അങ്ങനെ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ജനാധിപത്യം ഊട്ടി ഉറപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനം സിപിഎം കേന്ദ്രകമ്മിറ്റി കൈക്കൊണ്ടിരിക്കുന്നു! സഖ്യമാണോ, ധാരണയാണോ, നീക്കുപോക്കാണോ എന്നൊക്കെ ചോദിച്ചാല്‍ പണ്ടൊരു നമ്പൂതിരി പറഞ്ഞതുപോലെ ‘ഇല്ലാതില്ലന്നല്ലന്നല്ല’ എന്നുപറയേണ്ടിവരും. വേളി വേണോ സംബന്ധംവേണോ എന്നായിരുന്നു മുഖ്യചര്‍ച്ചാവിഷയം. കമ്മ്യൂണിസ്റ്റ് രീതിയനുസരിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ എടുത്ത തീരുമാനത്തിന്റെ ശവക്കുഴിതോണ്ടുന്ന പതിവുണ്ട്.
കേന്ദ്രകമ്മിറ്റിക്ക് ബംഗാളിന്റെയും, ബംഗാളിന് കേന്ദ്രകമ്മിറ്റിയുടെയും തലയിലിട്ട് ഒഴിഞ്ഞുമാറാനുള്ള അനന്തസാദ്ധ്യത കണക്കിലെടുത്ത് സംബന്ധംതന്നെ ഉചിതം എന്നു തീരുമാനമായി. നാളെ തീരുമാനം തിരിഞ്ഞുകുത്തിയാലും സംബന്ധമായതുകൊണ്ട് പിതൃത്വം പ്രശ്‌നമാവില്ല. ഏതായാലും കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സുചിന്തിതമായ തീരുമാനം എത്തിനില്‍ക്കുന്നത് ഇവിടെയാണ്. വൈരുദ്ധ്യാധിഷ്ഠിത വിശകലനത്തില്‍ താത്വികതലത്തിലുള്ള തെറ്റ് പ്രായോഗികതലത്തില്‍ ശരിയാവാമെന്ന് കമ്യൂണിസ്റ്റ് കാരണവന്മാര്‍, മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞുവെച്ചതു വെറുതെയല്ല. ചുരുക്കത്തില്‍ മമതാ ബാനര്‍ജിയുടെ ഫാസിസ്റ്റ് നിലപാടിനെതിരെ ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യം ആഴത്തില്‍ കുഴിച്ചുമൂടിയ കോണ്‍ഗ്രസുമായി പരസ്യബാന്ധവത്തിനുപച്ചക്കൊടിയായി! മൂന്നരപതിറ്റാണ്ടുകാലം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ബംഗാളിന്റെ ചുവന്ന മണ്ണില്‍ ഈ പാര്‍ട്ടിക്കു വന്നുചേര്‍ന്ന ഗതികേട് എതിരാളികള്‍ക്കുപോലും താങ്ങാവുന്നതിനപ്പുറമായിപ്പോയി! ‘പാര്‍ട്ടി കോണ്‍ഗ്രസ്’ കാണക്കാണെ’കോണ്‍ഗ്രസ് പാര്‍ട്ടി’യായി രൂപാന്തരപ്പെടുന്ന വിചിത്രമായ കാഴ്ചകണ്ട് അണികള്‍ പോലും അന്തംവിട്ടുനില്‍ക്കുകയാണ്.
സിപിഎം ദേശീയപാര്‍ട്ടിയായതിനാല്‍ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ നിലപാടുകള്‍ അനുവദിക്കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്ന് പ്രകാശ് കാരാട്ട്. എന്നാല്‍ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കയറാന്‍ ഒരു കൈ തന്നു സഹായിച്ച ബംഗാള്‍ ഘടകത്തിനൊപ്പം ഉറച്ചുനിന്ന യച്ചൂരിയുടെ നിലപാട് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായി. കേരളത്തിലേക്കു വരുമ്പോള്‍ ദേശീയതലത്തിലെന്നപോലെ പിണറായിയും വി.എസ്സും ഒരേ തോണിയുടെ രണ്ടു കൊമ്പത്തിരുന്ന് വിരുദ്ധദിശയിലേക്ക് മത്സരിച്ച് തുഴയുകയാണ്. പാര്‍ട്ടി പ്ലീനം കൈക്കൊണ്ട കോണ്‍ഗ്രസ്‌വിരുദ്ധ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലെന്ന് പിണറായി ശഠിക്കുമ്പോള്‍ സ്വന്തം കൂട് കേടാക്കുന്ന ആദര്‍ശവാദി മുഖ്യമന്ത്രിപദം മനസ്സിലിരിക്കട്ടെയെന്നു മുറുമുറുത്തുകൊണ്ട് വംഗപക്ഷത്ത് ഉറച്ചുനില്‍ക്കുകയാണ്. ശരിയായാലും തെറ്റായാലും പണ്ടൊക്കൊ ഈ പാര്‍ട്ടിക്ക് ഒരു ലൈന്‍- പാര്‍ട്ടി ലൈന്‍ ഉണ്ടായിരുന്നു. കാലം മാറിയതോടെ വര്‍ഗ്ഗരാഷ്‌ട്രീയം അധികാരരാഷ്‌ട്രീയത്തിനു വഴിമാറി. ട്രേഡ് യൂനിയന്‍വരെ യൂനിയന്‍ ട്രേഡായി. അതോടെ സംസ്ഥാനങ്ങള്‍ക്കും നേതാക്കള്‍ക്കുമെല്ലാം സ്വന്തം ലൈനുകളായി, നിലപാടുകളായി. മാര്‍ഗ്ഗമേതായാലും ലക്ഷ്യം അധികാരമെന്നായി. തത്വാധിഷ്ഠിതരാഷ്‌ട്രീയം തരാതരം പോലെയായി.
444ല്‍ നിന്നും ജനപ്രതിനിധികളുടെ എണ്ണം 44 ലേക്ക് ഉയര്‍ത്തി കരുത്തുതെളിയിച്ച കോണ്‍ഗ്രസിന്റെ യുവരാജാവ് സിപിഎം തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുന്നു. ആര്‍ക്കെങ്കിലും തണുക്കുന്നുവെങ്കില്‍ എന്നെവന്നു കെട്ടിപ്പിടിച്ചോളൂ എന്ന് പണ്ടാരോ പറഞ്ഞതുപോലെ സംസ്ഥാനങ്ങളിലേക്കു ഉപതെരഞ്ഞെടുപ്പു നടന്നപ്പോള്‍ ത്രിപുരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു തൊട്ടുപുറകിലായി 1231 വോട്ട് വാങ്ങി നാണംകെട്ട കോണ്‍ഗ്രസും ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പങ്കുവെക്കുന്ന വികാരം ഒന്നുതന്നെ. കോണ്‍ഗ്രസിനെതിരെ ഏതു ചെകുത്താനോടും കൂടാമെന്ന നമ്പൂതിരിപ്പാടിന്റെ ആപ്തവാക്യം ഒരു മൂലയിലേക്ക് ചാരിവച്ച് യോജിപ്പിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്താനുള്ള തീരുമാനം ഇരുവരുടെയും നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്. വലതുപക്ഷ വ്യതിയാനം മൂത്ത് അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസുകാര്‍ക്കൊപ്പം അധികാരം പങ്കിട്ടതിന്റെ പേരില്‍ മരണംവരെ വല്ല്യേട്ടന്റെ പഴികേട്ട അച്യുതമേനോന്റെയും ബദല്‍രേഖയുടെ പേരില്‍ പടിയടച്ചു പിണ്ഡംവച്ച എം.വി. രാഘവന്റെയും ആത്മാക്കള്‍ പൊറുക്കട്ടെ. പണ്ടൊക്കെ അടവുനയത്തിന്റെ മറവിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍ ഇന്ന് പ്രത്യേകിച്ച് മറയ്‌ക്കാനൊന്നുമില്ലെന്നു വന്നതോടെ എല്ലാം പരസ്യമായിട്ടു തന്നെയാവാം എന്നായി. ആശയപരമായ വേണ്ടാദീനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കോണ്‍ഗ്രസിനു പതിവുപോലെ പ്രശ്‌നങ്ങളൊന്നുമില്ല. അങ്ങനെ ഇരുവരും ആലിംഗനബന്ധരായി നില്‍ക്കുന്നു. ബംഗാളിന്റെ അതിരുപങ്കിടുന്ന അസമില്‍ പക്ഷെ സ്ഥിതി മറിച്ചാണ്. ആള്‍ബലമില്ലാത്തതിനാല്‍ കോണ്‍ഗ്രസുകാര്‍ സഖാക്കളെ ഏഴയലത്തടുപ്പിച്ചിട്ടില്ല. അവിടെ പോരാട്ടം തമ്മില്‍ തമ്മിലാണ്. കൂടുവിട്ട് കൂടുമാറുന്ന കോണ്‍ഗ്രസുകാരുടെയും കമ്മ്യൂണിസ്റ്റ്കാരുടെയും ഈ പകര്‍ന്നാട്ടം അതിര്‍ത്തിയിലെ വോട്ടര്‍മാര്‍ക്ക് വേറിട്ടൊരു കാഴ്ചയാവാം.
സിപിഎം അതിന്റെ ചരിത്രപരമായ ദൗത്യം നിറവേറ്റുകയാണ്. കോണ്‍ഗ്രസിനെ പ്രതിസന്ധികളില്‍ തകരാതെ സംരക്ഷിക്കുകയെന്ന ദൗത്യം. അടിയന്തരാവസ്ഥക്കുശേഷം പൊതുജീവിതംതന്നെ ഉപേക്ഷിച്ചുപോയ ഇന്ദിരാഗാന്ധിയെ മുഖ്യധാരാരാഷ്‌ട്രീയത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് മാത്രം അവകാശപ്പെട്ടതാണ്. മൊറാര്‍ജി സര്‍ക്കാര്‍ താഴെ പോയപ്പോള്‍ കോണ്‍ഗ്രസിനോടുചേര്‍ന്ന് ചരണ്‍സിംഗിനു പിന്തുണ നല്‍കിയതും കോണ്‍ഗ്രസ് വിരുദ്ധവികാരം മുതലെടുത്ത് ജയിച്ചുകയറിയ മുഴുവന്‍ ഇടത് എംപിമാരും ജാഥയായി ദല്‍ഹിയിലെത്തി ഒന്നാം യുപിഎസര്‍ക്കാരിനു പിന്തുണ നല്‍കിയതും നാം കണ്ടു. കേരളത്തിലേക്കു വരുമ്പോള്‍ അഞ്ച് വര്‍ഷം പിന്നിട്ട യുഡിഎഫ് സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചതില്‍ ഉമ്മന്‍ചാണ്ടിക്ക് ആരോടെങ്കിലും കടപ്പാടുണ്ടെങ്കില്‍ അതു സിപിഎമ്മിനോട് മാത്രമാണ്. ഇനി നാളെ കേരളത്തില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറിയാല്‍ പിണറായിയുടെ നേതൃത്വത്തില്‍ത്തന്നെ ബംഗാള്‍ മോഡല്‍ മുന്നണി വരുമെന്നു തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുരവരെ പോവേണ്ടതില്ല. അപ്പോള്‍ വിഷയം നടേപറഞ്ഞതുപോലെ അധികാരമാണ് കാര്യം. പിന്നെ തത്വാധിഷ്ഠിതം. അത് തരാതരംപോലെ.
















