ധര്‍മ്മശാല: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ പത്തിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ ഏഷ്യാകപ്പ് റണ്ണേഴ്സായ ബംഗ്ലാദേശിന് നേരിയ വിജയം. ഗ്രൂപ്പ് എയില്‍ നെതര്‍ലാന്‍ഡ്സിനെ എട്ട് റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി. 58 പന്തില്‍ നിന്ന് പുറത്താകാതെ 83 റണ്‍സെടുത്ത ഓപ്പണര്‍ തമിം ഇഖ്ബാല്‍ ടോപ് സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്സിന് 7 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
29 റണ്‍സെടുത്ത ഓപ്പണര്‍ സ്റ്റീഫന്‍ മൈബര്‍ഗും ക്യാപ്റ്റന്‍ പീറ്റര്‍ ബോറനുമാണ് നെതര്‍ലന്‍ഡ്സ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. തമിം ഇഖ്ബാല്‍ മാന്‍ ഒാഫ് ദി മാച്ച്.
ടോസ് നേടിയ നെതര്‍ലാന്‍ഡ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
സ്കോര്‍ 18 റണ്‍സിലെത്തിയപ്പോള്‍ 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ വാന്‍ മീക്കെരന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബരേസി പിടികൂടി. പിന്നീട് രണ്ടാം വിക്കറ്റില്‍ തമിം ഇഖ്ബാലും സാബിര്‍ റഹ്മാനും ചേര്‍ന്ന് സ്കോര്‍ 60-ല്‍ എത്തിച്ചെങ്കിലും 15 റണ്‍സെടുത്ത സാബിറിനെ വന്‍ ഡര് മെര്‍വ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ ഷാക്കിബ് അല്‍ ഹസ്സന് അഞ്ച് റണ്‍സെടുത്ത് മടങ്ങിയതോടെ ബംഗ്ലാദേശ് മൂന്നിന് 78 എന്ന നിലയിലായി.
പിന്നീട് 10 റണ്‍സെടുത്ത മഹ്മദുള്ള മാത്രമാണ് രണ്ടക്കം കടന്നത്. മുഷ്ഫിഖര്‍ റഹിം (0), നാസിര്‍ ഹൊസൈന്‍ (3), ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ (7) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ഒറ്റയാനായി പൊരുതിയ തമിം ഇഖ്ബാല്‍ ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. 36 പന്തില്‍ നിന്ന് അര്‍ദ്ധശതകം തികച്ച തമിം ഇന്നിങ്സ് അവസാനിക്കുമ്പോള്‍ 58 പന്തില്‍ നിന്ന് 6 േഫാറും മൂന്ന് സിക്സറുമടക്കം 83 റണ്‍സെടുത്തിരുന്നു. നെതര്‍ലാന്‍ഡ്സിന് വേണ്ടി വാന്‍ഡെര്‍ ഗുഗ്ടെന് മൂന്നും വാന്‍ മീക്കെരന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലാന്‍ഡ്സിന് വേണ്ടി ഒാപ്പണര്‍മാരായ മൈബര്‍ഗും (29) ബരേസിയും (9) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബരേസിയെ അല്‍-അമിന്‍ ഹൊസൈന്‍ മടക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് മൈബര്‍ഗും കൂപ്പറും (20) ചേര്‍ന്ന് സ്കോര്‍ 53-ല്‍ എത്തിച്ചു. എന്നാല്‍ മൈബര്‍ഗിനെ നാസിര്‍ ഹൊസൈന്‍ ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു.
സ്കോര്‍ 77-ല്‍ നില്‍ക്കേ ബെന്‍ കൂപ്പറെയും 112-ല്‍ എത്തിയപ്പോള്‍ 29 റണ്‍സെടുത്ത പീറ്റര്‍ ബോറനെയും ഷാക്കിബ് അല്‍ ഹസ്സന് മടക്കി. പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച ഇന്നിങ്സ് കാഴ്ചവെക്കാന്‍ കഴിയാതിരുന്നതോടെ നെതര്‍ലന്‍ഡ്സ് ഇന്നിങ്സ് 145-ല്‍ ഒതുങ്ങി. ടോം കൂപ്പര്‍ 15ഉം മുദസ്സര്‍ ബുഖാരി 14ഉം റണ്‍സെടുത്തു. ബംഗ്ലാദേശിന് വേണ്ടി അല്‍ അമിന്‍ ഹൊസൈനും ഷാക്കിബ് അല്‍ ഹസ്സനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നാളെ ബംഗ്ലാദേശ് അയര്‍ലന്‍ഡുമായും നെതര്‍ലാന്‍ഡ്സ് ഒമാനുമായും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: