കോട്ടയത്ത് കുമരകം മെത്രാന്‍ കായല്‍ പാടശേഖരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി മനുഷ്യച്ചങ്ങല സംഘടിപ്പിക്കാന്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് തീരുമാനിച്ചതായി വാര്‍ത്ത കണ്ടു.
എല്‍ഡിഎഫ് ഭരണകാലത്ത് സഖാക്കളുടെ അനുഗ്രഹത്തോടെ മെത്രാന്‍ കായല്‍ കച്ചവടം നടന്നപ്പോള്‍ അത് പരിഷത്തിന്റെ ശാസ്ത്രത്തിനും സാഹിത്യത്തിനും നിരക്കുന്നതായിരുന്നു. ”കുമരകം മെത്രാന്‍ കായല്‍ പ്രദേശത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് പ ലരില്‍നിന്നായി വാങ്ങി പട്ടാറ ഗ്രൂപ്പിന് വില്‍ക്കുന്നതിന് സകല ഒത്താശകളും ചെയ്തുകൊടുത്തത് കൊടിയുടെ നിറവ്യത്യാസമില്ലാതെ കുമരകത്തെ ചില പ്രാദേശിക നേതാക്കളായിരുന്നു.
അഞ്ഞൂറ് ഏക്കറിലേറെ സ്ഥലം പലരില്‍നിന്ന് വലിയ വിലയ്‌ക്ക് സംഘടിപ്പിച്ച നേതാക്കളുണ്ട്. ചിലര്‍ ഇതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെന്നതും പരസ്യമായ രഹസ്യമല്ല. ജനപ്രതിനിധികള്‍ കൂടിയായ പലരും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരായിട്ടായിരുന്നു കച്ചവടം നടത്തിയത്. കായല്‍ നികത്തല്‍ വാര്‍ത്ത പത്രത്തില്‍ വരാതിരിക്കാന്‍ കുമരകത്തെ ചില പ്രാദേശിക ലേഖകരെവരെ അന്ന് വിലയ്‌ക്കുവാങ്ങിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
എല്ലാവരെയും വിലയ്‌ക്കുവാങ്ങാന്‍ കഴിവുള്ളവരായിരുന്നു മെത്രാന്‍ കായല്‍ വാങ്ങിയവര്‍ (കേരള കൗമുദി 14.3.16). കുമരകത്തിനടുത്ത് നീണ്ടൂരില്‍ വ്യാപകമായ വയല്‍ നികത്തല്‍ നടക്കുന്നതില്‍ ശാസ്ത്രസാഹിത്യപരിഷത്തിന് പ്രതിഷേധമില്ല. ”2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍പറത്തിയാണ് ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ഇവിടെയും ഇടനിലക്കാര്‍ സിപിഎം നേതാക്കളാണെന്ന് വാര്‍ത്തയുണ്ട്” (മംഗളം 16.3.16). ശാസ്ത്രസാഹിത്യപരിഷത്ത് പ്രതിഷേധിക്കാത്തതിന്റെ ‘ശാസ്ത്രീയത’ പിടികിട്ടിക്കാണുമല്ലോ?
പരിപൂര്‍ണ അഹിംസയില്‍ വിശ്വസിക്കുന്ന ബുദ്ധമതത്തിന്റെ കേരളത്തിലെ അറിയപ്പെടുന്ന അനുയായി കവി ചുള്ളിക്കാട് സംസ്ഥാനത്ത് വ്യാപകമായി ബീഫ് ഫെസ്റ്റിവല്‍ നടന്നപ്പോള്‍ നിശ്ശബ്ദനായിരുന്നു. പ്രതികരിക്കുന്നതുപോലെ തന്നെ പ്രതികരിക്കാതിരിക്കുന്നതും മൗലികാവകാശമാണെന്ന് കവി പറഞ്ഞേക്കാം. ബോധേശ്വരന്‍ ഫൗണ്ടേഷന്റെ ആശാന്‍ അനുസ്മരണത്തില്‍ ചുള്ളിക്കാട് പറഞ്ഞത് ശ്രീബുദ്ധന്റെ ധര്‍മശാസ്ത്രവും ബുദ്ധദര്‍ശനത്തിന്റെ സാമൂഹ്യശാസ്ത്രവും ഉള്‍ക്കൊണ്ട ജാതിരഹിതമായ സമത്വം പുലര്‍ത്തുന്ന നവീന ഹിന്ദുമതമായിരുന്നു കുമാരനാശാന്റേത് എന്നാണ്. (കേരള കൗമുദി 14.3.16). ബുദ്ധമത ആശയങ്ങളെ ശക്തമായി എതിര്‍ത്ത വ്യക്തിയാണ് കുമാരനാശാന്‍ എന്ന് ഏതൊരു മലയാളിക്കുമറിയാം. ആശാന്റെ മതപരിവര്‍ത്തന രസവാദം എന്ന ലേഖനം ഇതിന് സാക്ഷ്യമാണ്.
മൂന്നുകാര്യങ്ങള്‍ ബുദ്ധമതത്തിന്റെ പാപ്പരത്തമായി ആശാന്‍ കാണുന്നുണ്ട്. പലമതസാരവുമേകം എന്ന ഗുരുദേവന്റെ ആശയം ബുദ്ധമതത്തിന് പ്രത്യക്ഷവിരുദ്ധമാണ്. ദൈവം എന്ന പദത്തിന് ബുദ്ധമതത്തില്‍ ഒരു സ്ഥാനവുമില്ല. ബുദ്ധമതത്തില്‍ ആത്മാവ് എന്നൊരു വസ്തുവെ അംഗീകരിച്ചിട്ടില്ല. ദുരവസ്ഥയിലൂടെ ജാതിരഹിത ഹിന്ദുസമൂഹത്തിനുള്ള ഉദ്‌ബോധനമാണ് യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന ആശാന്‍ നടത്തുന്നത്. ഇതും നായാടി മുതല്‍ നമ്പൂതിരിവരെയുള്ളവരുടെ ഐക്യം എന്ന ഇന്നത്തെ യോഗം സെക്രട്ടറിയുടെ ആശയവും ഒന്നുതന്നെ. ഇന്ന് വളര്‍ന്ന് പന്തലിച്ചിരിക്കുന്ന ഹിന്ദുഐക്യത്തിന്റെ ശിലാന്യാസമാണ് ‘ദുരവസ്ഥ’യിലൂടെ ആശാന്‍ നിര്‍വഹിച്ചിരിക്കുന്നത്. ദുരവസ്ഥയെ മാറ്റിനിര്‍ത്തി കരുണയെയും ചണ്ഡാലഭിക്ഷുകിയെയും എടുത്തു പ്രയോഗിച്ചുകൊണ്ടാണ് ചുള്ളിക്കാടിന്റെ സൈദ്ധാന്തിക കസര്‍ത്തുകള്‍.
കോപ്പിയടി ആരോപിക്കപ്പെടാത്ത മലയാള സാഹിത്യകാരന്മാര്‍ ചുരുക്കമാണ്. മാര്‍ച്ച് 18 ലെ ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ മുഖപ്രസംഗത്തിലെ ആശയം പിറ്റേന്ന് പ്രമുഖ ഇടതുപക്ഷ പത്രത്തിന്റെ മുഖപ്രസംഗത്തില്‍ വന്നത് യാദൃശ്ചികമാവാം. ഭാരത് മാതാ കീ ജയ് എന്നുവിളിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ വാറിസ് പല്‍ത്താന്‍ എന്ന എംഎല്‍എയെ മഹാരാഷ്‌ട്ര അസംബ്ലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതാണ് ഇടതുപത്രത്തിന് പ്രകോപനമായത്. ബിജെപി മാത്രമല്ല കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരും പല്‍ത്താന്റെ സസ്‌പെന്‍ഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്‍സിപി കേരളത്തിലെ എല്‍ഡിഎഫ് ഘടകകക്ഷിയും കോണ്‍ഗ്രസ് ബംഗാളില്‍ സഖ്യകക്ഷിയുമാണ്. എന്നാല്‍ ശകാരം ബിജെപിക്കുമാത്രം. ”ഭാരതമാതാവ് എന്നുപറയുന്നത് ചരിത്രമല്ല. മിത്താണ്” എന്നാണ് പാര്‍ട്ടിപത്രത്തിന്റെ മുഖപ്രസംഗം പറയുന്നത്. ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയ കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ അരാജകത്വം സൃഷ്ടിക്കുന്നവര്‍ രാഷ്‌ട്രത്തെപ്പോലും ചോദ്യം ചെയ്യുകയാണ്.
പത്രങ്ങളുടെ മുഖപ്രസംഗത്തിന് മുകളില്‍ ഏതെങ്കിലും മഹാന്റെ ഉദ്ധരണി ചിന്താവിഷയമായി കൊടുക്കാറുണ്ട്. മാര്‍ച്ച് 18 ലെ ‘ടൈംസ് ഓഫ് ഇന്ത്യ’ നോം ചോംസ്‌കിയുടെ ഉദ്ധരണിയാണ് കൊടുത്തിരിക്കുന്നത്.
”Nationalism has a way of
oppressing others”
ബിജെപിയെ തകര്‍ക്കാന്‍ ദേശീയതയെ തകര്‍ക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ പ്രതിപക്ഷങ്ങള്‍ പയറ്റുന്നത്. നോം ചോംസ്‌കിയും യെച്ചൂരിയും കനയ്യയും മദനിയും പറയുന്നത് ഒന്നുതന്നെ. മദനി അകത്തും ചോംസ്‌കിമാര്‍ പുറത്തും.
















