കൊല്ലം: കുണ്ടറ ഇക്കുറി തീപാറുന്ന പോരാട്ടം നടക്കുന്ന മണ്ഡലമാണെന്നറിഞ്ഞിട്ടും പാര്‍ട്ടി ജില്ലാ നേതൃത്വം പ്രഖ്യാപിക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിയെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി. എം.എ.ബേബിക്ക് മുന്‍പ് കുണ്ടറയില്‍ നിന്നും എംഎല്‍എയായിരുന്ന ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് പാര്‍ട്ടി സീറ്റ് നല്‍കാനുള്ള തീരുമാനമാണ് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിന് കാരണമായിരിക്കുന്നത്.
വിഎസ് പക്ഷക്കാരിയായ മേഴ്‌സിക്കുട്ടിയമ്മയെ പാര്‍ട്ടി നേതൃത്വം നേരിട്ട് രംഗത്തിറക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ജെ.മേഴ്‌സിക്കുട്ടിയമ്മയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എംഎല്‍എ മോഹവുമായിരുന്ന പാര്‍ട്ടി ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാപഞ്ചായത്തംഗവും കൂടിയായ എസ്.എല്‍.സജികുമാറിനെ നേതൃത്വം പരിഗണിച്ചില്ലെന്ന് മാത്രമല്ല സജികുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പരാജയം നിശ്ചയമാണെന്ന അഭിപ്രായത്തിലേക്ക് നേതൃത്വം എത്തുകയുമായിരുന്നു.
അതേസമയം വിഎസ് പക്ഷത്തോട് അടുപ്പമുള്ള എം.എ.ബേബി തന്നെ മേഴ്‌സിക്കുട്ടിയമ്മയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ഒരു വിഭാഗം സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. മണ്ഡലത്തില്‍ ഒരുകാലത്ത് പാര്‍ട്ടിയിലെ സ്ത്രീശബ്ദമായിരുന്ന മേഴ്‌സിക്കുട്ടിയമ്മ എംഎല്‍എ ആയിരുന്ന കാലയളവില്‍ കുണ്ടറ മണ്ഡലത്തിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ല എന്നതുകൊണ്ടായിരുന്നു പിന്നീട് വന്ന തെരഞ്ഞെടുപ്പുകളില്‍ എം.എ.ബേബിയെ സിപിഎം കളത്തിലിറക്കിയത്. പിന്നീട് കുണ്ടറയുടെ സജീവ രാഷ്‌ട്രീയത്തില്‍ നിന്നും പിന്മാറിയ ജെ.മേഴ്‌സിക്കുട്ടിയമ്മ ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിലാണ് കൂടുതല്‍ സജീവമാകുന്നത്.
സീറ്റ് തട്ടിയെടുക്കാനുള്ള മേഴ്‌സികുട്ടിയമ്മയുടെ അടവാണ് ഇപ്പോഴത്തെ പ്രവേശനമെന്ന് മുതിര്‍ന്ന പാര്‍ട്ടി അനുഭാവികള്‍ അന്ന് ആരോപിച്ചിരുന്നു. സ്ഥാനാര്‍ത്ഥിമോഹം പോക്കറ്റിലിട്ടുനടന്ന സജികുമാറാകട്ടെ എം.എ.ബേബിയുടെ വാക്ക് വിശ്വാസിച്ച് കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ആര്‍എസ്പി സംസ്ഥാന സമിതിയംഗം രഘൂത്തമ്മന്‍പിള്ളയെ സിപിഎമ്മില്‍ അംഗത്വം കൊടുക്കുന്ന ചര്‍ച്ചയില്‍ സജികുമാറിനെ പിന്നിലാക്കി മേഴ്‌സിക്കുട്ടിയമ്മ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയായിരുന്നു. കൂടാതെ നിരന്തരം പെരിനാടെന്ന പ്രദേശത്ത് ആക്രമം ഉണ്ടാക്കി പേരെടുക്കാനുള്ള സജികുമാറിന്റെ നീക്കവും മേഴ്‌സിക്കുട്ടി വിഭാഗം തച്ചുതകര്‍ത്തു. പെരുമ്പുഴ മാമൂട് നടന്ന സംഘര്‍ഷത്തില്‍ പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങി സീറ്റ് ഉറപ്പിക്കാന്‍ സജികുമാര്‍ അവസാന നിമിഷം നടത്തിയ ശ്രമവും ഇക്കൂട്ടര്‍ തച്ചുതകര്‍ത്തു. ഹര്‍ത്താലിലൊതുക്കി സംഭവത്തെ അവിടെ നിര്‍ത്താന്‍ മേഴ്‌സിക്കുട്ടിയമ്മ ശ്രമിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം സിപിഎം ജില്ലാസെക്രട്ടറി ബാലഗോപാലിന്റെയും മുന്‍ എംപി പി.രാജേന്ദ്രന്റെയും പേരുകള്‍ ഉയര്‍ന്ന് വന്നിരുന്നു. ബാലഗോപാലായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മേഴ്‌സിക്കുട്ടിയമ്മയുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
മേഴ്‌സിക്കുട്ടിയമ്മയാണ് ഇടത് സ്ഥാനാര്‍ത്ഥിയെങ്കില്‍ വിജയം പ്രവാചനാതീതമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. മറ്റു പാര്‍ട്ടികളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയില്ലെങ്കില്‍ പരാജയം ഉറപ്പിക്കാമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നായര്‍ വോട്ടുകള്‍ക്ക് പ്രാധാന്യമുള്ള മേഖലയായതിനാല്‍ മേഴ്‌സിക്കുട്ടിയമ്മയോടുള്ള അവരുടെ എതിര്‍പ്പും കുണ്ടറയില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടുന്നു.
ബിജെപിയാകട്ടെ ത്രിതല തെരഞ്ഞെടുപ്പിലെ പോരാട്ടത്തിലൂടെ ജനകീയഅടിത്തറ മെച്ചപ്പെടുത്തി മുന്നോട്ട് കുതിക്കാനുള്ള ശ്രമത്തിലാണ്. ജനപ്രിയനായ സ്ഥാനാര്‍ത്ഥിയെ ബിജെപി പരിഗണിച്ചാല്‍ കുണ്ടറയില്‍ മത്സരം ത്രികോണമാകും. നിലവിലെ അന്തരീക്ഷത്തില്‍ അപ്രതീക്ഷിത വിജയവും ബിജെപിക്ക് ഉണ്ടായേക്കാമെന്നും മുതിര്‍ന്ന രാഷ്‌ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നുണ്ട്. മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് നേടിയ ബിജെപിക്ക് മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ കൂടി വോട്ട് വര്‍ദ്ധിപ്പിച്ചാല്‍ അനായാസവിജയമാണ് കാത്തിരിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
















