ഭാരത-പാക്കിസ്ഥാന്‍ ചര്‍ച്ചകള്‍ അനുസ്യൂതം തുടരുന്ന ഒരു പ്രക്രിയയാണ്. ഒപ്പംതന്നെ പാക്കിസ്ഥാന്‍ കേന്ദ്രീകൃത സംഘടനകളുടെ ഭാരതത്തിനുനേരെയുള്ള ഭീകരാക്രമണങ്ങളും തുടര്‍ക്കഥതന്നെയാണ്. ഈ പശ്ചാത്തലത്തില്‍ ഭാരത-പാക് ചര്‍ച്ചകളെക്കാള്‍ പ്രധാനം ഭീകരവാദത്തിനെതിരായ നടപടികളാണെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണ്. ഭാരതത്തില്‍ എവിടെയെങ്കിലും ഭീകരാക്രമണമുണ്ടായി എന്ന വാര്‍ത്തയില്ലാതെ ഒരു ദിവസവും കടന്നുപോകാറില്ല.
അഫ്ഗാനിസ്ഥാനില്‍ ഭാരത കോണ്‍സുലേറ്റ് ആക്രമിക്കാന്‍ ശ്രമിച്ച നാലു ചാവേര്‍ ഭീകരരെ ഭാരത സുരക്ഷാസേനയും അഫ്ഗാനിസ്ഥാന്‍ സൈന്യവും ചേര്‍ന്നാണ് വകവരുത്തിയത്. ആറ് ഭീകരര്‍ അടക്കം ഒന്‍പതുപേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭാരത കോണ്‍സുലേറ്റിന് മുമ്പില്‍ ചാവേര്‍ സ്‌ഫോടനത്തോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ജനുവരി മൂന്നിനും അഫ്ഗാനിലെ ഭാരത കോണ്‍സുലേറ്റ് ഭീകരര്‍ ആക്രമിച്ചിരുന്നു. ജലാലാബാദിലെ ഭാരത നയതന്ത്ര കാര്യാലയത്തിന് നേരെ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണ് ബുധനാഴ്ച നടന്നത്. 2007 ലും 2013 ലും നയതന്ത്രകാര്യാലയത്തിനുനേരെ ആക്രമണമുണ്ടായി.
പത്താന്‍കോട്ട് ഭീകരാക്രമണം നടത്തിയതും തീവ്രവാദികളാണ്. ആറ് തീവ്രവാദികള്‍ പങ്കെടുത്തുവെന്നാണ് ദേശീയ സുരക്ഷാസേന പറയുന്നത്. നാലുപേര്‍ ഇതില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ നാല് ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പങ്കെടുത്തതായും വിവരമുണ്ട്. ജനുവരിയില്‍ പത്താന്‍കോട് വ്യോമത്താവളം തീവ്രവാദികള്‍ ആക്രമിച്ചിരുന്നു. ഇവര്‍ അതിര്‍ത്തിയിലെ ബാമിയാലില്‍നിന്നാണ് ഭാരതത്തിലേക്ക് നുഴഞ്ഞുകയറിയതെന്ന് കണ്ടെത്തിയിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരരായ മുല്ല ദാറുല്ല, കാശിഫ് ജാന്‍ എന്നിവരുടെ നമ്പറുകളിലേക്ക് തീവ്രവാദികള്‍ ടെലിഫോണില്‍ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പത്താന്‍കോട്ടിലെ ഭാരത-പാക് അതിര്‍ത്തിയില്‍ നടത്തിയ പരിശോധനയില്‍ അഞ്ചുപേരെ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അതിര്‍ത്തിരക്ഷാസേന ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നാരോദ്-ജയ്‌മല്‍ പ്രദേശം പൂര്‍ണമായി അടച്ചു.
ഈ പശ്ചാത്തലത്തിലാണ് ഭാരത-പാക് ചര്‍ച്ചകളെക്കാള്‍ പ്രധാനം ഭീകരവിരുദ്ധ നടപടികളെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായശേഷം പാക്കിസ്ഥാനുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായി പല ശ്രമങ്ങളും നടത്തിയിരുന്നു. മോദിയുടെ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിക്കുകയുണ്ടായി. പാക് ബന്ധം ഊഷ്മളമാക്കാന്‍ നരേന്ദ്ര മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പക്ഷെ പാക്കിസ്ഥാന്‍ സൈന്യവും ഭീകരരും ഭാരതവിരുദ്ധ വികാരം വച്ചുപുലര്‍ത്തുന്നവരാണ്. ഭീകരാക്രമണം നടന്നയുടന്‍ നയതന്ത്രചര്‍ച്ചകളാണോ അതോ ഭീകരാക്രമണമാണോ പ്രധാനമെന്ന് ചോദിച്ചാല്‍ ഭീകരാക്രമണംതന്നെയായിരിക്കും പ്രശ്‌നമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ നിരന്തരം ബന്ധപ്പെടുകയും മറ്റ് സമാന്തര നീക്കങ്ങള്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ നടക്കുകയും ചെയ്യുമ്പോഴും ഭീകരര്‍ ഭാരതത്തെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നു. ഇപ്പോള്‍ റെയില്‍വെ വെബ്‌സൈറ്റ് അല്‍-ഖ്വയ്ദ ഹാക്ക് ചെയ്തിരിക്കുന്നു.
കശ്മീര്‍ ഇതിന് മുഖ്യതെളിവാണ്. കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും തുടര്‍ക്കഥയാണ്. പാക്കിസ്ഥാനെ ഒരു സ്വാഭാവിക അയല്‍ക്കാരനായി ഭാരതം കാണുകയും അതുകൊണ്ട് മറ്റേതൊരു രാജ്യത്തെപ്പോലെ കണക്കാക്കി സംഭാഷണം നടത്തുകയും ചെയ്യുമ്പോഴും ഭീകരവാദികള്‍ ഭാരത അതിര്‍ത്തിയിലും കശ്മീരിലും ആക്രമണം ലക്ഷ്യമിട്ട് ജാഗരൂകരായിരിക്കുന്നു. ഭാരത പാര്‍ലമെന്റ് പോലും ആക്രമണവിധേയമായല്ലോ. ഭീകരവാദത്തെ കേന്ദ്രീകരിച്ചുള്ള നിലപാടുകള്‍ക്കു പകരം കൂടുതല്‍ മികച്ച നയം രൂപപ്പെടുത്തി ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ബന്ധപ്പെടാനുള്ള സാഹചര്യം രൂപീകരിക്കാനുള്ള നയം ആവശ്യമാണ്.
ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ചോദ്യംചെയ്യാന്‍ ഭാരതത്തെ അനുവദിക്കാനുള്ള പാക്കിസ്ഥാന്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇയാള്‍ക്കെതിരെ നിരവധി തെളിവുകള്‍ പാക്കിസ്ഥാന് കൈമാറിയതിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ വിട്ടുനല്‍കുന്നത്. തെക്കന്‍ ഏഷ്യയിലെ അല്‍ ഖ്വയ്ദ തലവന്‍ മൗലാന അസിം ഉമര്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഇതെല്ലാംകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ ഭീകരവിരുദ്ധ നടപടികള്‍ക്കുതന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത്.
















