കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ഇടത് മുന്നണി സഹയാത്രികരായ ഇന്ത്യന്‍ നാഷണല്‍ ലീഗ് ഇത്തവണ മത്സരിക്കാനില്ലെന്ന് ഐഎന്‍എല്‍ ജില്ലാനേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതോടെ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥിയെ തേടി നെട്ടോട്ടമാരംഭിച്ചു.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളെന്ന് അവകാശപ്പെടുന്ന തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളില്‍ ഐഎന്‍എല്ലിന് നോട്ടമുണ്ടെങ്കിലും സിപിഐയുടെ സീറ്റായ കാഞ്ഞങ്ങാടും സിപിഎം കാലങ്ങളായി നിലനിര്‍ത്തി പോന്ന ഉദുമയും വിട്ടു കൊടുക്കാന്‍ സാധ്യതയില്ല. അതേസമയം ജില്ലാ പഞ്ചായത്ത് അംഗമായ വി.പി.പി മുസ്തഫയെ കാസര്‍കോട് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം സിപിഎമ്മില്‍ ആരംഭിച്ചതായി സൂചനയുണ്ട്.
ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രനും സി.എച്ച് കുഞ്ഞമ്പുവും മത്സരിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഉദുമയില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണികണ്ഠനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. കെ. കുഞ്ഞിരാമനെ തന്നെ രണ്ടാം തവണയും സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഉദുമയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്.
കാസര്‍കോട് വി.പി.പി മുസ്തഫ മത്സരിക്കുന്നില്ലെങ്കില്‍ സി.ജി. മാത്യുവിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ശുപാര്‍ശ സമര്‍പിച്ചിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ട് ലക്ഷ്യമാക്കി മഞ്ചേശ്വരത്ത് ശങ്കര്‍ റായിയെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വിഷയത്തില്‍ സമവായത്തിനെത്താനാകാതെ സിപിഎമ്മും ഐഎന്‍എല്ലും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുകയാണ്. ഐന്എല്ലിനെ പിണക്കിയാല്‍ കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ ഇടത് പക്ഷത്തിന് വലിയ ക്ഷീണമുണ്ടാകുമെന്ന രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: