മ്യൂണിക്ക്: മിന്നുന്ന വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയും മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ. ബയേൺ മ്യൂണിക്ക് യുവന്റസിനെയും ബാഴ്‌സലോണ ആഴ്‌സണലിനെയും തകർത്താണ് അവസാന എട്ടിൽ ഇടംപിടിച്ചത്.
മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്നശേഷമാണ് ബയേൺ വിജയം നേടിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇറ്റാലിയൻ കരുത്തർക്കെതിരെ ബയേണിന്റെ പടയോട്ടം. അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവിൽ ബയേൺ വിജയതീരമണിഞ്ഞു. ആദ്യ പാദത്തിൽ ഇരുടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 6-4ന്റെ വിജയമാണ് ബയേൺ സ്വന്തമാക്കിയത്.
രണ്ടാം പാദ മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകൾ പായിക്കുന്നതിലും ബയേൺ താരങ്ങളായിരുന്നു മുന്നിട്ടുനിന്നത്. 75 ശതമാനവും പന്ത് കൈവശം വെച്ച ബയേൺ ആകെ പായിച്ചത് 26 ഷോട്ടുകളിൽ 7 ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. നാലെണ്ണം വലയിൽ കയറുകയും ചെയ്തു. അതേസമയം ലക്ഷ്യത്തിലേക്ക് കുടുതൽ ഷോട്ടുകൾ ഉതിർത്തത് യുവന്റസായിരുന്നു. ആകെ പായിച്ച 16 ഷോട്ടുകളിൽ 11 എണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും രണ്ട് തവണ മാത്രമേ ബയേൺ ഗോളി മാനുവൽ ന്യുയർ കീഴടങ്ങിയുള്ളൂ.
കളിയുടെ ഗതിക്കെതിരായ യുവന്റസ് ആദ്യം നിറയൊഴിച്ചു. ഫ്രഞ്ച് താരം പോൾ പോഗ്ബയായിരുന്നു സ്‌കോറർ. തിരിച്ചടിക്കാനുള്ള ബയണിന്റെ ശ്രമങ്ങൾക്കിടെ 28-ാം മിനിറ്റിൽ യുവന്റസ് ക്വാഡ്രാഡോയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. സ്വന്തം പകുതിയിൽ നിന്നും പന്തുമായി എതിർ താരങ്ങളെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് കുതിച്ചുകയറിയ ആൽവാരോ മൊറാട്ടാ നൽകിയ പാസാണ് ക്വാഡ്രാഡോ വലയിലെത്തിച്ചത്. ഇതോടെ യുവന്റസ് വിജയം വിജയം ഉറപ്പിച്ചു. ഇരുപാദങ്ങളലിമായി 4-2ന്റെ ലീഡുമായാണ് അവർ ഇടവേളക്കു പിരിഞ്ഞത്. ഇതിനിടെ ബയേണിന് ഗോൾ മടക്കാൻ മികച്ച ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളി ബഫണിന് മുന്നിൽ അവയെല്ലാം വിഫലമായി.
രണ്ടാം പകുതിയിലും ബയൺ ആക്രമിച്ചു കളിച്ചെങ്കിലും പ്രതിരോധക്കോട്ടകെട്ടി യുവന്റസ് താരങ്ങൾ ഗോൾവീഴാതെ കാത്തു. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ബയേൺ 73-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. വലത് വശത്ത് നിന്ന് ഡഗ്ലസ് കോസ്റ്റ ഉയർത്തി നൽകിയ ക്രോസിന് പോളിഷ് സ്‌െ്രെടക്കർ ലെവൻഡോവ്‌സ്‌കി ഹെഡ്ഡർ ഉതിർത്തപ്പോൾ യുവന്റസ് ഗോളി ബഫൺ കാഴ്ചക്കാരനായി (2-1). പിന്നീട് സമനിലക്കായി ബയേണിന്റെ ശ്രമം. ലെവൻഡോവ്‌സ്‌കിയും ഫ്രാങ്ക് റിബറിയും മുള്ളറും എതിർ ബോക്‌സിലേക്ക് ഇരച്ചുകയറിയതോടെ യുവന്റസ് പ്രതിരോധത്തിന് പിടിപ്പതു പണിയായി. എങ്കിലും അവർ പിടിച്ചുനിന്നു. ഇതോടെ യുവന്റസ് വിജയം ഉറപ്പിച്ചു. കളി പരിക്ക് സമയത്തേക്ക് നീണ്ടു.
ആദ്യ മിനിറ്റിൽ തന്നെ ബയേണിന്റെ സമനില ഗോളും പിറന്നു. കിങ്‌സ്‌ലി കോമൻ ഉയർത്തി നൽകിയ ക്രോസിന് കൃത്യമായി തലവെച്ച മുള്ളറാണ് ടീമിന്റെ സമനില ഗോൾ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി ഗോൾനില 4-4 എന്ന നിലയിൽ. തുടർന്ന് കളി അധികസമയത്തേക്ക് നീണ്ടു. അധികസമയത്തിന്റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിനിടെ രണ്ട് തവണ ബയേൺ യുവന്റസ് വല കുലുക്കിയതോടെ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു. പകരക്കാരനായി ഇറങ്ങിയ തിയാഗോ അലകാൻഡ്ര വക. തോമസ് മുള്ളറുടെ പാസിൽ നിന്നായിരുന്നു ഗോൾ. രണ്ട് മിനിറ്റിന്റെ ഇടവേളക്കുശേഷം അർട്ടുറോ വിദാലിന്റെ പാസിൽ നിന്ന് കിങ്‌സ്‌ലി കോമനും നിറയൊഴിച്ചതോടെ ബയേൺ അവസാന എട്ടിൽ ഇടംപിടിച്ചു.
ആഴ്‌സണലിനെതിരെ നൗകാംപിൽ നടന്ന രണ്ടാം പാദമത്സരത്തിൽ അനായാസ വിജയമാണ് ബാഴ്‌സ നേടിയത്. എം.എസ്.എൻ സഖ്യം നേടിയ ഗോളുകളുടെ കരുത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബാഴ്‌സയുടെ പടയോട്ടം. പന്തടക്കത്തിലും ഷോട്ടുകൾ പായിക്കുന്നതിലും മുന്നിട്ടുനിന്ന ബാഴ്‌സലോണ 18-ാം മിനിറ്റിൽ നെയ്‌മറിലൂടെയാണ് ആദ്യം ലീഡ് നേടിയത്. ലൂയിസ് സുവാരസ് നൽകിയ പാസിൽനിന്നും ഗണ്ണേഴ്‌സ് പ്രതിരോധ നിരയെ കബളിപ്പിച്ച് നെയ്‌മർ ലക്ഷ്യം കണ്ടു. എന്നാൽ, 51-ാം മിനിറ്റിൽ മുഹമ്മദ് എൽനെയി ആഴ്‌സനലിനായി സമനില പിടിച്ചു. അലക്‌സിസ് സാഞ്ചസ് നൽകിയ ക്രോസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് എൽനെയി പായിച്ച ബുള്ളറ്റ് ഷോട്ടിന് ബാഴ്‌സ ഗോളിക്ക് മറുപടിയുണ്ടായില്ല. 65-ാം മിനിറ്റിൽ സുവാരസിലൂടെ ബാഴ്‌സലോണ വീണ്ടും ലീഡ് നേടി. ഡാനി ആൽവസ് നൽകിയ ക്രോസിലാണ് ഉറുഗ്വെ താരം വലകുലുക്കിയത്. പിന്നീട് 88-ാം മിനിറ്റിൽ സൂപ്പർതാരം ലയണൽ ഗെമസ്സിയും ലക്ഷ്യം കണ്ടതോടെ ഗണ്ണേഴ്‌സിന്റെ തകർച്ച പൂർത്തിയായി. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നടന്ന ആദ്യ പാദത്തിൽ 2-0ന്റെ വിജയം നേടിയ ബാഴ്‌സലോണ ഇരുപാദങ്ങളിലുമായി 5-1ന്റെ ആധികാരിക വിജയമാണ് സ്വന്തമാക്കിയത്.
അത്‌ലറ്റിക്കോ മാഡ്രിഡ്, ബെനിഫിക്ക, മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, റയൽ മാഡ്രിഡ്, വോൾഫ്‌സ്ബർഗ് എന്നിവരാണ് ക്വാർട്ടറിൽ ഇടം നേടിയ മറ്റ് ടീമുകൾ. ഏപ്രിൽ 5, 6 തീയതികളിൽ ആദ്യപാദ ക്വാർട്ടറും 12, 13 തിയ്യതികളിൽ രണ്ടാംപാദ ക്വാർട്ടറും നടക്കും.
















