സിനിമ ദൃശ്യങ്ങളുടേത് മാത്രമല്ല, ശബ്ദത്തിന്റേതുകൂടിയാണ്. ആസ്വാദകന്റെ മനസ്സിലേക്ക് ആര്‍ത്തിരമ്പുന്ന മഴയായും, കാറ്റായും, നേര്‍ത്ത മൂളലായും എത്തുന്ന ശബ്ദത്തിന്റെ വകഭേദങ്ങള്‍. അവ പകര്‍ത്തുക അത്ര നിസാരമല്ല. സിനിമയില്‍ ശബ്ദത്തിന്റെ സാധ്യത കണ്ടെത്തി അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ചലച്ചിത്രത്തിന് കൈവരുന്ന പുതുഭാവം പ്രേക്ഷകനെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. അങ്ങനെ നിങ്ങള്‍ ആഹ്ലാദിക്കുന്നുണ്ടെങ്കില്‍ അതിന് കടപ്പെട്ടിരിക്കുന്നത് ആ ചിത്രത്തിന്റെ സൗണ്ട് ഡിസൈനറോടാണ്. സിനിമയില്‍ ശബ്ദവിഭാഗം എന്നൊരു വിശാല മേഖലയുണ്ട് എന്നുതന്നെ ഭൂരിഭാഗം ജനങ്ങളും അറിഞ്ഞത് റസൂല്‍ പൂക്കുട്ടിയ്ക്ക് സൗണ്ട് റെക്കോഡിങിന് ഓസ്കാര്‍ ലഭിച്ചതിനുശേഷമാണ്.
ഭാരതത്തില്‍ സൗണ്ട് ഡിസൈനേഴ്സിന് ഒരു മേല്‍വിലാസം നല്‍കിയതില്‍ സിനിമാലോകം കടപ്പെട്ടിരിക്കുന്നതും റസൂലിനോടാണെന്നും രംഗനാഥ് പറയുന്നു. ആരും അത്രകാര്യമായ പരിഗണന നല്‍കാത്ത ആ മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മറ്റൊരു മലയാളിയാണ് രംഗനാഥ് രവിയെന്ന ശബ്ദ സംവിധായകന്. എന്ന് നിന്റെ മൊയ്തീനിലൂടെ മഴയുടെ ശബ്ദസൗന്ദര്യം പ്രേക്ഷകരെ അനുഭവിപ്പിച്ച രംഗനാഥിനാണ് മികച്ച സൗണ്ട് ഡിസൈനര്‍ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ശബ്ദത്തിന്റെ സാധ്യതകള്‍ കണ്ടെത്തി പഠിക്കുകയും പുതുപരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന രംഗനാഥ് 2006 മുതല്‍ സൗണ്ട് എഡിറ്ററായും സൗണ്ട് ഡിസൈനറായു മുംബൈയില്‍ പ്രവര്‍ത്തിക്കുന്നു.
മഴയുടെ ഭംഗികൊണ്ട് പ്രണയം വരച്ചിട്ട ആര്.എസ്. വിമലിന്റെ എന്ന് നിന്റെ മൊയ്തീനുവേണ്ടി കൈയടക്കത്തോടെ ശബ്ദത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു രംഗനാഥ്. മഴയുടെ വിവിധ ഭാവങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. തൊടിയില്‍ പെയ്യുന്ന മഴയും പുഴയില്‍ വീഴുന്ന മഴത്തുളളിക്കളുടെ ശബ്ദവും വ്യത്യസ്തമാണ്. ആ വ്യത്യാസം പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു രംഗനാഥ്. മഴപെയ്യുമ്പോള്‍, യഥാര്‍ത്ഥത്തില്‍ മഴയുടെ ശബ്ദംതന്നെ കേള്‍ക്കുമ്പോഴുള്ള സുഖം ഒരിക്കലും സംഗീതത്തിലൂടെ കിട്ടില്ല. ശബ്ദം കൊണ്ട് സാധ്യമാകുന്ന ഫീല്‍ സംഗീതത്തിന് നല്‍കാനാവില്ല. എന്ന് നിന്റെ മൊയ്തീനില്‍ മഴതന്നെ ഒരു കഥാപാത്രമാണെന്ന് പറയുമ്പോഴും തനിക്ക് ഏറെ ഇഷ്ടപ്പെട്ടത് മൊയ്തീനുമായുള്ള പ്രണയം സാഫല്യത്തിലെത്തുമെന്ന് വിശ്വസിച്ച് സന്തോഷവതിയാകുന്ന കാഞ്ചനമാലയുടെ സീനാണെന്ന് രംഗനാഥ് പറയുന്നു. അപ്പോള്‍ വീശിയടിക്കുന്ന മഴയുടെ ശബ്ദത്തിന്റെ അനുഭൂതി വേറിട്ടൊരനുഭവമാണ് നല്‍കുന്നത്.
മലയാള സിനിമയിൽ ശബ്ദം ഉപയോഗപ്പെടുത്തുന്ന രീതി ഇനിയും മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായമാണ് രംഗനാഥിന്.ശബ്ദപരീക്ഷണങ്ങൾക്ക് ഒരുപാട് സാധ്യതയുള്ളതും മലയാളത്തിലാണ്. പോസ്റ്റ് പ്രൊഡക്ഷൻ നടക്കുമ്പോഴായിരിക്കും ശബ്ദത്തെക്കുറിച്ച് ഏകദേശ ധാരണയിലെത്തുന്നത്. പക്ഷേ ആ അവസാന നിമിഷം ഒന്നിനും വേണ്ടത്ര സമയം കിട്ടിയിട്ടുണ്ടാവില്ല. കിട്ടിയ സമയത്തിനുള്ളിൽ ചെയ്യാൻ കഴിയുന്നതിന് ഒരു പരിമിതിയുണ്ട്.
ചെയ്യുന്ന തൊഴിലിനോട് നീതി പുലർത്തണം എന്ന് വിശ്വസിക്കുന്നതുകൊണ്ടുതന്നെ ഒരു സിനിമയുടെ ഭാഗമാകുന്നതിന് മുമ്പുതന്നെ തന്റെ രീതികളെപ്പറ്റി സംവിധായകരോട് പറയാറുണ്ട് രംഗനാഥ്. അത്തരത്തിൽ പൊരുത്തപ്പെട്ടുപോകാമെന്നുതോന്നിയാൽ മാത്രമേ അതിന്റെ ഭാഗമാവുകയുളളു. ചുരുങ്ങിയത് ഒരുമാസമെങ്കിലും ആ സിനിമയ്ക്കുവേണ്ടി നൽകാവുന്ന ഏറ്റവും മികച്ച ശബ്ദത്തിനുവേണ്ടിയുള്ള പരിശ്രമത്തിലായിരിക്കും. പണം കൂടുതൽ വാങ്ങുന്നു എന്നൊക്കെയാണ് തന്നെപ്പറ്റി പൊതുവെ പറയുന്ന കാര്യമെന്നും രംഗനാഥ്. സംവിധായകരുടെ മനസ്സിലും ശബ്ദത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടാകും. തിരക്കഥ വായിക്കുമ്പോൾ തന്നെ ശബ്ദത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസ്സിലാകും. അതനുസരിച്ചാകും പിന്നീടുളള കാര്യങ്ങൾ ചർച്ച ചെയ്യുക. പലപ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടാകാറുണ്ട്. അതൊക്കെ ശബ്ദരൂപകൽപനയിൽ ഗുണം ചെയ്യാറുമുണ്ട്.
ഇന്ത്യൻ സിനിമയിൽ മ്യൂസിക്കിനാണ് ഏറെ പ്രാധാന്യമുള്ളത്. എന്നാൽ ഹോളിവുഡ് സിനിമകളിൽ സൗണ്ടിനാണ് മുൻഗണന. നമ്മുടെ സിനിമ ഇന്നും ഒരു സംഗീത നാടകത്തിന്റെ രൂപത്തിലാണ്. റിയലിസ്റ്റിക് ആണെന്നാണ് പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ പശ്ചാത്തല സംഗീതം ഉണ്ടോയെന്നും രംഗനാഥ് ചോദിക്കുന്നു. പശ്ചാത്തലസംഗീതം എന്ന പേരിനെ അന്വർത്ഥമാക്കുന്ന വിധത്തിലാവണം സിനിമയിൽ സംഗീതം ഉപയോഗിക്കേണ്ട്. പശ്ചാത്തലത്തിൽ മാത്രം ഒതുങ്ങേണ്ടതാണത്.
ലിജോ ജോസ് പല്ലിശ്ശേരി, ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ എന്നിവർക്കൊപ്പമാണ് കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. ഇവരെല്ലാവരും തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കുന്നവരാണെന്ന് രംഗനാഥ്. സംവിധായകന്റെ സമീപനമാണ് ജോലിയെ ഗംഭീരമാക്കുന്നത്. ഇവരെല്ലാം ശബ്ദത്തിന്റെ സാധ്യതയെ മനസ്സിലാക്കി, സൗണ്ട് ഡിസൈനർക്കാവശ്യമായ സ്പേസ് നൽകുന്നവരാണ്. ബിജോയ് നമ്പ്യാരുടെ പുതിയ ബോളിവുഡ് ചിത്രമായ വസീർ ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. ഇമോഷണൽ, ത്രില്ലർ ചിത്രമെന്ന നിലയിൽ മ്യൂസിക്കിനും സൗണ്ടിനും പ്രാധാന്യമുണ്ടായിരുന്നു. എല്ലാം നല്ല രീതിയിൽ യോജിച്ചു എന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ വിജയം. 2007 ലാണ് ബിജോയ്യുമായി പരിചയത്തിലാകുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴും ശബ്ദപശ്ചാത്തലത്തിന് പ്രാധാന്യം ഉണ്ടാകും.
സിനിമയ്ക്ക് ഒരു സ്വാഭാവികത അനുഭവപ്പെടണമെങ്കിൽ ചിത്രീകരണവേളയിൽത്തന്നെയുള്ള ശബ്ദലേഖനമാണ് അനുയോജ്യമെന്ന അഭിപ്രായമാണ് രംഗനാഥിനുള്ളത്. റെക്കോഡിങ്ങിന്റെ മേന്മയും അതുതന്നെയാണ്. കഥാപാത്രത്തിന്റെ നിശ്വാസം പോലും അവിടെ ഒപ്പിയെടുക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ അഭിനേതാക്കൾ സംഭാഷണം കാണാതെ പഠിച്ചുപറയേണ്ടി വരും.പ്രോംപ്റ്റിങ് സാധ്യമല്ല. പല അഭിനേതാക്കൾക്കും പ്രോംപ്റ്റിങ് ഇല്ലാതെ അഭിനയിക്കാൻ പറ്റുമോ എന്നും സംശയമാണ്.
എന്ന് നിന്റെ മൊയ്തീനുവേണ്ടി പ്രകൃതിയില്‍ നിന്നുള്ള ശബ്ദങ്ങളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ആ ചിത്രത്തിന് വേണ്ടി നെല്ല് കുത്തുന്ന ശബ്ദം അനിവാര്യമായിരുന്നു. ആ ശബ്ദം പിന്നീട് വൈക്കത്തുള്ള ഒരു ദ്വീപില്‍ പോയി, പുറത്തുനിന്നുള്ള ശബ്ദശല്യം ഒഴിവാക്കി അവിടെയുള്ള സ്ത്രീകളെ സഹകരിപ്പിച്ചുകൊണ്ട് നെല്ല് കുത്തുന്ന ശബ്ദം റെക്കോഡ് ചെയ്യുകയായിരുന്നു. അതൊക്കെ ആ സീനിന്റെ പൂര്‍ണതയ്ക്കുവേണ്ടിയാണ്. തനിക്ക് ചുറ്റും കേള്‍ക്കുന്ന ശബ്ദത്തെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നതിനൊപ്പം പുതുമതോന്നുന്ന ശബ്ദം റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയും ചെയ്യുന്നു. ഷട്ടര്‍ എന്ന സിനിമയ്ക്കുവേണ്ടി ഓട്ടോറിക്ഷയുടെ ശബ്ദം വിവിധ തലത്തിലാണ് രംഗനാഥ് ഉപയോഗിച്ചിരിക്കുന്നത്.
സിനിമയ്ക്കുവേണ്ടി പ്രത്യേകമായ ശബ്ദം വേണമെന്നുണ്ടെങ്കില്‍ അത് നോട്ട് ചെയ്ത ശേഷം പ്രത്യേകമായി റെക്കോഡ് ചെയ്യുകയാണ് പതിവ്. ഇതൊന്നും അത്ര എളുപ്പമുള്ള ജോലിയല്ല. അര്‍ഹമായ പ്രാധാന്യം കിട്ടിയില്ലെങ്കിലും തന്റെ മനസന്തോഷത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മലയാള സിനിമയില്‍ സൗണ്ട് ഇഫക്ട് ഒരാള്‍ ചെയ്യുന്നു, മറ്റൊരാള്‍ എവിടെയോ നിന്ന് ഡബ്ബ് ചെയ്യുന്നു, മൂന്നാമതൊരാള്‍ സൗണ്ട് മിക്സ് ചെയ്യുന്നു. സിനിമയില്‍ സൗണ്ട് ഡിസൈനര്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിനാണ് ഈ പ്രക്രിയകളുടെയെല്ലാം മേല്‍നോട്ടം. മലയാള സിനിമ പരിശോധിച്ചാല്‍ 80, 90 കാലഘട്ടങ്ങളില്‍ ശബ്ദത്തെ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുള്ള ചിത്രങ്ങളുണ്ടെന്നും രംഗനാഥ് പറയുന്നു. ശബ്ദസംവിധാനം ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് വാസ്തുഹാര എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കൊടിയേറ്റം, എലിപ്പത്തായം, മണിച്ചിത്രത്താഴ്, തേന്മാവിന്കൊമ്പത്ത്, സ്ഫടികം ഇതെല്ലാം മനോഹരമായി ശബ്ദസംവിധാനം ചെയ്തിട്ടുള്ള ചിത്രങ്ങളാണ്. വാസ്തുഹാരയും കൊടിയേറ്റവും എലിപ്പത്തായവുമാണ് റഫറന്‍സിനായി സമീപിക്കുന്നത്.
എട്ട് ഭാഷകളിലാണ് ഇതിനോടകം രംഗനാഥ് തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളത്. പക്ഷേ ശബ്ദത്തിന്റെ വ്യത്യസ്ത ലോകത്തിലേക്ക് ഒരിക്കലും എത്തണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത ഒരാള്‍. എട്ടാം വയസ്സില്‍ കര്‍ണാടിക് വയലിന് പഠിച്ചുതുടങ്ങി. ഇവിടുത്തെ ആളുകളുടെ എന്റര്‍ടെയിന്‍മെന്റ് എന്നുപറഞ്ഞാല്‍ സിനിമയാണ്. സംഗീതമായാലും അവര്‍ ആസ്വദിക്കുന്നത് സിനിമാ സംഗീതമാണ്. ആ മേഖലയിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. അപ്പോഴാണ് സിനിമയില്‍ ശബ്ദത്തിന്റെ അനന്തസാധ്യതയെക്കുറിച്ച് മനസ്സിലാക്കുന്നത്. അങ്ങനെയാണ് 10 വര്‍ഷം മുമ്പ് ബോംബെയിലേക്ക് ചേക്കേറുന്നത്. സാഹിത്യകാരന് ആനന്ദിന്റെ മകന് വിവേക് സച്ചിദാനന്ദ് മുഖേനയാണ് 2006 ല്‍ റസൂല്‍ പൂക്കുട്ടിയെ പരിചയപ്പെടുന്നത്. കൂടാതെ ദ്വാരക് വാര്യര്‍, പി. ബലരാമന് തുടങ്ങിയ പ്രമുഖ സൗണ്ട് ഡിസൈനര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
ദ ഗ്രേറ്റ് ഇന്ത്യന്‍ ബട്ടര്‍ഫ്ളൈ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ സൗണ്ട് എഡിറ്റിംഗ് നിര്‍വഹിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്കുളള അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് 60 ഓളം ചിത്രങ്ങള്‍, നിരവധി ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, പരസ്യചിത്രങ്ങള്‍. ഇതില്‍ ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ചവ. മലയാളത്തില്‍ ലിജോ ജോസ് പല്ലിശേരിയുടെ നായകന് എന്ന ചിത്രത്തിലൂടെയാണ് സൗണ്ട് ഡിസൈനര്‍ ആകുന്നത്. ഷട്ടര്‍, ആമേന്‍, സെക്കന്റ് ഷോ, കൊന്തയും പൂണൂലും, ഡബിള്‍ ബാരല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കുവേണ്ടി ശബ്ദസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഡബിള്‍ ബാരല്‍ തിയേറ്ററുകളില്വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും അതിന്റെ ശബ്ദരൂപകല്പന ഇനിയും ചര്ച്ചചെയ്യപ്പെടുമെന്നുതന്നെയാണ് രംഗനാഥിന്റെ വിശ്വാസം. ധൂം 3, ബാങ് ബാങ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളും ഏറെ ശ്രദ്ധേയമാണ്.
സിനിമ ആസ്വാദനത്തിന്റെ കലയാണ്. അത്രയേറെ ആസ്വദിച്ചാണ് അതില്‍ പ്രവര്‍ത്തിക്കുന്നതും. എന്നാല്‍ അധ്വാനത്തിന് പ്രതിഫലം നല്‍കാതെ കബളിപ്പിച്ച നിര്‍മാതാക്കളും ഏറെയാണെന്ന് രംഗനാഥ് പറയുന്നു. അവരൊക്കെ വലിയ വലിയ ആളുകളായതിനാല്‍ അവരോടൊന്നും ഏറ്റുമുട്ടാനാവില്ല. 10 വര്‍ഷത്തിനിടയില്‍ ആദ്യമായി കിട്ടിയ ബഹുമതിയാണ് മികച്ച സൗണ്ട് ഡിസൈനര്‍ക്കുള്ള പുരസ്കാരം. കഴിഞ്ഞ വര്‍ഷം മുതലാണ് ഈ വിഭാഗത്തില്‍ അവാര്‍ഡ് നല്കിത്തുടങ്ങിയത്. ഈ വര്‍ഷംതന്നെ ആ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമേറെയുണ്ട് രംഗനാഥിന്. എന്നാല്‍ അതില്‍ ഭ്രമിച്ചിരിക്കാന്‍ ഇദ്ദേഹം തയ്യാറല്ല. ഹല്ലേലൂയ, ഡാര്‍വിന്റെ പരിണാമം, ഗോഡ്സെ എന്നീ മലയാള ചിത്രങ്ങളുടെ സൗണ്ട് ഡിസൈനിംഗ് പൂര്‍ത്തിയാക്കിയശേഷം വേണം മുംബൈയ്ക്ക് തിരിക്കാന്‍.
ശബ്ദത്തിന്റെ ലോകം സിനിമയ്ക്ക് പുറത്തും എത്രവിശാലവും ശക്തവുമാണെന്ന് മറ്റുള്ളവരെ മനസ്സിലാക്കുകയാണ് രംഗനാഥിന്റെ ലക്ഷ്യം. അതുകൊണ്ടാണ് സംവിധായകന് വിനോദ് കൃഷ്ണയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ പോയട്രി ഇന്സ്റ്റലേഷന് ചെയ്തത്. കൂടുതല്‍ വിപുലമായി ഈ വര്‍ഷവും കൊച്ചിയില്‍ത്തന്നെ വീണ്ടും ചെയ്യാനുള്ള ഒരുക്കത്തിലാണ് രംഗനാഥും കൂട്ടരും. എളങ്കുന്നപ്പുഴ വ്യാസാമൃതത്തില് ഒ.ബി. രവീന്ദ്രന്റേയും രാജകിയുടേയും മകനാണ് രംഗനാഥ് രവി. തന്റെ നേട്ടം കാണാന്‍ അച്ഛന് കൂടെയില്ല എന്ന നൊമ്പരമാണ് ഇപ്പോഴുള്ളത്. ഒരു മഹാവിസ്ഫോടനത്തില്‍ നിന്നും പ്രപഞ്ചമുണ്ടായതുപോലെ, സിനിമയെന്ന മഹാവിസ്മയത്തില്‍ ശബ്ദപ്രപഞ്ചം തീര്ക്കുകയെന്നതുമാത്രമാണ് രംഗനാഥിന്റെ മനസ്സിലെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: