രാജ്യസഭയിലേക്ക് എ.കെ. ആന്റണി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് ഈ കുറിപ്പിനാധാരം. കെഎസ്‌യുവിലൂടെ വന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി 36-ാം വയസില്‍ കേരളത്തില്‍ മുഖ്യമന്ത്രിയായ വ്യക്തിയാണ് അദ്ദേഹം. അതും രാജന്‍ കേസിന്റെ പേരില്‍ കെ. കരുണാകരനെ പുറത്താക്കിക്കൊണ്ട്. ആദര്‍ശശാലി എന്ന പ്രതിഛായയില്‍ 1977 ല്‍ മുഖ്യമന്ത്രിയായ അദ്ദേഹം രണ്ട് രൂപ ആട്ടോചാര്‍ജില്‍ സെക്രട്ടറിയേറ്റിലേക്ക് യാത്രചെയ്തതും സെക്രട്ടറിയേറ്റ് ജീവനക്കാരോടൊപ്പം ഒന്നരരൂപക്ക് കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ചതുമൊക്കെ അന്നു വാര്‍ത്തയായിരുന്നു.
ചാരക്കേസിന്റെ മറയില്‍ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള അവസരം പാഴാക്കാതെ ഒരു ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ ഒറ്റക്ക് ദല്‍ഹിയില്‍നിന്നും തിരുവനന്തപുരത്തെത്തിയ അദ്ദേഹത്തിന്റെ ആ യാത്രയുടെ ചെലവ് പതിനാറര ലക്ഷമായിരുന്നു. തുടര്‍ന്ന് അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ ആ തുക അടയ്‌ക്കാത്ത സാഹചര്യത്തില്‍ പിന്നീട് എഐസിസിക്ക് അത് അടയ്‌ക്കേണ്ടിവന്നു.
ആന്റണി ഏറ്റവും ഒടുവില്‍ കേരള മുഖ്യമന്ത്രിയായിരുന്ന മൂന്നരവര്‍ഷത്തിനുശേഷം ഭരണനൈപുണ്യക്കുറവും പോരായ്‌മയും കാരണം ‘ബഹുദൂരം അതിവേഗം’ ഭരണത്തിനുവേണ്ടി ഉമ്മന്‍ചാണ്ടിയ്‌ക്കായി അധികാരം ഒഴിഞ്ഞപ്പോള്‍ നടത്തിയ പത്രസമ്മേളനത്തില്‍ ‘താനിനി ദല്‍ഹി രാഷ്‌ട്രീയത്തിലേക്കില്ല, കേരളത്തില്‍നിന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന് ആന്റണി പറഞ്ഞത് നാമേവരും കേട്ടതാണ്.
കോണ്‍ഗ്രസുമായുള്ള അഭിപ്രായഭിന്നതയില്‍ പാര്‍ട്ടിവിട്ട കെ. കരുണാകരന്‍ രാജിവെച്ച രാജ്യസഭാസീറ്റില്‍ ആദര്‍ശം ബലികഴിച്ച് കയറിപ്പറ്റിയ ആന്റണി ഉടന്‍ പ്രതിരോധമന്ത്രിയായി. വീണ്ടും ഒരുതവണകൂടി രാജ്യസഭയില്‍ എത്തിയ അദ്ദേഹം യുപിഎ മന്ത്രിസഭയില്‍ ഒരുതവണകൂടി പ്രതിരോധമന്ത്രിയായി. ഇപ്പോഴിതാ വീണ്ടും രാജ്യസഭയിലെത്തുന്നു.
ഒരുകാലത്ത് കോണ്‍ഗ്രസിലെ യുവജനങ്ങള്‍ക്കുവേണ്ടി വീറോടെ വാദിച്ച ആന്റണി ഇപ്പോള്‍ അവരെ വിസ്മരിച്ചിട്ട് പാര്‍ലമെന്ററി മോഹിയായി മാറിയിരിക്കുന്നു. ജീവിതത്തില്‍ മുക്കാല്‍ ശതാബ്ദി പിന്നിട്ട ആന്റണി തന്റെ ഭൂതകാലത്തെക്കുറിച്ച് ചിന്തിച്ച് യുവജനങ്ങള്‍ക്ക് ഇനിയെങ്കിലും വഴിമാറിക്കൊടുക്കേണ്ടതല്ലേ. ആന്റണിയുടെ ആദര്‍ശവും പരിവേഷവുമൊക്കെ അസ്തമിച്ചുകഴിഞ്ഞോ?
അഡ്വ.പി.കെ. ശങ്കരന്‍കുട്ടി, തിരുവനന്തപുരം
ശ്രീശീയോട് മാത്രം വിവേചനമെന്ത് ?
കിഴക്കന്‍ ദല്‍ഹിയില്‍ യമുനാതീരത്ത് ആര്‍ട്ട് ഓഫ് ലിവിങ് നടത്തിയ ലോക സാംസ്‌കാരികോത്‌സവം തുടങ്ങുംമുമ്പുതന്നെ ദേശീയ ഹരിത ട്രിബ്യൂണല്‍ അഞ്ചുകോടി രൂപ പിഴയടക്കാന്‍ പറഞ്ഞതില്‍എന്തോ പന്തികേടുണ്ടെന്ന് തോന്നി. വിവിധ രാജ്യങ്ങളില്‍നിന്നും ലക്ഷക്കണക്കിന് കലാകാരന്മാരാണ്് ഈ സാംസ്‌കാരികോത്‌സവത്തില്‍ പങ്കെടുക്കുന്നത്. ഭാരതത്തില്‍നിന്നുതന്നെ വിവിധ സംസ്ഥാനങ്ങളുടെയും കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചത് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചേക്കാം.
ദേശീയതലത്തിലും വിദേശത്തും ആദരിക്കുന്ന ആചാര്യന്മാരെ ഇത്തരത്തില്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ എടുക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. അതേസമയം, രാഷ്‌ട്രീയനേതാക്കള്‍ പങ്കെടുക്കുന്ന വലിയ മൈതാനങ്ങളില്‍ ലക്ഷക്കണക്കിന് പണം ധൂര്‍ത്തടിച്ച് മോടിപിടിപ്പിക്കുന്ന കവാടങ്ങളും പന്തലുകളും മറ്റും നിര്‍മ്മിക്കുന്നത് പാരിസ്ഥിതിക നഷ്ടപരിഹാരം നല്‍കിയതായി കേട്ടുകേള്‍വിപോലുമില്ല. പിന്നെന്താ ശ്രീശ്രീയോടു മാത്രം ഇത്ര വിവേചനം?
എന്‍.യു. പൈ, കൊച്ചി
















