ശ്രുത്വാ തമാഗതം രാജാ മന്ത്രിഭി: സാഹിത: ശുചി:
പുര: പുരോഹിതം കൃത്വാ ഗുരുപുത്രം സമഭ്യഗാത്
കൃത്വാ ളര്‍ഹണാം നൃപ: സമ്യഗ് ദത്താസനമനുത്തമം
പപ്രച്ഛ കുശലം ഗാം ച വിനിവേദ്യ പയസ്വിനിം
ദിവ്യനായ യുവമുനിയുടെ ആഗമനം അറിഞ്ഞ രാജാവ് പുരോഹിതനുമൊരുമിച്ച് അവിടെയെത്തി. ശേഷ്ഠമായ ആസനം, പശുദ്ദാനം എന്നിവയ്‌ക്ക് ശേഷം രാജാവ് കുശലം ചോദിച്ചു. ‘യാതൊന്നിലും ആഗ്രഹമില്ലാത്ത അവിടുന്ന്! ഇങ്ങോട്ട് വന്നതിന്റെ ഉദ്ദേശ്യം എന്താണെ’ന്ന രാജാവിന്റെ ചോദ്യത്തിന് ശുകന്‍ ഇങ്ങിനെ പറഞ്ഞു: ‘രാജാവേ, എല്ലാറ്റിലും ഉത്തമം ഗൃഹസ്ഥാശ്രമമാണ് അതിനാല്‍ ഒരു ഭാര്യയെ സ്വീകരിച്ചു ജീവിക്കാന്‍ എന്റെ പിതാവെന്നെ ഉപദേശിക്കുകയുണ്ടായി. ഗുരുവാക്യമാണെങ്കില്‍ക്കൂടി ഗാര്‍ഹസ്ത്യം ബന്ധനമാണെന്ന് മനസ്സിലാക്കി ഞാനത് സ്വീകരിച്ചില്ല. ഞാന്‍ സംശയാലുവായി നില്‍ക്കുന്നത് കണ്ട് എന്റെ പിതാവായ വ്യാസന്‍ തന്നെയാണ് എന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. ‘പൂജാര്‍ഹനും ജീവന്മുക്തനുമായ ജനകന്‍ ശത്രുഭയമില്ലാതെ എല്ലാവരാലും ബഹുമാനിതനായി കഴിയുന്നു. നാട് വാഴുമ്പോഴും അദ്ദേഹത്തിനെ മായാപാശം ബന്ധിചിട്ടില്ല. നീ അദ്ദേഹത്തെ മാതൃകയാക്കൂ. അദ്ദേഹം നിന്റെ സംശയനിവൃത്തി വരുത്തും’ എന്ന് അച്ഛന്‍ പറഞ്ഞത് കേട്ടാണ് ഞാന്‍ ഇവിടെയെത്തിയത്. മോക്ഷമാണ് എന്റെ ലക്ഷ്യം. മഹാരാജന്‍, തപസ്സ്, തീര്‍ത്ഥാടനം, വ്രതം, യജ്ഞം, സ്വാദ്ധ്യായം, ജ്ഞാനം, ഇവയില്‍ ഏതാണ് മുക്തിയ്‌ക്ക് നിദാനമായുള്ളത്?
ജനകന്‍ പറഞ്ഞു: ‘മോക്ഷമാര്‍ഗ്ഗം തേടുന്ന ബ്രാഹ്മണന്റെ കടമകള്‍ എന്തെന്ന് ഞാന്‍ പറയാം. ആദ്യം ഒരുത്തമഗുരുവിന്റെയടുക്കല്‍ പോയി അവിടെ വസിച്ച് വേദാദ്ധ്യയനം ചെയ്യുക. വേദവേദാന്തങ്ങള്‍ പഠിച്ചുകഴിഞ്ഞ് ഗുരുദക്ഷിണയും കൊടുത്ത് ബ്രഹ്മചര്യം അവസാനിപ്പിച്ച് ഗൃഹസ്ഥാശ്രമിയാകണം. അഗ്‌നി മുതലായ നിത്യകര്‍മ്മങ്ങള്‍ മുറപോലെ അനുഷ്ഠിച്ചു സുഖിയായി എന്നാല്‍ പാപഹീനനായി വാഴണം. കാലക്രമത്തില്‍ തപസ്സിനാലും സ്വാദ്ധ്യായത്താലും കാമത്തെ കീഴടക്കി, ഭാര്യയെ പുത്രന്റെ സംരക്ഷണത്തിലാക്കി വാനപ്രസ്ഥനാവാം. ഒടുവില്‍ വൈരാഗ്യം ഉറപ്പായാല്‍ സന്യാസവൃത്തിയും ആകാം. നാല്‍പ്പത്തെട്ടു സംസ്‌കാരങ്ങള്‍ സേകം മുതല്‍ ശ്മശാന സംസ്‌കാരം വരെ – ഉള്ളതില്‍ ഗൃഹസ്ഥന്‍ നാല്‍പതും ചെയ്യാന്‍ നിയുക്തനത്രേ. ശമ, ദമാദികളായി ബാക്കിയുള്ള എട്ടെണ്ണം മുമുക്ഷുക്കള്‍ക്കുള്ളതാണ്. അങ്ങിനെ ഓരോരോ ആശ്രമങ്ങള്‍ കടന്നുവേണം സന്യാസത്തില്‍ എത്തിച്ചേരാന്‍ എന്നാണു മഹത്തുക്കളുടെ അഭിമതം.
ഹൃദയത്തില്‍ ജ്ഞാനവിജ്ഞാനവും വൈരാഗ്യവും നിറഞ്ഞിരിക്കുന്ന ഒരുവന് ഓരോ ആശ്രമവും ക്രമീകമായി താണ്ടിത്തന്നെ വേണമോ വനം പൂകാന്‍?’ എന്ന ശ്രീശുകന്റെ ചോദ്യത്തിന് ജനകന്‍ ഇങ്ങിനെ മറുപടി പറഞ്ഞു. ‘ഇന്ദിയങ്ങള്‍ എത്ര ശക്തിശാലികളാണെന്നോ, അവ അപക്വമനസ്സുകളെ വഴിതെറ്റിച്ചു പലവിധ വികാരങ്ങളില്‍ തളച്ചിടും. സന്യാസിയായിക്കഴിഞ്ഞിട്ടാണ് സുഖിക്കാനും മക്കളെ ജനിപ്പിക്കാനും തോന്നുന്നതെങ്കിലോ? വാസനയുടെ പ്രാബല്യം ഒറ്റയടിക്ക് കുറയ്‌ക്കുക ബുദ്ധിമുട്ടാണ്. പതുക്കെപ്പതുക്കെ ക്രമീകമായാണത് സാധിക്കുക. ഉയര്‍ന്ന കട്ടിലില്‍ കിടക്കുമ്പോള്‍ വീഴാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ നിലത്തു കിടന്നുറങ്ങുന്നവന്‍ വീഴുകയില്ലല്ലോ! സന്യാസി പിഴച്ചാല്‍ അതില്‍പ്പരം വീഴ്ച വേരെയില്ല. മരക്കൊമ്പില്‍ വിളഞ്ഞുനില്‍ക്കുന്ന കനിയാസ്വദിക്കാന്‍ എറുമ്പ് മരച്ചുവട്ടില്‍ നിന്ന് പതുക്കെ ഇഴഞ്ഞു കയറുന്നു. എന്നിട്ട് പ്രശാന്തനായി ആ പഴം ആഹരിക്കുന്നു. എന്നാല്‍ പറന്നു തളര്‍ന്നു വരുന്ന പക്ഷിക്ക് പഴം ആസ്വദിക്കാന്‍ കഴിയുമെങ്കിലും അതിനു സുഖമോ വിശ്രമമോ എന്തെന്നറിയില്ല. അതെപ്പോഴും വെപ്രാളപ്പെട്ടുകൊണ്ടേയിരിക്കുന്നു. ചടുലമായ മനസ്സിനെ ഒതുക്കാന്‍ സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടാണ്. അതിനാലാണ് ക്രമാനുഗതമായി വേണം ആശ്രമങ്ങള്‍ സ്വീകരിക്കാന്‍ എന്ന് പറയുന്നത്. ഗൃഹസ്ഥാശ്രമിയാണെങ്കിലും ഒരാള്‍ക്ക് ആത്മജ്ഞാനിയാകാന്‍ തടസ്സമൊന്നുമില്ല. അയാള്‍ക്കുള്ളില്‍ സന്തോഷസന്താപങ്ങളോ ലാഭാലാഭ വിവേചനമോ ഉണ്ടാവുകയില്ല. മനസ്സില്‍ ദുഷ്ചിന്തയില്ലാതെ സ്വകര്‍മ്മം അനുഷ്ടിച്ചു സന്തുഷ്ടിയോടെ ജീവിക്കുന്നവന്‍ മുക്തനാവും.
















