ന്യൂദല്‍ഹി: ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഡിഎസ്യു നേതാവും തീവ്രഇടതുപക്ഷക്കാരനുമായ ഉമര്‍ ഖാലീദിന്റെ പങ്ക് അന്വേഷിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട്. കനയ്യകുമാര്‍ വിവാദം അന്വേഷിക്കാന്‍ ദല്‍ഹിയിലെ ആപ്പ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണിത്.
ജെഎന്‍യു കാമ്പസില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിട്ടുണ്ട്. അതില്‍ ഒരു സംശയവും ഇല്ല. ചില പുതിയ മുഖങ്ങള്‍ രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കുന്നത് കാണാം. ഇവര്‍ ആരെന്ന് കണ്ടെത്തണം, ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ്കുമാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പല വീഡിയോകളിലും ഉമര്‍ ഖാലീദിനെ കാണാം. കശ്മീരികള്‍ യുദ്ധം തുടരണം, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ് എന്ന് ഖാലീദ് വിളിച്ചുപറയുന്നത് കേള്‍ക്കാം. കശ്മീര്‍, അഫ്സല് ഗുരു വിഷയങ്ങളില്‍ ഇയാളുടെ നിലപാട് വ്യക്തമാണ്. ഇയാളായിരുന്നു പരിപാടിയുടെ സംഘാടകന്‍. ഇയാളുടെ പങ്ക് അന്വേഷിക്കണം. ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അനിര്‍ബെന്‍ ഭട്ടാചാര്യയും ആശുതോഷും അഫ്സല് ഗുരുവിനുവേണ്ടി മുദ്രാവാക്യം വിളിച്ചിരിക്കാനും സാധ്യതയുണ്ട്, റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്സലിന്റെ കൊലപാതകം ഞങ്ങള്‍ പൊറുക്കില്ലെന്ന് വിളിച്ചുപറയുന്നത് ഇവര്‍ രണ്ടു പേരുമാണെന്ന് ജെഎന്‍യു ജീവനക്കാര്‍ തിരിച്ചറിഞ്ഞതായും മജിസ്ട്രേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ മൂന്നുപേരും ചോദ്യംചെയ്യലിന് മജിസ്ട്രേറ്റിനു മുന്പില് ഹാജരാകാന്‍ വിസമ്മതിച്ചിരുന്നു.
ജെഎന്‍യു അധികൃതര്‍ എതിര്‍ത്തിട്ടും ഉമറാണ് അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിച്ചത്. ഇയാളുടെ ഡിഎസ്യു മുന്‍പും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്, റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി ഒന്‍പതിന് നടത്തിയ പരിപാടിക്ക് അനുമതി നിഷേധിച്ചതായി സെക്യൂരിറ്റി ഗാര്‍ഡ് അമര്‍ജിത് സിംഗ് ഉമറിനോട് പറഞ്ഞിരുന്നു. പരിപാടിയുമായി മുന്നോട്ടുപോകുമെന്നാണ് ഉമര്‍ ഗാര്‍ഡിന് മറുപടി നല്‍കിയത്, മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നുനടന്ന പരിപാടിയില്‍ കശ്മീരില്‍ നിന്നുള്ളവരും പങ്കെടുത്തു.
രാജ്യദ്രോഹക്കുറ്റം ചുമത്തി കനയ്യ കുമാര്‍, ഉമര്‍ ഖാലീദ്, അനിര്‍ബെന്‍ ഭട്ടാചാര്യ, ആശുതോഷ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ കനയ്യക്ക് കഴിഞ്ഞ ദിവസം ദല്‍ഹി ഹൈക്കോടതി ആറു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മറ്റുള്ളവര്‍ പോലീസ് കസ്റ്റഡിയിലാണ്. കടുത്ത ഉപാധികളോടെയാണ് കനയ്യക്ക് ജാമ്യം അനുവദിച്ചത്. രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്, അഭിപ്രായ സ്വാതന്ത്ര്യം ദുര്‍വ്യാഖ്യാനം ചെയ്യരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി വച്ചിട്ടുള്ളത്.
ജാമ്യ ഉത്തരവില്‍ ജെഎന്‍യുവില്‍ നടക്കുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ മനോഭാവം അണുബാധപോലെ പടരാതിരിക്കാന്‍ അധികൃതര്‍ നടപടി എടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, അഫ്സല് ഗുരു അനുസ്മരണം നടത്തിയവര്‍ അതിര്‍ത്തിയില്‍ ശ്വാസവായു പോലുമില്ലാതെ കാവല്നില്ക്കുന്ന സൈനികരെപ്പറ്റി ഓര്‍ക്കണമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ദേശീയ പതാകയില്‍ പൊതിഞ്ഞ് വീടുകളിലേക്ക് ധീരജവാന്മാരുടെ മൃതദേഹങ്ങള്‍ എത്തുന്നതും ഓര്‍ക്കണമായിരുന്നു, കോടതി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം എന്നത് അനിയന്ത്രിതമല്ല,കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: