ഭഗവാന്‍ ശ്രീരാമചന്ദ്രനെയും ഛാന്ദോഗ്യോപനിഷത്തിനെയും ജാതീയതയുടെ പേരില്‍ അധിക്ഷേപിച്ചുകൊണ്ട് മാതൃഭൂമി ദിനപ്പത്രത്തില്‍ എം.എന്‍. കാരശ്ശേരി ഒരു ലേഖനം എഴുതുകയുണ്ടായി. ഛാന്ദോഗ്യോപനിഷത്തിലെ, ബ്രാഹ്മണനല്ലാത്തവന്‍ സത്യം പറയില്ലെന്ന ഗൗതമവാക്യത്തില്‍ പറയുന്ന ബ്രാഹ്മണന്‍ ജാതിയാവാന്‍ തരമില്ല.
അജ്ഞാതനായ പിതാവ് ജാതിബ്രാഹ്മണനാണെന്നു വിശ്വസിച്ചാല്‍പ്പോലും പരിചാരികയായ മാതാവ് ബ്രാഹ്മണജാതിയാണെന്നു കരുതുക വയ്യ. ജാതി നോക്കിയാല്‍ അബ്രാഹ്മണസ്ത്രീകള്‍ക്കു ജനിച്ചവര്‍ അബ്രാഹ്മണരാണ്. അപ്പോള്‍ കാരശ്ശേരി പറയുന്ന ”കഥയുടെ ഒരര്‍ത്ഥ”മല്ല ശരി, മറ്റേ അര്‍ത്ഥമാണ്- ജാതിബ്രാഹ്മണന്‍ മാത്രമേ സത്യം പറയൂ എന്നല്ല, മറിച്ച് സത്യം പറയുന്നവന്‍ യഥാര്‍ത്ഥബ്രാഹ്മണനാണ് എന്നുതന്നെയാണ്. ഇതില്‍നിന്ന് കാരശ്ശേരി എത്തിച്ചേരുന്ന, ”അറിവു നേടാന്‍ ബ്രാഹ്മണനു മാത്രമേ അര്‍ഹതയുള്ളു” എന്ന നിഗമനം ശരിയാണെങ്കില്‍, ക്ഷത്രിയന്നും വൈശ്യന്നുമൊന്നും അതിന് അര്‍ഹതയുണ്ടായിരുന്നില്ല എന്ന പരമാബദ്ധത്തിലാണ് ചെന്നെത്തുക.
ഉടലോടെ സ്വര്‍ഗത്തിലെത്താന്‍ തലകീഴായി തൂങ്ങിക്കിടന്ന് ആഭിചാരതുല്യമായ തപസ്സനുഷ്ഠിക്കുന്ന ശംബൂകന്‍ കാരശ്ശേരി പറയുമ്പോലെ, ”തപസ്സിന്റെ ആത്മാന്വേഷണത്തിലൂടെ ജ്ഞാനത്തിലേക്കുണരാന്‍” ശ്രമിക്കുന്നയാളായിരുന്നില്ല. അതേസമയം, ശബരി എന്ന മലവേടത്തിയായ ഒരു സാധുസ്ത്രീയുടെ സാത്ത്വികതപസ്സില്‍ ശ്രീരാമന്‍ സംപ്രീതനാകുന്നതായി വാല്മീകിരാമായണത്തില്‍ത്തന്നെയുണ്ട്. നിഷാദജാത്യനായ ഗുഹനെ മാറോടുചേര്‍ത്ത് ഗാഢംപുണര്‍ന്ന് കുശലപ്രശ്‌നംചെയ്യുന്ന രാമനെയും അവിടെ നമുക്കു കാണാം. ”ന ഹി രാമാത് പ്രിയതമോ മമാസ്തി ഭുവി കശ്ചന” (രാമനെക്കാള്‍ പ്രിയതമനായി എനിക്ക് ഭൂമിയില്‍ മറ്റാരുമില്ല) എന്നാണ് ഗുഹന്‍ ലക്ഷ്മണനോട് ഉള്ളുതുറക്കുന്നത്.
പിന്നെ മറ്റൊരു കാര്യം: ജാതി നോക്കിയാണെങ്കില്‍ ശൂദ്രനായ ശംബൂകന്‍ ‘സവര്‍ണഫാസിസ്റ്റ്’ ഗണത്തില്‍ പെടുത്താവുന്നയാളാണ്. എന്നാല്‍ ശബരിയും ഗുഹനും ‘ദളിത’വിഭാഗത്തില്‍ പെട്ടവരാണുതാനും. ദ്വാപരയുഗാവസാനംവരെ ശൂദ്രര്‍ക്ക് തപസ്സിന്നധികാരമില്ലെന്നേ വാല്മീകിരാമായണത്തില്‍ ശംബൂകകഥാസന്ദര്‍ഭത്തില്‍ പറഞ്ഞിട്ടുള്ളൂ. ‘ദളിതര്‍ക്ക്’ നിരോധനം അവിടെ പറയുന്നില്ല. അയ്യായിരം കൊല്ലം മുമ്പു തുടങ്ങിയ കലിയുഗത്തിലാകട്ടെ സവര്‍ണനായ ശൂദ്രന്നും തപസ്സിന് അധികാരം ലഭിച്ചിട്ടുള്ള സ്ഥിതിക്ക് പഴംപുരാണം കാരശ്ശേരി അനാവശ്യമായി കുത്തിപ്പൊക്കേണ്ടതില്ല. മാത്രമല്ല അവിടെ ശൂദ്രന്‍ എന്നതുകൊണ്ട് ജാതിയാണോ ഉദ്ദേശിച്ചത് എന്നതും ചിന്തിക്കേണ്ടതാണ്. കാരണം ദ്വാപരയുഗത്തിലാണല്ലോ ശൂദ്രനായ വിദുരര്‍ ഘോരതപസ്സുചെയ്തതായി മഹാഭാരതത്തില്‍ പറയുന്നത്. ശൂദ്രസ്ത്രിയില്‍ വൈശ്യനു ജനിച്ച താപസകുമാരനെ അബദ്ധത്തില്‍ അമ്പെയ്തു കൊന്നുപോയതില്‍ പശ്ചാത്താപവിവശനായിരുന്നു ത്രേതായുഗത്തിലെ ദശരഥമഹാരാജാവെന്നും ഓര്‍ക്കുക.
അനാചാരങ്ങളുടെ വേരുചികഞ്ഞ് കാരശ്ശേരി ”നമ്മുടെ ഇതിഹാസങ്ങള്‍” ആവര്‍ത്തിച്ചാവര്‍ത്തിച്ച് കിളയ്‌ക്കാറുണ്ടല്ലോ. എന്നും ഇങ്ങനെ പൊതുസ്വത്തില്‍ മാത്രം കിളച്ചാല്‍ മതിയോ?
എന്‍.കെ. പദ്മപ്രഭ ചെറുവോത്ത്, വടകര
















