ള ക്ഷേത്രജീവനക്കാര്‍ക്ക് നാമമാത്രമായ തുക എക്സ്ഗ്രേഷ്യയായി നല്‍കുന്നത് വര്‍ദ്ധിപ്പിക്കുക, പെന്‍ഷനായ ക്ഷേത്രജീവനക്കാരുടെ മെഡിക്കല്‍ അലവന്‍സ് 150 രൂപയില്‍ നിന്നും എസ്റ്റാബ്ലിഷ്മെന്റ് പെന്ഷണറെപ്പോലെ 300 രൂപയായി വര്‍ദ്ധിപ്പിക്കുക, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് കാലതാമസം കൂടാതെ തന്നെ ശമ്പളപരിഷ്ക്കാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും യോഗത്തില്‍ പ്രസിഡന്റ് പ്രഖ്യാപിച്ചു. എഴുത്തുകാരന് പട്ടാഴി ഇറവങ്കര വാസുദേവന്‍ ഉണ്ണിത്താനെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: