ന്യൂദൽഹി : സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും പേരിൽ പൊതുമുതൽ നശിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
പൊതുമുതൽ നശിപ്പിക്കുന്നവരെ ശിക്ഷിക്കാൻ മാനദണ്ഡങ്ങൾ തയ്യാറാക്കുമെന്നും ജസ്റ്റിസ് ജെ. എസ് ഖേകർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന്റെ കണക്കനുസരിച്ച് പിഴ ഈടാക്കുമെന്നും കോടതി ഉത്തരവിട്ടു.
ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന പട്ടേൽ സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ കോടതി ആശങ്ക രേഖപ്പെടുത്തി. വ്യക്തികളായാലും രാഷ്‌ട്രീയപാർട്ടികളായാലും ഒരു കാര്യം മനസിലാക്കണം, പ്രതിഷേധ സമരങ്ങൾക്കിടെ നശിപ്പിക്കാനുള്ളതല്ല പൊതുമുതലെന്നും കോടതി വ്യക്തമാക്കി. തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്ത് ഹർദിക് പട്ടേൽ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെ ഹരിയാനയിൽ ഉണ്ടായ ജാട്ട് പ്രക്ഷോഭത്തിൽ 34,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്.
















