കേരളീയര്‍ അരിഭക്ഷണം കഴിക്കുന്നവരാണ്. എന്നിട്ടും നെല്ലുസംഭരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥയാണ് പ്രകടിപ്പിക്കുന്നത്. കിലോയ്‌ക്ക് 21.50 രൂപ പ്രകാരം നെല്ലുസംഭരിക്കുന്നതില്‍ 14.10 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. ബാക്കി 7.40 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. നെല്ല് ഏറ്റെടുത്ത കര്‍ഷകരുടെ അക്കൗണ്ടില്‍ കേന്ദ്ര വിഹിതം ലഭിച്ചു കഴിഞ്ഞു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ബാക്കി പണം നല്‍കാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അടുത്ത കൃഷി തുടങ്ങിയാലും കഴിഞ്ഞ കൃഷിയ്‌ക്ക് സംഭരിച്ച വില സര്‍ക്കാര്‍ നല്‍കാറില്ല.
സര്‍ക്കാര്‍ തുക നല്‍കാത്തതാണ് നെല്ലിന് വില നല്‍കാന്‍ കഴിയാത്തതെന്ന് സപ്ലൈകോയും വ്യക്തമാക്കിയിരിക്കുന്നു. കൊയ്ത് വരമ്പത്തുവച്ച നെല്ലുപോലും ശേഖരിക്കാതെ മഴയില്‍ നശിക്കുന്ന ദൃശ്യങ്ങള്‍ പതിവു കാഴ്ചകളാണ്. കേരളത്തിന്റെ നെല്ലറകള്‍ കുട്ടനാടും പാലക്കാടും തൃശൂര്‍ കോള്‍നിലങ്ങളുമാണ്. പാലക്കാടാണ് 34 ശതമാനം നെല്ലുല്‍പ്പാദിക്കുന്നത്. പക്ഷെ ഇടതു-വലതു ഭേദമെന്യേ സര്‍ക്കാരുകള്‍ കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. കാര്‍ഷികരംഗത്തെ ഇന്നത്തെ ഒരു പ്രധാന പ്രശ്‌നം ജലസ്രോതസ്സുകള്‍, കുളങ്ങള്‍ മുതലായവ നശിക്കുന്നതാണ്. പാലക്കാട് ചിറ്റൂരിലെ നെല്‍ കര്‍ഷകര്‍ ഇപ്പോള്‍ ജലത്തിനുവേണ്ടി സമരപാതയിലാണ്. കൃഷിയില്‍നിന്നാണ് സംസ്‌കാരം രൂപീകൃതമാകുന്നത്. കേരളത്തിലെ ഗ്രാമീണ കര്‍ഷകരുടെ പരമ്പരാഗതമായ അറിവുകളും കഴിവുകളും നശിച്ചു. എന്തെല്ലാം കൃഷി രീതികളായിരുന്നു ഉണ്ടായിരുന്നത്. മുണ്ടകന്‍, പൊക്കാളി, പുനം, പുതയന്‍, കരപ്പുറം, പാത്തിനിലം തുടങ്ങിയവ ഇന്ന് പഴങ്കഥകളാണ്.
16,000 ഹൈക്ടറിലെ നെല്‍കൃഷിയാണ് ജലദൗര്‍ലഭ്യംമൂലം നശിക്കുന്നത്. മഴ കുറവായതിനാലും കടുത്ത ചൂടിനാലും കൃഷി പ്രതിസന്ധിയിലാണ്. തമിഴ്‌നാട് പാലക്കാടിന് നല്‍കിയത് വെറും 4.1 ടിഎംസി വെള്ളമാണ്. പാലക്കാടിന് വേണ്ടത് 5.6 ടിഎംസിയാണ്. ഈ കൊടുംചതി കാരണം രണ്ടാമത്തെ കൃഷി പൂര്‍ണമായും നശിച്ചു. നെല്‍പ്പാടങ്ങള്‍ക്ക് മരണമണി മുഴങ്ങുന്ന കാലമാണിത്. പെപ്‌സി കമ്പനിയും കൊക്കകോള കമ്പനിയും ധാരാളം ജലം ഉപയോഗിക്കുന്നു. ചിറ്റൂര്‍ നെല്ലിന്റെയും തെങ്ങിന്റെയും റാഗിയുടെയും റബ്ബറിന്റെയും കോഫിയുടെയും മറ്റും കലവറയായാണ് അറിയപ്പെടുന്നത്. കാര്‍ഷിക മേഖലയിലാണ് 65 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നത്. ഈ മേഖലയാണ് ക്രമേണ തകര്‍ന്ന് നെല്‍ക്കൃഷി ചെയ്യുന്ന മേഖലകള്‍ ചുരുങ്ങിയത്. ഇപ്പോള്‍ കേരളത്തിന് ഭക്ഷണം കഴിക്കണമെങ്കില്‍ തമിഴ്‌നാടും ആന്ധ്രാപ്രദേശും മധ്യപ്രദേശും ബീഹാറും ഗുജറാത്തും കനിയണം. സര്‍ക്കാര്‍ അനാസ്ഥകൊണ്ട് കേരളം നേരിടേണ്ടിവരുന്ന പ്രതിസന്ധിയല്ലേ ഇത്. കേരളം പച്ചയുടെ സ്വന്തം നാടായിരുന്നു.
ഇന്ന് ബഹുനില കെട്ടിടങ്ങള്‍ക്കും പ്ലൈവുഡ് പോലുള്ള ബിസിനസ്സിനും നെല്‍വയലുകള്‍ നല്‍കുമ്പോള്‍, കുന്നുകള്‍ ഇടിച്ച് നെല്‍വയല്‍ നികത്തുമ്പോള്‍ കേരളീയരുടെ ആഹാരക്രമങ്ങള്‍ പോലും താളംതെറ്റുന്നു. വയലുകള്‍ പരിസ്ഥിതിക്കും പരിസ്ഥിതി വിജ്ഞാനത്തിനും ഉതകുന്നു എന്നുമാത്രമല്ല ഭൂമിയ്‌ക്കടിയിലെ ജലസംരക്ഷണത്തിനും സഹായകമാകുന്നു. നെല്‍കൃഷി ലാഭകരമല്ലാതായതോടെ തൊഴിലാളികളും രംഗം വിട്ടു. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം 35.5 ശതമാനം കേരള തൊഴിലാളികളാണ് കാര്‍ഷികരംഗത്തുള്ളത്. ഭാരതത്തിന്റെ ശരാശരി 56.5 ശതമാനമാണ്. ഇന്ന് തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചപ്പോള്‍ നെല്‍കൃഷി ഉപേക്ഷിക്കുന്ന കര്‍ഷകര്‍ റബറിലേക്കും നാളികേരത്തിലേക്കും തിരിയുകയാണ്. സര്‍ക്കാരാകട്ടെ ക്വാറി മാഫിയയ്‌ക്കും മണല്‍ മാഫിയയ്‌ക്കും ഇഷ്ടദാനം നല്‍കുന്നത് ക്വാറി റോയല്‍റ്റി വെട്ടിക്കുറച്ചാണ്.
ഈ പശ്ചാത്തലം ആകാംക്ഷാഭരിതമാകുന്നത് കേരളം കര്‍ഷക ആത്മഹത്യകളുടെ നാടുകൂടിയായി മാറി എന്ന പശ്ചാത്തലത്തിലാണ്. 37 നെല്‍കര്‍ഷകര്‍ 2000-ല്‍ ആത്മഹത്യ ചെയ്തിരുന്നു. അത് നെല്‍വില താഴ്ന്ന പശ്ചാത്തലത്തിലായിരുന്നു. എന്നിട്ടും കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ സംസ്ഥാനത്തെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ശ്രദ്ധിക്കുന്നില്ല. അധികാരം എന്നാല്‍ അഴിമതിയെന്ന് വിവക്ഷിക്കുന്ന സര്‍ക്കാരുകള്‍ക്ക് ജനങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്‌മയിലേയ്‌ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പാറമട ഉടമകള്‍ക്കനുകൂലമായി അഞ്ചു ഹെക്ടറില്‍ താഴെയുള്ള സ്ഥലത്ത് ക്വാറികള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ക്വാറിക്കാരുടെ റോയല്‍റ്റി നാലിലൊന്നായി കുറച്ചുകൊടുക്കുകയും ചെയ്തു. കാര്‍ഷികരംഗത്തിന് ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍, കാര്‍ഷിക യന്ത്രങ്ങള്‍, മെച്ചപ്പെട്ട ജലസേചന സൗകര്യം, ജലവിനിയോഗ മാനേജ്‌മെന്റ് മുതലായവ സര്‍ക്കാര്‍ ഉറപ്പാക്കേണ്ടതുണ്ട്. കേരളത്തിന്റെ അത്രപോലും മഴ ലഭിക്കാത്ത തമിഴ്‌നാട് കേരളത്തില്‍നിന്ന് ജലം കൊണ്ടുപോയി കൃഷി ചെയ്ത് കേരള കര്‍ഷകര്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്നുവെന്നത് കേരള സര്‍ക്കാരിന് അപമാനകരമല്ലെ?
















