തൊടുപുഴ: ചലച്ചിത്രതാരം ആസിഫ് അലിയുടെ തറവാട് വീടിന് നേരെയുണ്ടായ ആക്രമണ സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. ആസിഫ് അലിയുടെ പിതാവും മുതിര്‍ന്ന സിപിഎം നേതാവുമായ എം.പി ഷൗക്കത്തലിയുടെ കാരിക്കോട് ഉണ്ടപ്ലാവിലുള്ള വീടിനുനേരെ നടന്ന ആക്രമണം സിപിഎം നേതാക്കള്‍ തന്നെയാണ് ആസൂത്രണം ചെയ്ത് നടത്തിയതെന്ന് പ്രതികള്‍ മൊഴി നല്കി.
സംഭവത്തില്‍ ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറി ഉണ്ടപ്ലാവ് കളത്തിങ്കല്‍ നിഷാദ്, ഉണ്ടപ്ലാവ് ആറ്റുപുറത്ത് ജലീല്‍, ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റായ കാരിക്കോട് ഉള്ളാടന്‍പറമ്പില്‍ മജീഷ്, കാരിക്കോട് താഴെതൊട്ടിയില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 3ന് തൊടുപുഴ നഗരസഭ 16-ാം വാര്‍ഡ് സഭായോഗത്തില്‍ പട്ടികജാതി സംവരണ കൗണ്‍സിലറായ ടി.കെ അനില്‍കുമാറിനെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉടുതുണി ഉരിഞ്ഞു മര്‍ദ്ദിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ടാണ് എം.പി ഷൗക്കത്തലിയുടെ വീടിന് നേരെ രാത്രിയില്‍ ലീഗിന്റെ നേതൃത്വത്തില്‍ കല്ലേറുണ്ടായതെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
കൗണ്‍സിലറുടെ മുണ്ടുരിഞ്ഞ സംഭവം പാര്‍ട്ടിയുടെ പ്രതിച്ഛായയെ മോശമായി ബാധിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലറുടെ മുണ്ടുരിയല്‍ കേസിലെ രണ്ടാം പ്രതിയായ നിഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയിലാണ് ഷൗക്കത്തലിയുടെ വീട് ആക്രമിക്കാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് പ്രതികളുടെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ സംഘം വീട് ആക്രമിക്കുകയായിരുന്നു. ഈ കുറ്റം ലീഗിന്റെ തലയില്‍ കെട്ടിവെച്ച് ഇരുകേസുകളും പുറത്ത് വെച്ച് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് ഇവര്‍ ഇത്തരത്തിലൊരു പദ്ധതി തയ്യാറാക്കിയത്.
ഉണ്ടപ്ലാവില്‍ കുറെക്കാലമായി നടന്നുവരുന്ന സംഘര്‍ഷാവസ്ഥ രൂക്ഷമാക്കാനും ഇവര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് തൊടുപുഴയിലെ ചില സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊടുപുഴ മാര്‍ക്കറ്റിലെ കോഴിമുട്ട വ്യാപാരിയുടെ 4.32 ലക്ഷം രൂപ കവര്‍ന്ന കേസില്‍ നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സാഹായിച്ചത്. പണം കവര്‍ന്ന കേസിലും ജലീലും വിഷ്ണുവും പ്രതികളാണ്.
തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലീസ്, തൊടുപുഴ എഎസ്ഐ വിഎം ജോസ്, സിവില്‍ പോലീസ് ഓഫീസര്‍ ഷാനവാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. സംഭവത്തില്‍ ഉന്നത നേതാക്കളുടെ ബന്ധം കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: