അക്രമരാഷ്‌ട്രീയത്തിന്റെ അപ്പോസ്തലന്മാരായ സിപിഎമ്മിനെ അവര്‍ ചെയ്ത ക്രൂരതകളെല്ലാം തിരിഞ്ഞുകൊത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നുതുടങ്ങിയിരിക്കുന്നു. ആര്‍എസ്എസിനെതിരെ മാത്രമല്ല തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ ആരായാലും അവര്‍ സ്വന്തം കുടുംബാംഗങ്ങള്‍ ആണെങ്കില്‍പ്പോലും ഇല്ലായ്‌മ ചെയ്യുന്ന സിപിഎം ഇന്ന് നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ പാതയിലാണ്. സിപിഎം തങ്ങള്‍ക്കനുകൂലമായ കോടതിവിധിയുണ്ടായാല്‍ കോടതിയെ അഭിനന്ദിക്കുകയും തങ്ങള്‍ക്കെതിരാണ് വിധിയെങ്കില്‍ കോടതിയെ ബൂര്‍ഷ്വാ കോടതിയെന്ന് വിമര്‍ശിക്കുകയും കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയും ജഡ്ജിയെ നാടുകടത്തുകയും ‘ശുംഭന്‍’ പോലുള്ള മോശമായ പദപ്രയോഗങ്ങള്‍ നടത്തി അപമാനിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുന്നു. ചെയ്ത ക്രൂരതകള്‍ക്കൊക്കെ ഒന്നൊന്നായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കയാണ്. കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് ജില്ലാ ശരീരിക് ശിക്ഷണ്‍പ്രമുഖും കതിരൂര്‍ സ്വദേശിയുമായിരുന്ന മനോജിനെ കൊലപ്പെടുത്തിയതോടുകൂടിയാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ തുടങ്ങിയത്. മനോജ് വധക്കേസ് സിബിഐ ഏറ്റെടുത്തതോടുകൂടി തന്നെ സിപിഎമ്മിന്റെ വെപ്രാളം ആരംഭിച്ചിരുന്നു. സിബിഐ ഓഫീസ് തുറന്നപ്പോള്‍ ഓഫീസിലേക്ക് മാര്‍ച്ചും ഭീഷണിയും നടത്തി കേസ് അട്ടിമറിക്കാന്‍ ശ്രമംനടത്തിയിരുന്നു.
മനോജ് വധത്തിന്റെ ഗൂഢാലോചന കേസില്‍ പി.ജയരാജന്‍ പ്രതി ചേര്‍ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ നിമിഷംമുതല്‍ കണ്ണൂര്‍ജില്ലയിലെ സിപിഎമ്മിന്റെ ‘കരുത്തനായ’ ജില്ലാ സെക്രട്ടറിക്ക് നെഞ്ചുവേദന തുടങ്ങിയിരുന്നു. കേസിന്റെ സാഹചര്യം ഉയര്‍ന്നുവരുമ്പോള്‍ മാത്രം അനുഭവപ്പെട്ടിരുന്ന ഈ വിചിത്രമായ ‘നെഞ്ചുവേദന’ പാര്‍ട്ടി മീറ്റിങ്ങിലെ പിന്നാമ്പുറങ്ങളില്‍ ചര്‍ച്ചയുമായിരുന്നു. കേസില്‍ പ്രതിചേര്‍ക്കുന്നതിന് മുന്‍പുതന്നെ അറസ്റ്റ് ഭയന്ന് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതും കോടതി അത് തള്ളിയതും അദ്ദേഹത്തെ പരിഹാസ്യനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐ എല്ലാ അന്വേഷണങ്ങളും പൂര്‍ത്തിയാക്കി എല്ലാ തെളിവുകളും ശേഖരിച്ച് കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്ന് അസന്നിഗ്‌ദ്ധമായി പ്രഖ്യാപിച്ചത്. ഇതോടെ ജയരാജന് വീണ്ടും സമനില തെറ്റി.’കരുത്തനായ’ ജയരാജന്റെ നെഞ്ച് പിടച്ചു. നെഞ്ച് വേദന രൂക്ഷമായി. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിധി പ്രതികൂലമായിരുന്നു.
ഇതിനിടയിലാണ് അരിയില്‍ ഷുക്കൂര്‍ വധവും സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഇത്. സിപിഎം അക്രമികള്‍ താലിബാന്‍ മോഡലില്‍ മൊബൈലിലൂടെ ഷുക്കൂറിന്റെ ചിത്രം അയച്ചുകൊടുത്ത് ആളെ തിരിച്ചറിഞ്ഞ് നടത്തിയ കൊടുംക്രൂരമായ കൊലപാതകമായിരുന്നു ഇത്. ഈ കേസിലും സിപിഎം അക്രമികള്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും നേതൃത്വത്തില്‍ ഗൂഢാലോചനയിലൂടെ നടത്തിയ കൊലപാതകമായിരുന്നു ഇത്. ഈ കേസിലും പി.ജയരാജനും ടി.എന്‍.രാജേഷും പ്രതികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ നല്‍കിയ ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വിധിവന്നപ്പോള്‍ പി.ജയരാജന് വീണ്ടും നെഞ്ച് വേദന വരാനും ടി.വി.രാജേഷിന് മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരയാനുമുള്ള അവസരം വന്നിരിക്കയാണ്.
തലശ്ശേരിയിലെ ഫസല്‍വധം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാനാണ് സിപിഎം ശ്രമിച്ചത്. ഇതിനുവേണ്ടി വ്യാപകമായ കുപ്രചാരണവും നടത്തിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് സിപിഎം ക്രിമിനലുകളാണെന്ന് കണ്ടെത്തുകയും കാരായി ചന്ദ്രശേഖരനും കാരായി രാജനുമടക്കമുള്ളവരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു. ഇതിനെ പ്രതിരോധിക്കാനും കോടതിയെ സ്വാധീനിക്കാനും ഇവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് വിജയിപ്പിച്ച് തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കിയിരുന്നു. എന്നാല്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതി കോടതി നിഷേധിച്ചതോടെ അവരുടെ പദ്ധതി പൊളിഞ്ഞിരിക്കുന്നു. ഈയിടെ കോടതി കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുന്നത് സിപിഎമ്മിന് തിരിച്ചടി ആയിരിക്കയാണ്. ഇപ്പോള്‍ കാരായി ചന്ദ്രശേഖരനും കാരായി രാജനും രാജിക്കുള്ള തയ്യാറെടുപ്പിലാണ്. ഏതുവിധേനയും കോടതിയെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയില്‍ നിര്‍ത്താമെന്നുള്ള സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഇത്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും എല്ലാ പ്രതിരോധ തന്ത്രങ്ങളും പാളിപ്പോയി സിപിഎം ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചിട്ടും പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. നൂറുകണക്കിന് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി അണികളെ ചാവേറാക്കി, നേതാക്കന്മാര്‍ സമൂഹമധ്യത്തില്‍ മാന്യന്മാരായി വിലസിയിരുന്ന കാലത്തിന് വിരാമമാവുകയാണ്. നേരത്തെ കൊലപാതകം നടത്തിയവര്‍ മാത്രമാണ് അല്ലെങ്കില്‍ പാര്‍ട്ടി പേര് നല്‍കുന്നവര്‍ മാത്രമാണ് പോലീസ് പിടിയിലായിരുന്നത്. പലപ്പോഴും അതൊരു ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ കൊല്ലിച്ചവര്‍ക്കും അഴിയെണ്ണേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധത്തിലും മനോജ് വധത്തിലും ഫസല്‍ വധത്തിലും ഷുക്കൂര്‍വധത്തിലും പൂര്‍ണമല്ലെങ്കിലും ഒരുപരിധിവരെ ഗൂഢാലോചനക്കാരെയും കൊല്ലിച്ചവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ജയിലില്‍ അടയ്‌ക്കപ്പെടുന്നു. ഇത് ഒരു ശുഭസൂചനയാണ്. കേരളത്തില്‍ സിപിഎം നടത്തുന്ന അക്രമരാഷ്‌ട്രീയത്തിന്റെ വേരറുക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണ് ഇതിലൂടെ കാണപ്പെടുന്നത്.
കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെക്കാലമായി സിപിഎം നടത്തിയ കൊലപാതകത്തില്‍ അണികളെ ചാവേറാക്കി നേതാക്കള്‍ വിലസിനടന്നിരുന്ന കാലത്തിന് അറുതിവരുകയാണ്. മുന്‍പ് ജയരാജനെ ഒരു കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ അണികളെ വ്യാപകമായ അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയും അക്രമം നടത്തിയവര്‍ കേസില്‍ കുടുങ്ങുകയും ചെയ്തു. എന്നാല്‍ ഇവരെ രക്ഷിക്കാനോ സംരക്ഷിക്കാനോ പാര്‍ട്ടിക്ക് കഴിയാതെ വരികയും കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്കുള്ളില്‍ ഒരു വലിയ പൊട്ടിത്തെറിക്ക് വഴിവെക്കുകയും ചെയ്തിരുന്നു. അന്ന് നേതൃത്വം സുരക്ഷിത താവളങ്ങളില്‍ ഒളിക്കുകയും അണികളെ പോലീസ് വേട്ടയാടുകയും ചെയ്തു. ഇന്ന് ആ കേസുകള്‍ ഒഴിയാബാധപോലെ പിന്തുടരുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം അണികള്‍ സിപിഎം നേതാക്കളെ ശപിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഒരു പ്രതിരോധം തീര്‍ക്കാന്‍പോലും കഴിയില്ലെന്ന ഭയം സിപിഎമ്മിനെ വേട്ടയാടുന്നുണ്ട്. അതുകൊണ്ടാണ് സിപിഎമ്മിന്റെ മുന്‍കാല നേതാക്കളെല്ലാം ഏതു പ്രതികൂല സാഹചര്യത്തിലും പതറാതെയിരുന്നപ്പോള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പൊട്ടിക്കരയുന്ന സഖാവ് ടി.വി.രാജേഷും ഇടക്കിടക്ക് നെഞ്ചുവേദനവന്ന് ആശുപത്രിയില്‍ പോവുകയും ചെയ്യുന്ന പി.ജയരാജനും സിപിഎം അണികള്‍ക്കുമുന്നില്‍ പരിഹാസ്യരാകുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ അണികള്‍ ഇവരെ ചോദ്യംചെയ്യാനും ആരംഭിച്ചിരിക്കുന്നു.
മാത്രവുമല്ല സിപിഎമ്മിന്റെ ഈ നിലപാടുകളില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നുപോലും നിരവധി പേര്‍ രാജിവെച്ച് സംഘപ്രസ്ഥാനങ്ങളില്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നു. മെലിഞ്ഞൊട്ടി ഒന്നുറക്കെ കരയാന്‍ പോലും കഴിയാത്ത തരത്തില്‍ സിപിഎം തകര്‍ന്നുകൊണ്ടിരിക്കുന്നു. പിടിച്ചുനില്‍ക്കാന്‍ ആവനാഴിയിലെ അവസാന അസ്ത്രവും കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ‘അമ്പാടി മുക്ക്’ സഖാക്കളെ ഏല്‍പ്പിച്ചിരിക്കയാണ്. അവരുടെ പരീക്ഷണങ്ങള്‍ ആണെങ്കില്‍ പാര്‍ട്ടിക്ക് ‘പരീക്ഷ’യാവുകയാണ്.
അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തുനടത്തിയ റിപ്പബ്ലിക് ദിനപരേഡില്‍ അച്യുതാനന്ദന്‍ സല്യൂട്ട് സ്വീകരിക്കുന്ന ഫോട്ടോയില്‍ അച്യുതാനന്ദന്റെ തലവെട്ടി മാറ്റി പി.ജയരാജനെ ആഭ്യന്തരമന്ത്രിയായി ചിത്രീകരിച്ച് അടുത്തിടെ അമ്പാടിമുക്കില്‍ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് വിവാദമായിരുന്നു. കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജ്ജുനന്‍ തേര് തെളിക്കുന്ന ചിത്രം മാറ്റി പി.ജയരാജനെയും പിണറായി വിജയനെയും പ്രതിഷ്ഠിച്ചുവെച്ച ഫ്‌ളെക്‌സ് ബോര്‍ഡും വിവാദമായിരുന്നു. യഥാര്‍ത്ഥത്തില്‍ അമ്പാടിമുക്ക് സഖാക്കള്‍ സിപിഎമ്മിന് ഭാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ രാഷ്‌ട്രീയ മണ്ഡലത്തില്‍ സിപിഎം നിര്‍ണായകമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണ്. ബംഗാളില്‍ പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന് മമതയേയും ബിജെപിയെയും നേരിടാന്‍ ആലോചിക്കുകയാണ്. ഇത് കേരള സിപിഎമ്മിന് വെല്ലുവിളിയായിരിക്കയാണ്. കേരളത്തില്‍ ബിജെപിയുടെ മുന്നേറ്റത്തെ എങ്ങനെ തടയണമെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് കൂനിന്മേല്‍ കുരു എന്ന പോലെ ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് മുന്നണി രൂപപ്പെടുന്നത്. ഇത് കേരളത്തില്‍ തിരിച്ചടിയാവുമെന്ന് അവര്‍ക്കുറപ്പാണ്. ഇതിനെ നേരിടാന്‍ കഴിയാതെ അന്ധാളിച്ചിരിക്കുകയാണ് സിപിഎം.
മാത്രവുമല്ല കേരളത്തില്‍ വലിയ ഒരു രാഷ്‌ട്രീയ മാറ്റത്തിന് കളമൊരുക്കിക്കൊണ്ടാണ് കുമ്മനം രാജശേഖരന്‍ നയിച്ച വിമോചനയാത്ര കടന്നുപോയത്. ഏഴ് കേരള യാത്രകളും കണ്ട കേരളം വേറിട്ടശബ്ദവും വേറിട്ട ഒരു യാത്രയുമാണ് കുമ്മനത്തിന്റെ യാത്രയിലൂടെ കണ്ടത്. വിമോചനയാത്ര കേരളത്തെ ഇളക്കിമറിക്കുകയും ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്തിരിക്കയാണ്. 140 മണ്ഡലങ്ങളിലും പര്യടനം നടത്തിയ യാത്ര സംഘടനയെ പൂര്‍ണമായും ചലിപ്പിച്ചിരിക്കുന്നു. ഇത് എതിരാളികളെ അങ്കലാപ്പിലാക്കിയിരിക്കയാണ്. അനിവാര്യമായ മാറ്റത്തിന് കാതോര്‍ക്കുകയാണ് കേരളം.
ശ്രീശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുദേവന്റെയും അയ്യങ്കാളിയുടെയും മന്നത്ത് പത്മനാഭന്റെയും ആര്‍.ശങ്കറിന്റെയും കെ.കേളപ്പജിയുടെയും ജന്മംകൊണ്ട് പവിത്രമായ മണ്ണ്, സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശമേറ്റ മണ്ണ് ഈ മണ്ണില്‍ ദേശീയതയുടെ സിംഹഗര്‍ജനം ഉയര്‍ന്നുകഴിഞ്ഞു. കേരളം പിടിച്ചടക്കാനുള്ള ദേശീയശക്തികളുടെ പോരാട്ടത്തിന് പടഹധ്വനി ഉയര്‍ന്നുകഴിഞ്ഞു. ഈ പോരാട്ടത്തില്‍ പടച്ചട്ടയണിഞ്ഞ പോരാളികളായി മാറാന്‍ ഓരോ മലയാളിക്കും കഴിയണം. കമ്മ്യൂണിസ്റ്റ് നീരാളിപ്പിടുത്തത്തില്‍നിന്നും കോണ്‍ഗ്രസിന്റെ അഴിമതി രാഷ്‌ട്രീയത്തിന്റെ പിടിയില്‍നിന്നും വര്‍ഗീയരാഷ്‌ട്രീയത്തിന്റെ പിടിയില്‍നിന്നും കേരളത്തെ രക്ഷപ്പെടുത്തണം. അതിനുള്ള അശ്വമേധയാഗം തുടങ്ങിക്കഴിഞ്ഞു. ഈ അശ്വമേധത്തെ പിടിച്ചുകെട്ടാന്‍ ഒരു ശക്തിക്കും കഴിയില്ല. രാഷ്‌ട്രീയമാറ്റത്തിന് കാതോര്‍ത്തിരിക്കുന്ന കേരളത്തിന് രക്ഷാകവചമായി ദേശീയ ശക്തികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കണം.
















