1928-ഫെബ്രുവരി 28 ഭാരതത്തിലെ ഒരു സുവര്‍ണ്ണദിനമായിരുന്നു. അന്നാണ് ആധുനികഭാരതത്തിന്റെ ശാസ്ത്ര നവോത്ഥാനത്തിന്റെ മുഖ്യശില്‍പികളില്‍ ഒരാളായ ചന്ദ്രശേഖര വെങ്കിട്ടരാമന്‍ എന്ന സി.വി. രാമന്‍ തന്റെ കണ്ടുപിടിത്തമായ പ്രകാശവികിരണത്തെ സംബന്ധിച്ച ശാസ്ത്രതത്വം ലോകത്തിനുമുന്നില്‍ പരസ്യപ്പെടുത്തിയത്. രാമന്‍പ്രഭാവം എന്ന് ശാസ്ത്രലോകത്ത് ഇന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തമാണ് 1930 ല്‍തന്നെ ഭാരതത്തിന് നൊബേല്‍ പുരസ്‌കാരം നേടിത്തന്നത്. 2013 മുതല്‍ ഈ പ്രതിഭാസത്തെ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി അന്തര്‍ദേശീയ രാസക്രമീകരണ സൂചകമായി പ്രഖ്യാപിച്ചു. ഒരു ഉല്‍പ്പന്നത്തിന്റെ രാസഘടനയെക്കുറിച്ചറിയാന്‍ ശാസ്ത്രീയമായ വിശ്ലേഷണം ഉപാധിയാണിന്ന്. സി.വി. രാമന്റെ കണ്ടുപിടിത്തം ശാസ്ത്രലോകത്ത് അത്ഭുതങ്ങളും മഹാത്ഭുതങ്ങളും വിരചിച്ച കഴിഞ്ഞ അരനൂറ്റാണ്ടിലും രാമന്‍ പ്രഭാവം കണ്ടെത്തിയ പ്രതിഭയുടെ പ്രതിഭാവിലാസത്തില്‍ മങ്ങലേല്‍പ്പിക്കാന്‍ ആരുമുണ്ടായില്ല. സി.വി. രാമനിലെ ശാസ്ത്രപ്രതിഭയുടെ ഔന്നത്യമാണ് ഇവിടെ പ്രകടമാക്കുന്നത്.
1986 മുതലാണ് ഭാരതത്തിലെ ശാസ്ത്രസമൂഹം ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കാന്‍ തുടങ്ങിയത്. നിത്യജീവിതത്തില്‍ ശാസ്ത്രതത്വങ്ങളുടെ പ്രയോഗങ്ങളെ സന്നിവേശിപ്പിച്ച് ശാസ്ത്രത്തെ ജനകീയവല്‍ക്കരിക്കാനുള്ള ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാണ് ദേശീയ ശാസ്ത്രീയദിനാചരണം. ഭാരതത്തിന്റെ മഹത്തായ ശാസ്ത്രപാരമ്പര്യത്തെയും ആധുനികനേട്ടങ്ങളെയും സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുവാന്‍ ശാസ്ത്രസമൂഹം ഈ സുദിനത്തെ അര്‍ത്ഥപൂര്‍ണമായി ആചരിക്കുന്നു. മാനവസമൂഹത്തിന്റെ നന്മക്കായി ശാസ്ത്രരംഗത്ത് നമ്മള്‍ നടത്തുന്ന പരിശ്രമങ്ങളും നേട്ടങ്ങളും വിവിധപരിപാടികളും സാധാരണജനങ്ങളില്‍ എത്തിക്കേണ്ടതുണ്ട്.ശാസ്ത്രത്തിന്റെ വികസനത്തെക്കുറിച്ചും വികസനത്തിലെ ശാസ്ത്രത്തെക്കുറിച്ചും സംവദിക്കാനും പുതിയ സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്താനും ശാസ്ത്രാഭിരുചിയുള്ള പൊതുസമൂഹത്തെ സൃഷ്ടിക്കേണ്ടതുണ്ട്. ഇതില്‍ ശാസ്ത്രകാരന്മാര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവക്ക് വലിയ പങ്കാണ് വഹിക്കാനുള്ളത്.
ഭാരതമിന്ന് വികസനത്തിന്റെ കുതിപ്പിലാണ്. ലോകത്തിനുതന്നെയുള്ള വികസനമാതൃകയുടെ അടിസ്ഥാനം ഭാരതീയ ചിന്തയാണെന്ന് ലോകംമുഴുവന്‍ ഇന്ന് അംഗീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച രണ്ട് പ്രധാന സങ്കല്‍പ്പങ്ങള്‍ ഈ ദേശീയശാസ്ത്രദിനത്തില്‍ ഏറെ പ്രസക്തമാണ്. ഒന്ന്, സ്വച്ഛഭാരതം. സാമൂഹ്യജീവിതത്തിന്റെ വികൃതമുഖമായി മാലിന്യകൂമ്പാരങ്ങളും അനാരോഗ്യകരമായ ജീവിതസാഹചര്യങ്ങളും മാറിയിരിക്കുന്നു. മണ്ണും വായുവും വെള്ളവും ഭക്ഷണവും മലീമസമാക്കപ്പെട്ടിരിക്കുന്നു. ശുദ്ധവായുവും ശുദ്ധമായ വെള്ളവും നല്ല ഭക്ഷണം വിളയിക്കുന്ന ജൈവസമ്പുഷ്ടമായ മണ്ണും തിരിച്ചുനല്‍കാന്‍ ശാസ്ത്രത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഇന്നത്തെ ഏറ്റവും വലിയ ചിന്തയാകേണ്ടത്.
ഭാരതത്തിന്റെ വികസനക്കുതിപ്പ് സുദൃഢമാകണമെങ്കില്‍ ഭാരതത്തിലെ വിഭവസമൃദ്ധിയെയും മനുഷ്യശക്തിയെയും ശാസ്ത്രീയമായി പ്രയോജനപ്പെടുത്തണം. പ്രധാനമന്ത്രിയിലൂടെ വിരിഞ്ഞ സ്വപ്‌നപദ്ധതിയായ ‘മേക്ക് ഇന്‍ ഇന്ത്യ’ ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ വിജയിപ്പിച്ചെടുക്കാനുള്ള ശാസ്ത്രീയസമീപനം ഈ സുദിനം നമുക്ക് പ്രദാനംചെയ്യുന്നു.
ശാസ്ത്രസാങ്കേതികരംഗത്ത് വന്‍കുതിച്ചുചാട്ടം നടത്തി സാമ്പത്തികവികസനം കൈവരിച്ച രാജ്യങ്ങളിലെ വിജയരഹസ്യം നമുക്കും അനുകരണീയമാണ്. ശാസ്ത്രസാങ്കേതിക വിജ്ഞാനത്തെ സ്വന്തം ഭാഷയിലൂടെ പഠിപ്പിക്കുന്ന സുദൃഢവും ഗുണാത്മകവുമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ദക്ഷിണകൊറിയെയും ജപ്പാനെയും സിംഗപ്പൂരിനെയും ഇസ്രയേലിനെയും വളര്‍ത്തിയത്. ഭാരതീയ ഭാഷകളെ മാറ്റിനിര്‍ത്തുന്നിടത്തോളം ഭാരതത്തിന്റെ ശാസ്ത്രങ്ങളുടെ ഗുണഭോക്താക്കള്‍ ഭാരതീയരായിക്കില്ല, മറിച്ച് യൂറോപ്യന്‍ ബഹുരാഷ്‌ട്ര കമ്പനികളും സ്ഥാപനങ്ങളുമായിരിക്കും.
അമേരിക്കന്‍ ബഹിരാകാശ സ്ഥാപനമായ നാസയിലെ ശാസ്ത്രജ്ഞന്മാരിലും അമേരിക്കയിലെ ഡോക്ടര്‍മാരിലും എഞ്ചിനീയര്‍മാരിലും ഭാരതീയരുടെ അംഗസംഖ്യ അഭിമാനാര്‍ഹമാണെങ്കിലും ഡോക്ടര്‍മാരില്ലാത്ത ഭാരതീയ ഗ്രാമങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും, അധ്യാപകരില്ലാത്ത വിദ്യാലയങ്ങളുടെയും, വൈദ്യുതിയോ കുടിവെള്ളമോ എത്താത്ത വീടുകളുടെയും ചിത്രങ്ങള്‍ വേദനാജനകംതന്നെയാണ്. നാടിന്റെ വികസനത്തിനായി ശാസ്ത്രഗവേഷണത്തെയും ശാസ്ത്രപഠനത്തെയും പ്രചാരണത്തെയും ജനകീയവല്‍ക്കരിക്കണം. അതിന് ശാസ്ത്രങ്ങളുടെ ഭാഷ ജനകീയഭാഷയാക്കിയും ജനങ്ങളുടെ ഭാഷയെ ശാസ്ത്രീയഭാഷയാക്കിയും ഭാഷാ ആസൂത്രണരംഗത്ത് വിപ്ലവം സൃഷ്ടിക്കണം.
















