മുസ്ലിം സമുദായം ചിലര്‍ക്ക് കേരളത്തിലെയും ഭാരതത്തിലെയും വിശുദ്ധപശുവാണ്. ആ സമുദായത്തില്‍ നടക്കുന്ന ബഹുഭാര്യാത്വം ഉള്‍പ്പെടെയുള്ള വിവേചനങ്ങള്‍ ഒരിക്കലും ചര്‍ച്ചയാവാത്തത് ഇതിനാലാണ്. ഇപ്പോള്‍ മുസ്ലിം വ്യക്തി നിയമങ്ങളില്‍ സ്ത്രീവിവേചനം ഒട്ടേറെയുണ്ടെന്നും സുപ്രീംകോടതിപോലും പിന്തുടരുന്നത് ഈ നിയമമാണെന്നും പറയുന്നത് ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയാണ്. പാഴ്‌സികാരനായ ഒരു മുള്ളര്‍ ആണ് മുസ്ലിം വ്യക്തിനിയമനത്തിന് രൂപംനല്‍കിയത്. അല്ലാതെ ഖുറാനല്ല.
പുരുഷസമൂഹ ചായ്‌വോടെ പാസാക്കിയ ഈ നിയമം സ്ത്രീകളോട് അങ്ങേയറ്റത്തെ വിവേചനമാണ് കാണിക്കുന്നത്. ഖുറാന്‍ സ്ത്രീയ്‌ക്ക് വിവാഹമോചനം അനുവദിക്കുന്നുണ്ടെങ്കിലും വ്യക്തിനിയമമാണ് സമുദായം പിന്തുടരുന്നത്. ഇപ്പോള്‍ ഗാര്‍ഹികപീഡന നിരോധന നിയമം അപര്യാപ്തമാണെന്നും മുസ്ലിം പുരുഷനു നാലുഭാര്യമാര്‍ ആകാമെങ്കില്‍ മുസ്ലിം സ്ത്രീയ്‌ക്കും നാലു ഭര്‍ത്താക്കന്മാര്‍ പാടില്ലേയെന്നുമാണ് കെമാല്‍ പാഷ ചോദിക്കുന്നത്. മുസ്ലിം പുരുഷന് തലാക്ക് ഫോണില്‍കൂടി പറഞ്ഞാലും വിവാഹമോചനം ലഭിക്കും. മുസ്ലിം സ്ത്രീക്ക് അതിന് അധികാരമില്ല. 1939 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിവഴി സ്ത്രീക്ക് വിവാഹമോചനം ലഭിക്കുന്നത്. സ്ത്രീയ്‌ക്കും പുരുഷനും രണ്ടുനിയമമാണ് മുസ്ലിം വ്യക്തിനിയമത്തിലെ വിവേചനഫലമായി ഉണ്ടായിരിക്കുന്നത്.
ഖുറാന്‍ അനുശാസിക്കുന്നത് ആണുങ്ങള്‍ക്ക് എത്ര കല്യാണം വേണമെങ്കിലും കഴിക്കാമെന്നും എപ്പോള്‍ വേണമെങ്കിലും അവളെ ഉപേക്ഷിക്കാമെന്നുമാണ്. മുസ്ലിം സ്ത്രീകള്‍ക്ക് ഒന്നിനോടും പ്രതികരിക്കാനാവാതെ നിസ്സഹായയായി, നിരാലംബയായി ജീവിക്കേണ്ടിവരുന്ന സാഹചര്യമാണ് മുസ്ലിം വ്യക്തിനിയമം നിര്‍ദ്ദേശിക്കുന്നത്. സ്ത്രീക്ക് മനുഷ്യാവകാശംപോലും നിഷേധിക്കുന്ന ക്രൂരമായ ലിംഗനീതിയാണ് മുസ്ലിംസമുദായത്തില്‍ നിലനില്‍ക്കുന്നത്. തെക്കന്‍ മേഖലകളിലെ സ്ത്രീകള്‍ കുറച്ചുകൂടി പ്രതികരണശേഷിയുള്ളവരായതിനാല്‍ ഈ പ്രവണത കുറവാണ്.
സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ മതമേലധ്യക്ഷന്മാരും മഹല്ല് കമ്മറ്റികളും വ്യത്യസ്തമായ രീതിയില്‍ കാണുന്നുവെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടുന്നു. ഖുറാന്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ മതമേലധ്യക്ഷന്മാര്‍ ശ്രദ്ധിക്കണമെന്നും അതോടൊപ്പം മഹല്ല് കമ്മറ്റികള്‍ വിവരമുള്ളവര്‍ ഭരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സ്ത്രീധനം മുസ്ലിം നിയമപ്രകാരം നിഷിദ്ധമാണത്രെ. പുരുഷന്‍ സ്ത്രീകള്‍ക്കാണ് വിവാഹാവസരത്തില്‍ ധനംനല്‍കേണ്ടതെന്ന് ഖുറാന്‍ അനുശാസിക്കുന്നതും അവഗണിക്കപ്പെടുമ്പോള്‍ സ്ത്രീധനം മുസ്ലിം സമുദായത്തിലും വ്യാപകമാണ്. ഗാര്‍ഹികപീഡന നിരോധന നിയമങ്ങളുടെ നിര്‍വചനങ്ങളില്‍ വ്യത്യാസം വരുത്തിയാല്‍ മാത്രമേ നിയമത്തിന്റെ പരിരക്ഷ സ്ത്രീകള്‍ക്ക് ലഭിക്കുകയുള്ളൂവെന്നുംകെമാല്‍ പാഷ പറയുന്നു.
മാര്‍ച്ച് എട്ടിന് വരുന്ന വനിതാദിനത്തിന്റെ സന്ദേശം തന്നെ ‘പ്ലാനറ്റ് 50:50’ എന്നാണ്. ലോകം പുരുഷനും സ്ത്രീയ്‌ക്കും 50:50 തലത്തില്‍ ലഭിച്ചാല്‍ മാത്രമേ സ്ത്രീക്ക് നീതി കിട്ടുകയുള്ളൂ. ഇന്നും സ്ത്രീകള്‍ രണ്ടാംതരം പൗരന്മാരാണ്. സ്ത്രീധനം കാരണം പെണ്‍ഭ്രൂണഹത്യ വ്യാപകമായ കേരളത്തില്‍ പെണ്‍കുഞ്ഞിന് ജനിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നത് അവള്‍ ജീവിച്ച് വലുതായാല്‍ വിവാഹത്തിന് സ്ത്രീധനം കൊടുക്കേണ്ടിവരും എന്നതിനാലാണ്. ഈ 21-ാം നൂറ്റാണ്ടിലെങ്കിലും സ്ത്രീ പ്രതികരണശേഷി ആര്‍ജിച്ചാല്‍ മാത്രമേ അവള്‍ക്ക് തുല്യനീതി ലഭ്യമാകുകയുള്ളൂ. പ്രതികരിക്കുന്ന സ്ത്രീയെ സമൂഹം പുച്ഛിക്കുന്നു. പക്ഷെ പ്രതികരിക്കാതിരിക്കുന്ന കാരണമാണ് സ്ത്രീയ്‌ക്കെതിരെയുള്ള അക്രമങ്ങള്‍ സഹിക്കേണ്ടിവരുന്നത്. സമൂഹത്തിന്റെ പ്രതികരണമല്ല തന്റെ സ്വരക്ഷയും ആത്മാഭിമാനവുമാണ് പ്രധാനം എന്ന് സ്ത്രീ തിരിച്ചറിയണം. സ്ത്രീയ്‌ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ ഒതുക്കിത്തീര്‍ക്കുന്നത് അതുണ്ടാക്കുന്ന കളങ്കം വിവാഹ കമ്പോളങ്ങളില്‍ അവളുടെ വില കളയുമെന്ന ഭീതിയിലാണ്. സ്ത്രീകള്‍ പ്രതികരണശേഷി ആര്‍ജിച്ചാല്‍ മാത്രമേ തങ്ങള്‍ക്കെതിരെ വീട്ടിലും സമുദായത്തിലും സമൂഹത്തിലും നടക്കുന്ന അക്രമങ്ങള്‍ക്ക് വിരാമമാകുകയുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കെമാല്‍ പാഷയുടെ ധീരമായ പ്രതികരണങ്ങള്‍ പ്രസക്തമാകുന്നത്.
















