സുരക്ഷിതമല്ലാത്ത, ഗുണംകുറഞ്ഞ അഞ്ഞൂറിലേറെ മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. സുരക്ഷിത മരുന്നുകള്‍ ലഭ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീവ്രയത്‌നത്തിന്റെ ഭാഗമായാണ് നിരോധനം. കേന്ദ്ര ആരോഗ്യമന്ത്രാലയം ആറായിരത്തിലേറെ മരുന്നുകള്‍ പരിശോധിച്ചുവരികയുമാണ്.
ആറുമാസത്തിനുള്ളില്‍ ഇവയില്‍ അഞ്ഞൂറെണ്ണംകൂടി നിരോധിച്ചേക്കും. വിലനിയന്ത്രണപ്പട്ടികയിലുള്ള 530 മരുന്നുകളുടെ വില ദേശീയ ഔഷധവിലനിയന്ത്രണ സമിതി പുതുക്കിനിശ്ചയിച്ചിരിക്കുകയാണ്. അതോടൊപ്പം 344 മരുന്നുസംയുക്തങ്ങള്‍ കേന്ദ്ര ആരോഗ്യക്ഷേമ മന്ത്രാലയം നിരോധിച്ചിട്ടുമുണ്ട്. കാലാകാലങ്ങളായി ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളാണിവ. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തോടുള്ള മോദിസര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഈ നടപടിയില്‍ പ്രതിഫലിക്കുന്നത്.
വിപണിയില്‍ ലഭ്യമായതും യഥേഷ്ടം ഉപയോഗിക്കുന്നതുമായ പതിനെട്ട് മരുന്ന് സംയുക്തങ്ങള്‍ വിപല്‍ക്കരവും ഉപയോഗശൂന്യവുമാണ്. 350 സംയുക്തങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിരോധിച്ചവയാണ്. സാധാരണ വീടുകളില്‍ വേദനസംഹാരികളായി നല്‍കുന്ന മരുന്നുകള്‍ വയറിലെ കാന്‍സറിന് കാരണമാകുന്നുണ്ട്. പല വേദനസംഹാരികളും വൈറ്റമിന്‍ ഗുളികകളാണ്. ടൈഫോയ്ഡിന് നല്‍കുന്ന ഗുളികകള്‍ ഉറക്കഗുളികകളാണത്രെ. ഇവ വിദേശങ്ങളില്‍ നിരോധിക്കപ്പെട്ടവയാണ്. രോഗികളുടെ അജ്ഞതയും ആകാംക്ഷയും മുതലെടുത്താണ് ഈ ചൂഷണം.
അനാള്‍ജിന്‍ വിദേശത്ത് നിരോധിച്ചിട്ടുണ്ടെങ്കിലും ഭാരതത്തില്‍ സുലഭമാണ്. ഇതിന്റെ അനിയന്ത്രിത ഉപയോഗം മരുന്നുകള്‍ക്ക് ഫലമില്ലാതാക്കുന്നു. അതുപോലെ കുട്ടികള്‍ക്ക് ജലദോഷത്തിന് നല്‍കുന്ന മരുന്നുകളില്‍ സ്റ്റിറോയിഡിന്‍ മരുന്നുകളാണ്. തലവേദനക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കപ്പെടുന്നു. അനാള്‍ജിന്‍ ഉപയോഗം രക്തസംബന്ധമായ രോഗങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒരുലക്ഷം കോടി രൂപയുടെ ഔഷധവിപണിയാണ് ഭാരതത്തിലേത്. മരുന്നുനിര്‍മാണത്തില്‍ ലോകത്ത് ഭാരതത്തിന് മൂന്നാംസ്ഥാനമാണ്.
മറ്റൊരു വസ്തുത ഇവിടുത്തെ ഔഷധനിര്‍മാണ കമ്പനികളില്‍ ഭൂരിപക്ഷവും വിദേശസ്ഥാപനങ്ങളുടെ ശാഖകളാണ് എന്നതാണ്. വ്യത്യസ്ത രാസവസ്തുക്കള്‍ മനുഷ്യശരീരത്തിലലിയാന്‍ സാധ്യതയൊരുക്കുന്ന മരുന്നുകളാണിവ. രോഗിക്ക് ആവശ്യമുള്ളതും അല്ലാത്തതുമായ രാസവസ്തുക്കളാണ് ഈ മരുന്നുകളിലൂടെ ശരീരത്തിലെത്തുന്നത്. ഇത് സൃഷ്ടിക്കുക രോഗികളുടെ ഒരു വലിയൊരു സമൂഹത്തെയായിരിക്കും. മലയാളികള്‍ക്ക് മരുന്നുകളോട് ആഭിമുഖ്യം കൂടുതലാണ്.
തലവേദനക്കും ആരോഗ്യസംരക്ഷണത്തിനും ഉറക്കംവരാനും എല്ലാം മരുന്നുകളെ ആശ്രയിക്കുന്നവരാണവര്‍. ഡോക്ടര്‍മാരാകട്ടെ വിവിധ മരുന്നുകമ്പനികളില്‍നിന്നും ഉപകാരസ്മരണക്കുള്ള ആനുകൂല്യങ്ങളും വിദേശയാത്രപോലും സ്വീകരിച്ച് രോഗികള്‍ക്ക് ദോഷകരമായതോ പ്രയോജനമില്ലാത്തതോ ആയ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു.
നിരോധിച്ച മരുന്നുകളുടെ വ്യാപനം തടയാന്‍ സംവിധാനങ്ങളില്ല. ചേര്‍ക്കാന്‍ പാടില്ലാത്ത രാസവസ്തുക്കള്‍ ഒന്നിച്ചുചേര്‍ത്ത് മരുന്നുകള്‍ നിര്‍മിക്കാനും ബന്ധപ്പെട്ടവര്‍ ലൈസന്‍സ് നല്‍കുന്നു. ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്നുപട്ടികയില്‍ ഒരു ഡസനില്‍ താഴെയുള്ള മരുന്നുചേരുവകള്‍ മാത്രമേ ഉള്ളൂവത്രേ. പക്ഷെ മുന്നൂറിലേറെ ചേരുവകള്‍ ചേര്‍ത്ത് പതിനായിരക്കണക്കിന് പേരുകളിലാണ് ഈ ‘മരണവ്യാപാരികള്‍’ മരുന്നുകള്‍ വിറ്റഴിക്കുന്നത്.
മരുന്നുകളുടെ വില്‍പ്പനമൂലമുള്ള ലാഭത്തിന് പരിധി നിശ്ചയിക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നുവെങ്കിലും മരുന്നുകമ്പനിക്കാര്‍ ഇപ്പോഴും ജീവന്‍രക്ഷാമരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്നു. മരുന്ന് വിപണി നിയന്ത്രണമില്ലാത്ത, പരിശോധനയില്ലാത്ത, കുത്തഴിഞ്ഞ പുസ്തകമാണ്. ലാഭകേന്ദ്രിതമായി, തത്വരഹിതമായി ഔഷധവ്യാപാരം വികസിക്കുകയാണ്. കേന്ദ്ര ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയ മരുന്നുകള്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് വിറ്റഴിക്കുന്നത്.ഒരുലക്ഷം കോടി രൂപയുടെ മരുന്നുനിര്‍മ്മാണം നടത്തുന്ന ഭാരതം ലോകത്ത് മൂന്നാംസ്ഥാനത്താണ്.
344 മരുന്നുസംയുക്തങ്ങളുടെ പൂര്‍ണവിവരം സംഭരിച്ച് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളേണ്ടതാണ്. അതോടൊപ്പം ഇത്രയേറെ മരുന്നുകള്‍ പിന്‍വലിക്കുമ്പോള്‍ ഈ മരുന്നുകള്‍കൊണ്ട് ചികിത്‌സിച്ചിരുന്ന രോഗങ്ങള്‍ക്ക് ബദല്‍മരുന്നുകള്‍ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്വവും അധികൃതര്‍ക്കുണ്ട്. അല്ലാത്തപക്ഷം രോഗികളെ വന്‍തോതില്‍ ചൂഷണംചെയ്യാന്‍ മെഡിക്കല്‍ മാഫിയക്ക് അവസരമൊരുങ്ങും.
















