കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റ് തടസപ്പെട്ടത് വിജയ്‌മല്ല്യ നാടുവിട്ടതിനെ തുടര്‍ന്നാണ്. സഹസ്രകോടികള്‍ വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ കുടിശികയാക്കിയതിന്റെ പേരില്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് വിജയമല്ല്യ നാടുവിട്ടത്. മാര്‍ച്ച് രണ്ടിന് വിജയമല്ല്യ വിമാനം കയറുമ്പോള്‍ അയാളെ തടയാനുള്ള വകുപ്പൊന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്നിലില്ല. മാത്രമല്ല രാജ്യസഭാംഗം കൂടിയാണ് മല്ല്യ. അകാരണമായി ഒരു രാജ്യസഭാംഗത്തെ തടഞ്ഞുനിര്‍ത്തിയിരുന്നുവെങ്കില്‍ ബാങ്കുകുടിശ്ശിക ഉപേക്ഷിച്ച് പാര്‍ലമെന്റ് അംഗത്തെ തടഞ്ഞുനിര്‍ത്തി എന്നതിന്റെ പേരിലാകും കോലാഹലം.
നരേന്ദ്രമോദി സര്‍ക്കാറിനെതിരെ കുതിരകയറാന്‍ കാരണങ്ങളുണ്ടാക്കുകയാണല്ലോ പ്രതിപക്ഷം. സര്‍വമേഖലയിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കി ഭാരതത്തെ അതിവേഗം പുരോഗതിയിലെത്തിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. സാമ്പത്തികമേഖലയില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൈവരിച്ച നേട്ടങ്ങളെ അന്താരാഷ്‌ട്ര നാണയനിധിയുടെ എംഡിക്കുപോലും പ്രശംസിക്കേണ്ടി വന്നത് കഴിഞ്ഞ ദിവസമാണ്. പാര്‍ലമെന്റിലെ നയപ്രഖ്യാപനപ്രസംഗത്തില്‍ രാഷ്‌ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും ഭാരതത്തിന്റെ സാമ്പത്തിക രംഗത്തെ മുന്നേറ്റത്തെ പ്രശംസിക്കുകയുണ്ടായി. അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രാമീണരംഗം അഭിവൃദ്ധിപ്പെടുത്തുന്നതിനും സാധാരണക്കാരെയും ദരിദ്രരേയും സഹായിക്കാനും സംരക്ഷിക്കാനും തീവ്രപദ്ധതികളാവിഷ്‌കരിച്ച് നടപ്പാക്കാന്‍ തുടങ്ങിയ സര്‍ക്കാരിന്റെ കുതിപ്പിന് തടയിടുകയാണ് പ്രതിപക്ഷലക്ഷ്യം. അതിന് മല്ല്യയുടെ നാടുവിട്ടോടലും ആയുധമാക്കാനാണവര്‍ ശ്രമിച്ചത്.
സ്പിരിറ്റ് വ്യവസായി ആയിരുന്ന കര്‍ണാടക ബണ്ട്വാളിലെ വിട്ടപ്പ മല്ല്യയുടെ മകനായ വിജയമല്ല്യ, പിതാവിന്റെ പാത പിന്‍തുടര്‍ന്ന് ലോകത്തിലെ തന്നെ മദ്യവ്യവസായിയായി വളര്‍ന്നതില്‍ ബിജെപിക്കോ നരേന്ദ്രമോദി സര്‍ക്കാരിനോ ഒരു പങ്കുമില്ല. പിതാവിന്റെ മരണത്തെ തുടര്‍ന്ന് 1983 ല്‍ 28-ാമത്തെ വയസ്സിലാണ് വിജയമല്ല്യ അച്ഛന്റെ സ്ഥാപനമായ യുനൈറ്റഡ് ബിവറീജസ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. പിന്നീട് വിജയമല്ല്യയെ സഹായിച്ചതും സംരക്ഷിച്ചതും കര്‍ണാടകത്തിലും കേന്ദ്രത്തിലും ഭരിച്ച കോണ്‍ഗ്രസും ജനതാദളുമാണ്. ഈ പാര്‍ട്ടികളുടെ പിന്‍ബലത്തോടെയാണ് വിജയമല്ല്യ ഒന്നാം തവണ രാജ്യസഭയിലെത്തുന്നത്.
രണ്ടാം തവണ മത്സരിക്കുമ്പോള്‍ ബിജെപിയുടെ സഹായം തേടിയെങ്കിലും അത് ലഭിച്ചിരുന്നില്ല. ദേവഗൗഡയുടെ പാര്‍ട്ടിയുടെ വോട്ടിന് പുറമെ സ്വതന്ത്രന്മാരെയും പാര്‍ട്ടികളില്‍ പണത്തിന് വഴങ്ങുന്നവരെയും സ്വാധീനിച്ചാണ് വിജയിച്ചത്. വിജയമല്ല്യ കര്‍ണാടകത്തിന്റെ മകനാണെന്നും രാജ്യം വിടില്ലെന്നും ദേവഗൗഡ പ്രസ്താവിച്ചത് ഉണ്ടച്ചോറിന് കൂറുകാട്ടുന്നതായി കാണാന്‍ സാധിക്കും. മല്ല്യയ്‌ക്ക് വേണ്ടി പത്രവാര്‍ത്തകള്‍ക്ക് മറുപടി നല്‍കുന്നത് ദേവഗൗഡയാണ്. എന്‍ഫോഴ്‌സ്‌മെന്റ് വിജയമല്യക്ക് നല്‍കിയ നോട്ടീസിന് കൃത്യമായി മറുപടി നല്‍കുന്നതായും ഗൗഡ ചൂണ്ടിക്കാണിക്കുന്നു. വിമാനക്കമ്പനികളെല്ലാം നഷ്ടത്തിലായ സാഹചര്യത്തില്‍ ഒരു വിമാനക്കമ്പനിയെ മാത്രം കുറ്റപ്പെടുത്തുന്നതിലും ദേവഗൗഡ കുണ്ഠിതപ്പെടുകയാണ്. ഇതില്‍നിന്നുതന്നെ വ്യക്തമാവുകയാണ് വിജയമല്ല്യയുടെ തലതൊട്ടപ്പന്മാര്‍ ആരൊക്കെയെന്ന്.
ദേവഗൗഡയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും നിശ്ചയിച്ചപ്പോള്‍ അമ്മയെ കാണാന്‍ ദല്‍ഹിയില്‍നിന്നും ബംഗളുരുവിലേക്ക് പറന്നത് വിജയമല്ല്യ നല്‍കിയ വിമാനത്തിലാണെന്നത് വിസ്മരിക്കാനാവില്ല.
ഭാരതത്തിലെ ഏറ്റവും വലിയ ബിയര്‍ ഉല്‍പാദകനാണ് വിജമല്ല്യ. കിങ്ങ് ഫിഷര്‍ എന്ന ബ്രാന്‍ഡിലുള്ള ബിയര്‍ 52 രാജ്യങ്ങളില്‍ വിറ്റിരുന്നു. കിങ്ങ് ഫിഷര്‍ വിമാനക്കമ്പനി തുടങ്ങുന്നത് 2005 ലാണ്. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളുമെല്ലാം ചേര്‍ന്ന് രൂപംകൊണ്ട യുപിഎ ഭരണം തുടങ്ങിയപ്പോഴാണ് വിജയമല്ല്യ വിമാനക്കമ്പനി തുടങ്ങിയതെന്ന് വ്യക്തം. യുപിഎ ഭരണത്തിലേറിയശേഷം 2004 അവസാനമാണ് വിജയമല്ല്യയ്‌ക്ക് കോടിക്കണക്കിന് രൂപ വായ്‌പ നല്‍കാന്‍ അവസരമൊരുക്കിയത്.
2008 ല്‍ വീണ്ടും വായ്‌പ പുതുക്കിനല്‍കി. കുടിശ്ശിക അടയ്‌ക്കുന്നില്ലെന്ന് 2009 ല്‍ വ്യക്തമായിട്ടും 2010 ല്‍ വീണ്ടും പുതുക്കി നല്‍കിയത് യുപിഎ സര്‍ക്കാരിന്റെ അറിവോടെയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതും സിബിഐ ചോദ്യം ചെയ്തതും. ഏത് മാളത്തിലൊളിച്ചാലും എത്ര പെട്ടികള്‍ കൂടെ കൊണ്ടുപോയാലും പുറത്തുചാടിക്കാന്‍ കെല്‍പുള്ള ഭരണമാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. ഭാരതത്തിന്റെ പൊതുസ്വത്തില്‍ ഒരുപൈസപോലും മോഷ്ടിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ചനിലപാടുള്ള ഒരു പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളത്. അത് പാലിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ മല്ല്യയുടെ പേരില്‍ മോദിയെ തല്ലി രസിക്കാന്‍ പ്രതിപക്ഷം തുനിയേണ്ട. മല്ല്യയുടെ നക്കാപ്പിച്ച അകത്താക്കിയവര്‍ വാലാട്ടുന്നതുപോലെ ആടുന്നവാലൊന്നും നരേന്ദ്രമോദിക്കില്ലെന്ന് പ്രതിപക്ഷം മനസ്സിലാക്കണം.
















