ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപിക്ക് അനന്തസാദ്ധ്യതയാണുള്ളതെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാ ര്‍ത്ഥിയും ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയുടെ പ്രവര്‍ത്തനം ഏറെ മുന്നേറിക്കഴിഞ്ഞു. ഇടതു വലതു മുന്നണികള്‍ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാന്‍ പോലുമാവാതെ തമ്മില്‍ത്തല്ലുകയാണ്. മണ്ഡലത്തിലെ 154 ബൂത്തുകളിലും കമ്മറ്റികള്‍ രൂപീകരിച്ച് ആസൂത്രിതമായ പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇടതു വലതു മുന്നണികളുമായി കേവലം 6,000 – 8,000 വോട്ടുകളുടെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ ഏറ്റവുമധികം മുന്നേറ്റമുണ്ടായത് ബിജെപിക്കാണ്. മണ്ഡലത്തില്‍ 41 ജനപ്രതിനിധികളെ ബിജെപിക്ക് വിജയിപ്പിക്കാന്‍ കഴിഞ്ഞു. 38,000ത്തോളം വോട്ടുകളാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്. ആകെയുള്ള 154 ബൂത്തുകളില്‍ ബിജെപി വിജയിച്ചതുകൂടാതെ 61 ബൂത്തുകളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു.വിജയമുറപ്പിച്ച് ബിജെപി പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ ഇടതു വലതു മുന്നണികള്‍ ഒരു വിഭാഗം ചാനലുകളെ കൂട്ടുപിടിച്ച് കുപ്രചരണം അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് യാതൊരു മാറ്റവുമുണ്ടാകില്ല. ചില ദൃശ്യമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തീര്‍ത്തും അടിസ്ഥാന രഹിതമായ കാര്യമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ തിരുത്താന്‍ അവര്‍ തയ്യാറായത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടേണ്ടത് ആശയപരമായും രാഷ്ട്രീയപരമായുമാണ്. അല്ലാതെ കുപ്രചരണം നടത്തിയാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: