നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതോടുകൂടി ചില കേന്ദ്രങ്ങളില്‍ അസഹിഷ്ണുത ആരംഭിച്ചതാണ്. ഇന്ത്യക്ക് എതിരെയുള്ള വിദേശ ഫണ്ടിനു മൂക്കുകയര്‍ ഇടുകകൂടി ചെയ്തതോടെ അത് എരിതീയില്‍ എണ്ണയായി. ലോകം മുഴുവന്‍ മോദി പ്രിയങ്കരന്‍ ആയതോടുകൂടി വിദേശത്തുനിന്നും ആരോ നിയന്ത്രിക്കുന്ന കുഞ്ഞാടുകള്‍ക്കും ‘ഇന്ത്യാ വിരുദ്ധ’ പണം വാങ്ങി നിവര്‍ന്ന മാധ്യമങ്ങള്‍ക്കും ലവലേശം പിടിച്ചില്ല.
മോദിക്കെതിര ആയുധങ്ങള്‍ ഒന്നും ഇല്ലാതായതോടുകൂടി ആട്ടിന്‍ തോലിട്ട ചെന്നായ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് ചാടി. മകന്‍ മരിച്ചിട്ടാണെങ്കിലും വേണ്ടില്ല മരുമകളുടെ കണ്ണീര്‍ കാണണം എന്നുള്ള മനോഭാവമുള്ള രാഷ്‌ട്രീയക്കാരും മദാമ്മയുടെ കുഞ്ഞാടുകളും പിന്നെ കൂലി എഴുത്ത് മാധ്യമങ്ങളുംകൂടി ഭീകരവാദികളെ പോലും അനുകൂലിച്ചു.ഏതു ദേശവിരുദ്ധ ശക്തിക്കും പരസ്യമായ പിന്തുണ നല്‍കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എത്തിയതോടുകൂടി രംഗം ചൂടുപിടിച്ചു. പക്ഷെ ഫലം വിപരീതമായി ഭവിച്ചു. അതുവരെ കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും അനുകൂലിക്കുകയും വിശ്വസിക്കുകയും ചെയ്ത കുറെസാധു മനുഷ്യര്‍ ബിജെപി അനുഭാവികളായി മാറി. നിലവിലുള്ള ബിജെപി അനുഭാവികള്‍ കടുത്ത ബിജെപിക്കാരുമായി.
കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് എതിരെയുള്ള ഇടയലേഖനവും ഫത്വയും ഒക്കെ അനുകൂലിച്ചവര്‍ക്ക് യെച്ചൂരിയും കേജ്രിവാളും ദേശാഭിമാനിയുമൊക്കെ ദൈവതുല്യമായി, മാജിക്കും വാളും പണവും കമ്മ്യൂണിസവും കപട മതേതരത്തവും കാണിച്ച് ആളുകളെ വരുതിയില്‍ നിര്‍ത്താനുള്ള സംരംഭങ്ങള്‍ പുതിയ രാജ്യത്തില്‍ നടപ്പാവില്ല എന്നുള്ള തിരിച്ചറിവും ചിലര്‍ക്ക് കയ്‌പ്പുള്ളതാണ്.
മൈക്രോസ്‌കോപ് വെച്ച് നോക്കിയാല്‍ ഏതൊരു മഹാനെയും മഹത്തായ പ്രവര്‍ത്തികളെയും വിമര്‍ശിക്കാന്‍ കഴിയും. മോദിക്കെതിരെ ഇത്തരം നിലവാരം കുറഞ്ഞ രീതിയിലുള്ള ആരോപണങ്ങളുമായി കറങ്ങി നടക്കുന്നവരോട് അനുകമ്പ മാത്രമേയുള്ളൂ.
ജാതിമത ഭേദമില്ലാതെ ഇന്ത്യ എന്ന ആശയം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരുപാട് നല്ല ആളുകള്‍ ഈ രാജ്യത്തുണ്ട്. രാഷ്‌ട്രീയ എതിരാളികളെ നേരിടാന്‍ രാജ്യത്തിന്റെ കടക്കല്‍ തന്നെ കത്തി വെക്കുന്ന ആദര്‍ശങ്ങളെ ഒരു കാരണവശാലും ഇവരാരും അനുകൂലിക്കുക ഇല്ല. അങ്ങനെ അനുകൂലിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കുകയാണ് ചെയ്യുന്നത് എന്ന് മനസിലാക്കുക.
അനില്‍ കുമാര്‍
















