ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ നിന്നിറങ്ങുന്ന ആക്ഷേപഹാസ്യ മാസിക ഷാര്‍ലി ഹെബ്ദോയുടെ ഓഫീസില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ പത്രപ്രവര്‍ത്തകരടക്കം നിരവധി പേര് മരിച്ച സംഭവം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനുംനേരെ നടന്ന കടുത്ത അക്രമമായി ഇതിനെ വിലയിരുത്തി ലോകം മുഴുവന്‍ ഷാര്‍ളി ഹെബ്ദോയിലെ പത്രപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇസ്ലാം പ്രവാചകന് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിലായിരുന്നു ലോകത്തെ നടുക്കിയ ക്രൂരത അരങ്ങേറിയത്. മുഹമ്മദ് നബിയെ കുറിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനോ എഴുതാനോ പാടില്ലെന്ന വിലക്ക് ലംഘിക്കുന്നവര്‍ക്കെല്ലാമുള്ള മറുപടിയായാണ് ഷാര്‍ലി ഹെബ്ദോ ആക്രമണത്തെ ഇസ്ലാമിക ഭീകരര്‍ വിശേഷിപ്പിച്ചത്.
പത്രമോഫീസിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ ഓഫീസിനുള്ളില്‍ തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു. മുഹമ്മദ് നബിയെക്കുറിച്ച് ഡാനിഷ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു പാരീസിലെങ്ങും പ്രചാരത്തിലുള്ള ഷാര്‍ലി ഹെബ്ദോ മാസിക. ഷാര്‍ളി ഹെബ്ദോ സംഭവത്തിനുശേഷം അതേ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിനു നേരെയും ഭീകരാക്രമണമുണ്ടായി. ജര്‍മ്മനിയിലെ തുറമുഖ നഗരമായ ഹാംബര്‍ഗില്‍ ‘ഹാംബര്‍ഗ് മോര്‍ഗണ്‍പോസ്റ്റി’ന്റെ ഓഫീസിലാണ് ആക്രമണമുണ്ടായത്. കെട്ടിടത്തിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ത്തശേഷം ഭീകരര്‍ പത്രമോഫീസിനുള്ളിലേക്ക് സ്ഫോടകവസ്തുക്കള്‍ വലിച്ചെറിയുകയായിരുന്നു.
കലകളുടെയും സംസ്കാരത്തിന്റെയും തലസ്ഥാനമെന്നാണ് പാരീസ് അറിയപ്പെടുന്നത്. ഇന്ത്യയില്‍നിന്നടക്കം നിരവധി കലാകാരന്മാര് പാരീസിലേക്ക് കുടിയേറിയിട്ടുണ്ട്. ലോകമെങ്ങുനിന്നും കലാകാരന്മാരുടെ കുടിയേറ്റം പാരീസിലേക്കുണ്ടായിട്ടുമുണ്ട്. സ്വതന്ത്രമായ കലാപ്രവര്‍ത്തനത്തിനു പേരുകേട്ടയിടം എന്നതിനാലും ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന ഉറപ്പുമാണ് പാരീസിനെ ലോകമെങ്ങുമുള്ള കലാപ്രവര്‍ത്തകര്‍ അവരുടെ ഇടമായി തെരഞ്ഞെടുക്കാന്‍ കാരണം. അങ്ങനെയുള്ള സ്ഥലത്ത് ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ പത്രമോഫീസിലേക്ക് ഭീകരവാദികള്‍ നടത്തിയ ആക്രമണത്തെ ലോകംമുഴുവന്‍ അപലപിക്കുകയാണുണ്ടായത്.
ആക്രമണം നടന്ന ദിവസത്തെ ലോകമെങ്ങുമുള്ള മാധ്യമപ്രവര്‍ത്തകര്‍ കറുത്തദിനമായാണ് വിശേഷിപ്പിച്ചത്. അപ്പോഴും കേരളം അതില്‍ വ്യത്യസ്തത പുലര്‍ത്തി. ഷാര്‍ലി ഹെബ്ദോ മാസികയെ കുറ്റപ്പെടുത്താന്‍ ചില ശബ്ദങ്ങള്‍ ചെറുതായെങ്കിലും ഉയര്‍ന്നത് കേരളത്തില്‍ നിന്നാണ്. ഭീകരാക്രമണത്തേക്കാള്‍ ‘ഭയങ്കരമായി’ അവര്‍ക്ക് തോന്നിയത് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വരച്ചതായിരുന്നു. ഭീകരാക്രമണത്തില്‍ നിരവധി പത്രപ്രവര്‍ത്തകര്‍ മരിച്ചത് അവരുടെ കണ്ണു നനയിച്ചില്ല. കാര്‍ട്ടൂണ്‍ പ്രസീദ്ധീകരിച്ചതിനെ വിമര്‍ശിക്കാനായിരുന്നു അവരുടെ വെമ്പല്‍. പാക്കിസ്ഥാനിലെ പത്രങ്ങള്‍ക്കുപോലും മുഖ്യവാര്‍ത്തയായ ആക്രമണം കേരളത്തിലെ ഒരു പത്രത്തിന് അകത്തെ പേജുവാര്‍ത്ത മാത്രമായിരുന്നു. സര്‍ക്കാരിന്റെ പരസ്യവും ആനുകൂല്യങ്ങളും വാങ്ങി പ്രസിദ്ധീകരിക്കുന്ന പത്രത്തിന് ഷാര്‍ലി ഹെബ്ദോയിലേക്ക് ആക്രമണം നടത്തിയ ഭീകരര്‍ ‘ഇസ്ലാമിനുവേണ്ടി പോരാട്ടം നടത്തുന്ന പോരാളി’കളായിരുന്നു.
പത്രത്തിനെതിരെ ഒറ്റപ്പെട്ട ചില എതിര്‍പ്പുകളുണ്ടായപ്പോള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകരും ചാനല്‍ ചര്‍ച്ചാ തൊഴിലാളികളും നബിയുടെ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ആക്രമണം അപലപിക്കപ്പെടേണ്ടതാണോ അല്ലയോ എന്നത് അവര്‍ക്കെല്ലാം രണ്ടാം കാര്യം മാത്രമായിരുന്നു.
സമാനമായ സംഭവമാണ് മാതൃഭൂമി പത്രത്തിനു നേരെ നടന്നത്. മാതൃഭൂമിയുടെ കോഴിക്കോട് പതിപ്പില്‍ നഗരംപേജില് വന്ന ചില പരാമര്‍ശങ്ങളാണ് പൊല്ലാപ്പിലാക്കിയത്. കോഴിക്കോട് ഒരു പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് കെമാല്‍പാഷ നടത്തിയ പ്രസംഗം മാതൃഭൂമി അടക്കമുള്ള എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിക വ്യക്തിനിയമത്തിനുള്ളില്‍ സ്ത്രീകളനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. ആ വാര്‍ത്തയ്ക്കു സമൂഹമാധ്യമങ്ങളിലുണ്ടായ പ്രതികരണങ്ങളാണ് മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്.
ഷാര്‍ലി ഹെബ്ദോയ്ക്കു നേരെയുണ്ടായ ഭീഷണികള്‍ക്ക് സമാനമായിരുന്നു ഇത് പ്രസിദ്ധീകരിച്ചശേഷം പത്രമുത്തശ്ശിക്കു നേരെയുണ്ടായ ഭീഷണിയും. പത്രത്തിനുനേരെ ആക്രമണം നടക്കുമെന്നും പത്രം വിതരണം ചെയ്യാന്‍ അനുവദിക്കുകയുമില്ലെന്നുമുള്ള കടുത്ത ഭീഷണിയുണ്ടായി. പലയിടങ്ങളിലും പത്രക്കെട്ടുകള്‍ കത്തിച്ചു. സ്വാതന്ത്ര്യ സമരക്കാലത്തുപോലും നേരിടാത്ത പ്രതിസന്ധിയാണ് മാതൃഭൂമി ഇക്കാര്യത്തില്‍ നേരിട്ടത്. കേരളത്തിലെ ഒരു പ്രമുഖ പത്രത്തിനു നേരെ നടന്ന സമാനതകളില്ലാത്ത ആക്രമണത്തെ അപലപിച്ച് ചര്‍ച്ച നടത്താന്‍ ഒരു ചാനലും ഉണ്ടായില്ല. രാഷ്ട്രീയ നേതാക്കളുപോലും പത്രത്തിനു പിന്തുണ നല്കാന് മുന്നോട്ടുവന്നില്ല. പത്രത്തിനെതിരെ ഭീഷണിയുമായി രംഗത്തുവന്നവര്‍ കേരളത്തിലെ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളായിരുന്നു. അത്ര തീവ്രമല്ലാത്തവരും മനസ്സുകൊണ്ടവരുടെ ഒപ്പം ചേര്‍ന്നു. തെരഞ്ഞെടുപ്പല്ലേ വരുന്നത് അവരെ എങ്ങനെ പിണക്കും.
ഇപ്പോള്‍ മാതൃഭൂമിയെ ഭീഷണിപ്പെടുത്തിയവര്‍ തന്നെയാണ് മുമ്പ് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന് പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. അദ്ദേഹം ചെയ്ത തെറ്റ് ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയപ്പോള്‍ നിര്‍ദ്ദോഷമായ ഒരു പരാമര്‍ശം എഴുതിച്ചേര്‍ത്തു എന്നതാണ്. ചോദ്യത്തില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് ഇസ്ലാമിക തീവ്രവാദികള്‍ കുട്ടികള്‍ക്ക് വിദ്യപകര്‍ന്നു കൊടുത്ത അധ്യാപകന്റെ കൈപ്പത്തി കോടാലിക്ക് വെട്ടിയെടുത്തത്. ചോദ്യം വിവാദമായതിനെ തുടര്‍ന്ന് ജോസഫിനെതിരെ കോളേജധികൃതരും പോലീസും നടപടി സ്വീകരിച്ചിരുന്നു. അദ്ദേഹം മാപ്പുപറയുകയും ചെയ്തു. അതൊന്നും പരിഹാരമായി കാണാന്‍ തീവ്രവാദികള്ക്കായില്ല. കൈപ്പത്തി വെട്ടിമാറ്റുകയെന്ന താലിബാന് മാതൃക അവര്‍ നടപ്പിലാക്കി. ആ സംഭവം ജോസഫിന്റെ കുടുംബത്തെയാകെയാണ് ഇല്ലാതാക്കിയത്. പ്രവാചകന്പോലും പൊറുക്കാത്ത അക്രമം നടത്തിയ തീവ്രവാദികളെ സംരക്ഷിക്കാനും അന്ന് കേരളത്തില്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഉണ്ടായിരുന്നു. ജോസഫിന്റെയും കുടുംബത്തിന്റെയും വോട്ടുകൊണ്ട് എന്തു പ്രയോജനം? അതുക്കും മേലെയല്ലേ, തീവ്രവാദികള്‍ നല്കുന്ന സംഘചിത വോട്ടും ചാനല്‍ റേറ്റിംഗും.
ഇതേ തീവ്രവാദ മനസ്സാണ് പാരീസിലെ ഷാര്‍ലി ഹെബ്ദോയുടെ ഓഫിസിലേക്ക് ആക്രമണം നടത്തിയത്. ഇതേ തീവ്രവാദ മനസ്സാണ് കോഴിക്കോട്ടെ മാതൃഭൂമി ഓഫീസിനുനേരെ ഭീഷണിമുഴക്കുകയും പത്രക്കെട്ടുകള്‍ കത്തിക്കുകയും ചെയ്തത്. ഷാര്‍ലി ഹെബ്ദോ തീവ്രവാദത്തിനെതിരെ ശക്തമായി നിലകൊണ്ടു. യൂറോപ്പിലെങ്ങുമുള്ള പത്രസ്ഥാപനങ്ങള്‍ ഷാര്‍ലി ഹെബ്ദോയ്ക്കൊപ്പം നിന്നു. ചിലരെല്ലാം കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചു. അവര്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം വിവേചനം കാട്ടാനുള്ളതായിരുന്നില്ല. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ സ്ഥാനം നേടിയ മഹത്തായ ‘നമ്മുടെ പത്രം’ തീവ്രവാദികള്ക്കുമുന്നില് മാപ്പിരന്നു. ഒന്നാം പേജില്‍ തന്നെ മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. തീര്‍ന്നില്ല, അത്തരത്തിലൊരു പരാമര്‍ശം പ്രസിദ്ധീകരിക്കാന്‍ വഴിയൊരുക്കിയ പത്രപ്രവര്‍ത്തകരെ മാതൃഭൂമി പുറത്താക്കുകയും ചെയ്തു.
ഒരു ഉപകാരം മാതൃഭൂമി ചെയ്തു, ആ പത്രപ്രവര്ത്തകരാരാണെന്ന് പരസ്യമാക്കിയില്ല. തൊടുപുഴയിലെ ജോസഫ് സാറിന്റെ അവസ്ഥ അവര്‍ക്കും വരുമെന്ന പോലീസിന്റെ മുന്നറിയിപ്പായിരുന്നു കാരണം. ഏതെങ്കിലും മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാല്‍ വികാരംകൊള്ളുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെ മാധ്യമ സിംഹങ്ങളാരും മാതൃഭൂമിക്കും അതിലെ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ടായ ദുര്‍ഗ്ഗതിക്കെതിരെ തെരുവിലിറങ്ങിയില്ല. നിവേദനവും കൊടുത്തില്ല. ഹൈന്ദവാരാധനാ മൂര്‍ത്തിയായ ദുര്‍ഗ്ഗാദേവിയെ അവഹേളിച്ച് സംസാരിച്ച ചാനല്‍ വാര്‍ത്താ വിശകലന വിദഗ്ധയ്ക്കെതിരെ സ്വാഭാവിക വികാരത്തിന്റെ പേരില്‍ പ്രതികരണങ്ങളുണ്ടായപ്പോള്‍ തെരുവിലിറങ്ങാന്‍ ആളുണ്ടായി. ദുര്ഗ്ഗാദേവിയല്ലേ, ആവിഷ്കാര സ്വാതന്ത്ര്യമല്ലേ, എന്തും പറയാമല്ലോ. ആരും കൈവെട്ടുമെന്ന ഭയവും ആവശ്യമില്ല.
പെരുമാള്‍ മുരുകനെന്ന തമിഴ് എഴുത്തുകാരനും ആക്ഷേപിക്കാനും ആവിഷ്കാര സാതന്ത്ര്യം പ്രഖ്യാപിക്കാനും കൂട്ടുപിടിക്കാനുമുണ്ടായിരുന്നത് ഹൈന്ദവ ദൈവങ്ങളെയാണ്. ഹൈന്ദവ ആരാധനയെ വികലമാക്കി ചിത്രീകരിച്ച പെരുമാള്‍ മുരുകനെതിരെ ഉയര്‍ന്ന പ്രതിഷേധം ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെ നടന്ന കയ്യേറ്റമായി. പെരുമാള്‍ മുരുകനും നബിയുടെ ചിത്രം വരയ്ക്കാന്‍ തോന്നാതിരുന്നത് ഭാഗ്യം. എഴുതാന്‍ കൈപ്പത്തിയെങ്കിലുമുണ്ടല്ലോ. ലോകമെങ്ങുമുള്ള ഹൈന്ദവ ജനത ആരാധിക്കുന്ന സരസ്വതീദേവിയെ ആക്ഷേപിച്ച്, നഗ്നയാക്കി ചിത്രം വരച്ച എം.എഫ്. ഹൂസൈന് രാജാരവിവര്‍മ്മയുടെ പേരിലുള്ള പുരസ്കാരം നല്കി ആദരിച്ചവരാണ് കോണ്‍ഗ്രസും സിപിഎമ്മുമെല്ലാം അടങ്ങുന്ന ഭരണക്കാര്‍. എം.എഫ്. ഹുസൈന് നബിയുടെ ചിത്രംവരച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരമോന്നതനായ വക്താവായിക്കൂടായിരുന്നോ?
ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിക്കുമ്പോള്‍ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യം തെളിയക്കപ്പെടുകയുള്ളോ? ആരുടെയോ പ്രതികരണം പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രത്തിന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കാന്‍ പ്രതികരണത്തൊഴിലാളികളും സാംസ്കാരിക ബുദ്ധി ജീവികളും രംഗത്തുവരാതിരുന്നതെന്തുകൊണ്ടാണ്? അപ്പോള്‍ ഒരു കാര്യം വ്യക്തം; താടിയുള്ള അപ്പനെ പേടിക്കും. ഇന്നലെ ഷാര്‍ലി ഹെബ്ദോയ്ക്ക് സംഭവിച്ചത് ഇന്ന് മാതൃഭൂമിക്കുണ്ടായി. നാളെ പലര്‍ക്കുമുണ്ടാകും. അതോര്‍ക്കുന്നത് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: