കൊച്ചി: പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രതാരം കേരളത്തില്‍ 2000 കിലോമീറ്റര്‍ ഗ്രാമീണ റോഡ് നിര്‍മാണത്തിന് കേന്ദ്രാനുമതി. പദ്ധതിയുടെ ഒന്നാം ഘട്ടം വേണ്ടവണ്ണം വിനിയോഗിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഇടയ്ക്ക് കേന്ദ്രവിഹിതം നിലച്ചിരുന്നു. എന്നാല്‍ മുടങ്ങിയ പണി മുഴുവന്‍ പൂര്‍ത്തിയാക്കിയതോടെ രണ്ടാം ഘട്ടത്തില്‍ 570 കിലോമീറ്റര്‍ റോഡ് കൂടി നല്‍കിയതിനൊപ്പം മറ്റൊരു 1000 കിലോമീറ്റര്‍ കൂടി അനുവദിച്ചു. വെണ്ണിക്കുളം ചോറ്റാനിക്കര അടിയാക്കല്‍ പാലം നിര്‍മ്മിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യമായാണ് ഒരു പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ റോഡുപണി മാത്രമായിരുന്നു ചെയ്തിരുന്നത്. പണിയേറ്റെടുക്കുന്ന കരാറുകാരന് അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണി കൂടി ചെയ്യണമെന്ന വ്യവസ്ഥയോടെയാണ് കരാര്‍ നല്‍കുന്നത്. ഇതോടെ കരാറുകാരന്റെ ഉത്തരവാദിത്തം വര്‍ധിച്ചതായും സമയബന്ധിതമായി പണി തീര്‍ക്കുന്നതിലാണ് കേരളം ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.പിഎംജിഎസ്വൈയുടെ ആറാം ഘട്ടമാണ് ഇപ്പോള്‍ കഴിഞ്ഞത്. ഈ പാലത്തിന് 2005ന് അനുമതിയായതാണെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. ഇതുള്‍പ്പടെ 285 റോഡുകളുടെ പണിയാണ് കേരളത്തില്‍ മുടങ്ങിയത്. 100 ശതമാനം കേന്ദ്ര ഫണ്ടാണെങ്കിലും പണി മുടങ്ങിയതിനാല്‍ തുടര്‍ സഹായം ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് കേരളം 150 കോടി മുടക്കി 185 പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. മറ്റു പണികളും ഇപ്പോള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്.
യോഗത്തില്‍ ഇന്നസെന്റ് എം.പി. അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സമതി ചെയര്മാന് സി.കെ.അയ്യപ്പന്‍കുട്ടി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധന്, വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ഷിബു, തുരുവാണിയൂര് ഗ്രാമപഞ്ചായത്തംഗങ്ങളായ ഓമന രാമചന്ദ്രന്, ശാരദ ഗോപാലകൃഷ്ണന്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്തംഗം ലത സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പൗലോസ് സ്വാഗതവും വൈസ് പ്രസിഡന്റ് കൊച്ചുറാണി പ്രിന്‍സ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: