ചെട്ടികുളങ്ങര: ശിവരാത്രിനാള്‍ മുതല്‍ കെട്ടുകാഴ്ചകള്‍ ഒരുക്കാനുള്ള ശ്രമങ്ങള്‍ ചെട്ടികുളങ്ങരയിലെ 13 കരകളിലും ആരംഭിച്ചു. ശിവരാത്രി നാളില്‍ കാലത്ത് ജ്യോതിഷപ്രകാരമുള്ള നല്ലസമയം നോക്കി ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പുണ്യാഹം തളിച്ചാണ് കെട്ടു ഉരുപ്പടികള്‍ കാഴ്ചക്കണ്ടത്തിലേക്ക് എത്തിക്കുന്നത്
ആദ്യ ദിവസങ്ങളില്‍ തന്നെ അച്ചുതടികളിന്മേല്‍ ചാടുകളുറപ്പിച്ച്, ചിറകുപടികള്‍ ചേര്‍ത്ത്, കുറ്റിക്കാലു നാട്ടി, കമഴ്‌ത്തുപടികള്‍ വെച്ച്, തണ്ടുകള്‍ കയറ്റി, ആപ്പിട്ടു മുറുക്കി അടികൂട്ട് തയ്യാറാക്കി കഴിഞ്ഞു.
കുതിരക്കും തേരിനും ഹനുമാനും ഭീമനുമൊക്കെ ചട്ടം ഉണ്ടാക്കുന്നത് ഏതാണ്ട് ഒരു പോലെയാണ്.
അടുത്ത ഘട്ടത്തിലെ കതിരുകാല്‍ നിര്‍മ്മാണവും പല കരരകളിലും പൂര്‍ത്തിയായി. നാലു വലിയ നീണ്ട തെങ്ങിന്‍ കീറുകള്‍ ദീര്‍ഘ ചതുരാകൃതിയില്‍ അലകുകളാല്‍ യോജിപ്പിച്ച് കതിരുകാലിന്റെ തുളകളില്‍ വെട്ടലകുകള്‍ കടത്തി ആപ്പിട്ടും കയറിട്ടും മുറുക്കി ചെറിയക്കമ്പു കൊണ്ട് അലകുകള്‍ കെട്ടിബലപ്പെടുത്തിയാണ് കതിരുകാല്‍ നിര്‍മ്മിച്ചത്.
14-18 കോല്‍ ഉയരമുള്ള കതിരുകാല്‍ വലിയ മാവുകളിലോ ടവറുകളിലോ ഉറപ്പിച്ചിട്ടുള്ള കപ്പിയുടെ സഹായത്താല്‍ വടമിട്ടു വലിച്ചുയര്‍ത്തിയാണ് വണ്ടിക്കൂട്ടില്‍ കയറ്റിവയ്‌ക്കുന്നു.
ചിറകുപടികളിലെ വെട്ടിലേക്ക് കാലുകള്‍ നാലും ഇരുന്നു കഴിഞ്ഞാല്‍ ആപ്പിട്ടു മുറുക്കുകയും പിന്നീട് പനവള്ളിയും കയറും കൊണ്ടു കെട്ടി കതിരുകാലും കുതിരയും ഉലയാതെ ബലപ്പെടുത്തുകയും ചെയ്യും.
തുടര്‍ന്ന് പിള്ളക്കതിരുകാല്‍ എന്നറിയപ്പെടുന്ന നീണ്ട അലകുകള്‍ കതിരുകാലിന്റെ പുറം വശത്തു ചേര്‍ത്തു കെട്ടുന്നു. അതിന്റെ തുളകളിലൂടെ ചരിപ്പുകളുടെയും ദളങ്ങളുടെയും അലകുകള്‍ കയറ്റുന്നു. കുതിരകളില്‍ പിള്ളക്കതിരകാലിന്റെ നീളം പ്രഭടയോളവും, തേരുകളില്‍ മേല്‍ക്കൂടാരം വരെയും ഉണ്ടാകും.
അലകുകള്‍ പരസ്പരം കൂട്ടിയോജിപ്പിച്ചാണ് ചരിപ്പുകളും തട്ടുകളും ദളങ്ങളും ഉണ്ടാക്കുന്നത്. കുതിരകള്‍ക്ക് മണ്ഡപത്തറയ്‌ക്കു തൊട്ടുമുകളിലായും ഇടക്കൂടാരത്തിലും ആറു വീതം ചരിപ്പും തട്ടുകളുമാണ് വരേണ്ടത്. എന്നാല്‍ തേരുകളിലാകട്ടെ വലിയ മൂന്നു ചരിപ്പുകളും ഉള്ളിലേക്കു നില്‍ക്കുന്ന ദളങ്ങളുമാകും ഉള്ളത്.
ഏകദേശം വണ്ടിക്കൂട്ടിന്റെ ചതുരാകൃതിക്കു തുല്യമായി തന്നെയാകും ചരിപ്പുകളുടെയും ഇല്ലിത്തട്ടുകളുടെയും ചതുരാകൃതി രൂപപ്പെട്ടു വരുന്നത്. ചരിപ്പും തട്ടും പൂര്‍ത്തിയായാല്‍ വെള്ള വലിഞ്ഞു നില്‍ക്കുന്നതിനു വേണ്ടി ചരിപ്പുകളിലും ഇല്ലിത്തട്ടുകളിലും ഇഴക്കയറു പാകും. പുതിയതോ അലക്കിയതോ ആയ വെള്ള പരുത്തിത്തുണി ആണ് ചരിപ്പും തട്ടും ദളവുമൊക്കെ പൊതിഞ്ഞു നില്‍ക്കുന്ന വെള്ളയായി ഉപയോഗിക്കുന്നത്.
വലിയ കുതിരകള്‍ക്ക് ഏകദേശം 100മീറ്ററിനു മേല്‍വെള്ള വേണ്ടി വരും. കൂര്‍മ്പിച്ച പച്ച ഈര്‍ക്കില്‍ കൊണ്ടു കൊരുത്തു കെട്ടിയാണ് വെള്ളയുടെ വലിവ് ഉറപ്പു വരുത്തുന്നത്.പിന്നീട് തട്ടുകളില്‍ തൂക്കു പിടിപ്പിക്കുന്നു.
ഇതേ സമയത്തു തന്നെ പ്രഭടയും ഇടക്കൂടാരവും തയ്യാറായിട്ടുണ്ടാകും. ഇടക്കൂടാരത്തിനും കുതിരയുടെ ചരിപ്പുകള്‍ക്കും ഇടയിലാണ് പ്രഭടയുടെ സ്ഥാനം. ചെറിയ കമുകില്‍ തൂണുകളില്‍ ഉയര്‍ത്തി നിര്‍ത്തിയ അലകിന്‍ചട്ടം ഉറപ്പിച്ച ശേഷം, പുരാണത്തിലെ പല ഇതിഹാസ കഥകളും കഥാപാത്രങ്ങളുമുള്ള ദാരുശില്‍പ്പങ്ങളുടെ വിവിധ ഭാഗങ്ങള്‍ കഥയടുക്ക് അനുസരിച്ച് കൂട്ടിക്കെട്ടുകയാണ് പതിവ്.
ദക്ഷയോഗം, ഗജേന്ദ്രമോക്ഷം, കൃഷ്ണലീല തുടങ്ങിയ കഥകള്‍ മിക്കവാറും എല്ലാ പ്രഭടകളിലും ചിത്രീകരിച്ചിരിക്കുന്നു. പ്രഭടയുടെ മധ്യഭാഗം ദീര്‍ഘ ചതുരാകൃതിയില്‍ ദാരുശില്‍പ്പങ്ങളില്ലാതെ ഒഴിച്ചിട്ടിരിക്കും.
ഈ ഭാഗത്ത് പട്ടോ, കടും നിറമുള്ള തുണിയോ കൊണ്ടു മറച്ച്, നെറ്റിപ്പട്ടം, ജീവത, വെഞ്ചാമരം, ആലവട്ടം, വലിയ പേപ്പര്‍ പൂക്കള്‍ തുടങ്ങിയവ കൊണ്ട് അലങ്കരിക്കുന്നു. ഈരേഴ തെക്ക് കരക്കാര്‍ ജീവതയ്‌ക്കു പകരം ഭദ്രകാളിയുടെ മുടിയാണ് പ്രഭടയില്‍ വെക്കുന്നത്. ഇടക്കൂടാരം കയറ്റി ഉറപ്പിച്ച ശേഷം മാത്രമേ ഏറെ ഭാരമുള്ള പ്രഭട കയറ്റുകയുള്ളൂ.
കതിരകാലിനു മുകളിലായി കയറ്റി ഉറപ്പിക്കുന്ന പത്ത്-പന്ത്രണ്ട് അടിയോളം ഉയരമുള്ള, ആറു ചരിപ്പും തട്ടും ഉള്ള ഭാഗത്തിനെയാണ് ഇടക്കൂടാരം എന്നു പറയുന്നത്. കുതിരയിലെ കതിരുകാലിനുള്ള തട്ടു നിര്‍മ്മാണം പോലെ തന്നെയാണ് ഇടക്കൂടാരവും ഉണ്ടാക്കിയെടുക്കുന്നത്. ചില കുതിരകളുടെ ഇടക്കൂടാരത്തില്‍ താരതമ്യേന ചരിപ്പുകളുടെയും ദളത്തിന്റെയും എണ്ണം കൂടുതലായി കാണാറുണ്ട്.
സാധാരണയായി രേവതി-അശ്വതി നാളോടെയാണ് ഇടക്കൂടാരവും പ്രഭടയും കയറ്റുന്നത്. വടം മുറുക്കി കൂടാരം ഉയര്‍ന്നു പൊങ്ങുമ്പോള്‍ കുതിരയില്‍ തട്ടാതെ ആലാത്ത് ഉപയോഗിച്ച് വലിച്ചു പിടിക്കാറുണ്ട്. കൂടാരം മുകളില്‍ ചെന്നാല്‍ കുതിര നീക്കി, വടം അയച്ച്, ഇടക്കൂടാരത്തിന്റെ കാലുകള്‍ കതിരുകാലിനു മുകളില്‍ ഉറപ്പിക്കുന്നു.തുടര്‍ന്ന് ഓടുവല്ലഴികളാല്‍ ബന്ധിച്ച്, കയറും അലകും ചെലുത്തി, ഇടക്കൂടാരവും കുതിരയും ചേര്‍ത്തുറപ്പിക്കുന്നു.
ഏറ്റവും ഒടുവിലായി വലിച്ചു കയറ്റുന്ന മേല്‍ക്കൂടാരം ഇടക്കൂടാരത്തിന്റെ മുകളില്‍ ബന്ധിക്കുന്നതോടെ കുതിരകെട്ട് പൂര്‍ത്തിയാകുകയായി. അപ്പോഴേക്കും അച്ചുതടികളില്‍ ചുറ്റിയ വടം നീട്ടി, കരക്കാര്‍ കുതിരയെ വലിക്കാന്‍ തയ്യാറായിട്ടുണ്ടാകും. കരനാഥന്മാര്‍ കെട്ടുകാഴ്ചയുടെ ശില്‍പ്പികളായ ആശാരിമാരിലെ മൂത്താശാരിക്ക് ദക്ഷിണ നല്‍കും. മൂത്താശാരി മുന്‍ചാടില്‍ നാളീകേരമുടയ്‌ക്കുന്നതോടെ ആയിരങ്ങളുടെ ആര്‍പ്പുവിളികളും വാദ്യമേളങ്ങളുമായി കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്കു കുതിക്കുകയായി. തണ്ടില്‍ തള്ളുന്നവരും, ചാടിനടുത്ത് കൈക്കോലിടുന്നവരുമാണ് കെട്ടുകാഴ്ചകളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്.
















