രാജ്യസുരക്ഷ, രാജ്യത്തിന്റെ വിദേശനയം, സാമ്പത്തികനില, അടിസ്ഥാനമേഖലയിലെ വികസനം തുടങ്ങിയ ഗഹനമായ വിഷയങ്ങളില്‍ ശ്രദ്ധയൂന്നി സദാ പ്രവര്‍ത്തനനിരതനാവുന്നതോടൊപ്പം പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്ന രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ മനസ്സിന്റെ പിരിമുറുക്കം, അവരുടെ ആശങ്കകള്‍ എന്നിവയും തന്റെ മനസിന്റെ ഒരു കോണിലുണ്ട് എന്ന് കാണിച്ചുതരുന്ന പ്രധാനമന്ത്രി ഈ നാടിന്റെ മഹാഭാഗ്യംതന്നെയാണ്.
ഈ രാജ്യം ഭരിച്ച ഒരു പ്രധാനമന്ത്രിയും വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ തന്നെയും അലട്ടുന്നുണ്ട് എന്ന് ജനങ്ങളോട് പറയാന്‍ ശ്രമിച്ചിട്ടില്ല. വാര്‍ഷികപരീക്ഷ എന്ന കടമ്പ തരണംചെയ്യാന്‍ മാനസികമായി തയ്യാറെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ആശങ്കകള്‍ പ്രധാനമന്ത്രിയും പങ്കുവെക്കുന്നു എന്നറിയുമ്പോള്‍ തങ്ങളുടെ ഭാവിയുടെ കാര്യത്തില്‍ അദ്ദേഹം എത്രമാത്രം ശ്രദ്ധാലുവാണ് എന്ന സന്ദേശമാണ് ലഭിക്കുന്നത്. ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ നോക്കിക്കാണാന്‍ അത് അവരെ പ്രേരിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമേതുമില്ല.
‘സബ്കാ സാത്, സബ്കാ വികാസ്’ എന്ന സര്‍വ്വാശ്ലേഷിയായ മുദ്രാവാക്യമുയര്‍ത്തി, അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മോദിസര്‍ക്കാര്‍ രാജ്യത്തെ ശരിയായ ദിശയിലാണ് നയിക്കുന്നത് എന്ന് സാമ്പത്തിക വിദഗ്ധര്‍ മാത്രമല്ല, രാഷ്‌ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ, കാര്‍ഷിക, പാരിസ്ഥിതിക രംഗങ്ങളിലെ പ്രതിഭാശാലികളും സമ്മതിക്കുന്നു. രാജ്യം അതിന്റെ ഇരുണ്ടനാളുകളില്‍നിന്ന് ഉണരുക മാത്രമല്ല, ദ്രുതഗതിയില്‍ പ്രയാണവും ആരംഭിച്ചിരിക്കുന്നു.
രാജ്യത്തെ കര്‍ഷകരിലും തൊഴിലാളികളിലും യുവാക്കളിലും സ്ത്രീകളിലുമാണ് രാജ്യത്തിന്റെ ശോഭനമായ ഭാവി കുടികൊള്ളുന്നത് എന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നു. ജീവിതസുരക്ഷയുടെ അടിസ്ഥാനതലങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ഈ വിഭാഗങ്ങള്‍ ഉണര്‍ന്നെണീറ്റ് ജാഗരൂകരായാല്‍ രാജ്യപുരോഗതിയെ അതിശീഘ്രം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു. ധനമന്ത്രി അവതരിപ്പിച്ച മോദിസര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റ് ഈ മാറ്റത്തിനുള്ള ശ്ലാഘനീയമായ ചുവടുവയ്‌പാണ്. ആഭ്യന്തരരംഗത്ത് മാത്രമല്ല, അന്താരാഷ്‌ട്ര മണ്ഡലങ്ങളിലും ഭാരതം അതിന്റെ ഔന്നത്യം പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. 2004 മുതല്‍ പത്തുവര്‍ഷക്കാലം ‘തളര്‍ന്നുകിടക്കുന്ന ആന’യെന്ന് ലോകരാജ്യങ്ങള്‍ പരിഹസിച്ചിരുന്ന ഭാരതം ഇന്ന് സടകുടഞ്ഞ് എഴുന്നേറ്റ സിംഹത്തെപ്പോലെ ആഗോളനേതൃത്വപദവിയിലേക്ക് ഉയരുകയാണ്.
മോദിസര്‍ക്കാര്‍ വരുന്നതിനുമുമ്പ് ആരും വിശ്വസിച്ചിരുന്നില്ല ഇങ്ങനെയൊരു മാറ്റം സംഭവിക്കുമെന്ന്. അത്രമാത്രം ദുര്‍ബ്ബലവും ലക്ഷ്യബോധമറ്റതുമായ ഒരു ഭരണകൂടത്തില്‍നിന്ന് എന്ത് നന്മയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുക. മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ തകര്‍ത്തെറിഞ്ഞ ഈ രാജ്യത്തിന്റെ ഭൗതികവും ആന്തരികവുമായ ഉണര്‍വ്വാകെ തിരികെ കൊണ്ടുവരാനും ഭാരതത്തിന്റെ ആധ്യാത്മിക സ്രോതസ്സില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് മുന്നോട്ടുനീങ്ങാനും മോദിസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ ക്ഷേമം സ്വന്തം ക്ഷേമത്തെക്കാള്‍മേലെ കരുതുന്ന കോടിക്കണക്കിന് ആളുകളുടെ പിന്തുണയുണ്ട്.
എന്നാല്‍ കേരളത്തിലെ മാധ്യമങ്ങളും രാഷ്‌ട്രീയക്കാരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെവരെ വളച്ചൊടിച്ച് പുരോഗമനാശയങ്ങളായി അവതരിപ്പിച്ച് യുവമനസ്സുകളെ വിഭ്രമത്തിലാക്കി വഴിതെറ്റിക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ സദാ പ്രവര്‍ത്തനനിരതമാണല്ലോ. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യാകുമാറിന് ജാമ്യം അനുവദിച്ചുകൊണ്ട് ദല്‍ഹി ഹൈക്കോടതി ജഡ്ജി പ്രതിഭാറാണി നടത്തിയ പരാമര്‍ശങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചു.
ജഡ്ജിയുടെ ചില പരാമര്‍ശങ്ങള്‍:
”ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കണ്ണില്‍ കുറ്റകരമല്ല എന്ന വാദം സമ്മതിക്കാന്‍ കഴിയില്ല. കുട്ടികളില്‍ പടരുന്ന ഒരു പകര്‍ച്ചവ്യാധിയായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത് മഹാവ്യാധി ആവുന്നതിന് മുമ്പ് അതിനെ നിയന്ത്രിക്കണം, ഉന്മൂലനം ചെയ്യണം.”
”ഏതെങ്കിലും അവയവത്തിന് രോഗം വന്നാല്‍ മരുന്നുകൊണ്ട് ചികിത്‌സിച്ചുമാറ്റാന്‍ നോക്കും. എന്നാല്‍ രോഗം ശരീരത്തെ കാര്‍ത്തുതിന്നുന്ന രീതിയില്‍ വളരാന്‍ ആരംഭിച്ചാല്‍ അവയവത്തെ മുറിച്ചുമാറ്റേണ്ടിവരും.”
”ഇത്തരം ആളുകള്‍ക്ക് കാമ്പസുകളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിച്ച് ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ ആഘോഷിക്കാന്‍ കഴിയുന്നത് ദുര്‍ഗ്ഗമമായ അതിര്‍ത്തികളില്‍ നമ്മുടെ സൈന്യം ജാഗ്രതയോടെ കാവല്‍ നില്‍ക്കുന്നതുകൊണ്ടാണ്. ആ പ്രദേശങ്ങളില്‍ ഒരു മണിക്കൂര്‍ ചെലവിടാന്‍ പോലുമുള്ള ശേഷി ഇല്ലാത്തവരാണ് ഈ ദേശവിരുദ്ധ മുദ്രാവാക്യങ്ങളില്‍ അഭിരമിക്കുന്നത്.”
സമൂഹത്തിനാകെ ദോഷംചെയ്യുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുന്ന മാധ്യമങ്ങളും ദേശവിരുദ്ധംതന്നെയല്ലെ? മാധ്യമസ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് അവര്‍ക്ക് എന്തുമാവാം എന്ന ചിന്തക്ക് മാറ്റംവരേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം നല്ലതാണ്. പക്ഷെ അതിരുവിടുന്ന സ്വാതന്ത്ര്യം പാരതന്ത്ര്യംപോലെ അപകടകാരിയാണ്. കേരളത്തിലെ മാധ്യമങ്ങള്‍ അപകടകരമായ രീതിയില്‍ മനുഷ്യമനസ്സിനെ സ്വാധീനിക്കാനും അതുവഴി സമൂഹത്തിന്റെ കെട്ടുറപ്പിനെ തകര്‍ക്കാനും ശ്രമിക്കുന്നില്ലേ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.
സമൂഹത്തില്‍ പുഴുക്കുത്തുകള്‍ ഉണ്ടാവാന്‍ വിത്തിട്ട് പോഷിപ്പിച്ചിട്ട്, അത്തരം വിത്തുകള്‍ കിളിര്‍ത്തു പടര്‍ന്നുതുടങ്ങുമ്പോള്‍ അതെല്ലാം മറ്റുള്ളവരുടെ കുറ്റമായി അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.തങ്ങളാണ് ഈ ദുഷിച്ച വിത്തുകള്‍ വിതച്ചതെന്ന് ഏതെങ്കിലും മാധ്യമം ഇതുവരെ സമ്മതിച്ചിട്ടുണ്ടോ.
ഈ ദുഷ്പ്രവണത അവസാനിപ്പിച്ച് കേരള മാധ്യമങ്ങള്‍ നല്ല കാര്യങ്ങളെ സത്യസന്ധമായി വിലയിരുത്തി ജനങ്ങളില്‍ എത്തിക്കട്ടെ. എന്നിട്ടാവാം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും മൂല്യബോധ യുവത്വത്തിന്റെയും സഹിഷ്ണുതയുടെയുമൊക്കെ കൊട്ടിഘോഷിക്കല്‍.
















