ഉംറ കഴിഞ്ഞ് തിരിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഞ്ഞാലിക്കുട്ടി നേരിട്ട പ്രതിഷേധം ഓര്‍മ്മയില്ലേ? അന്ന് അദ്ദേഹം മന്ത്രിയാണ്. റജീന കേസാണ് പ്രശ്നം. ജനങ്ങളും മാധ്യമ പ്രവര്‍ത്തകരും സമരത്തിലായിരുന്നു. കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെന്ന പേരില്‍ ലീഗുകാരും കരിപ്പൂരിലെത്തി. സുരക്ഷാവേലികളെല്ലാം തകര്‍ത്ത് ലീഗുകാര്‍ വിമാനത്താവളത്തിന്റെ കൊടിമരത്തില്‍ പച്ചക്കൊടി നാട്ടി. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിക്ക് പുറത്തിറങ്ങാന്‍പോലും കഴിഞ്ഞില്ല. അന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഞാന്‍ ഉംറ കഴിഞ്ഞ് വരികയാണ്. ഇപ്പോള്‍ നടക്കുന്ന സമരം എനിക്കെതിരാണെന്ന് കരുതുന്നില്ല. ഇസ്ലാമിനെതിരാണീ സമരം.’
കുഞ്ഞാലിക്കുട്ടിയുടെ ഈ വാക്കുകളില്‍ കയറിപ്പിടിച്ചു പ്രതിഷേധം ഇരമ്പി. കുഞ്ഞാലിക്കുട്ടിയുടെ സ്വരംപോലെയായിരുന്നു തലശേരി കോടതിയില്‍ കീഴടങ്ങുംമുമ്പ് പി.ജയരാജനും പറഞ്ഞത്.’ഇത് തനിക്കെതിരായ കേസല്ല. പാര്‍ട്ടിക്കെതിരായ കേസാണ്. പാര്‍ട്ടിയെ തകര്‍ക്കാനാണ് എന്റെ പേരില്‍ കേസെടുത്തത്’ ഇനി ബാക്കികാര്യം പാര്‍ട്ടിയുടെ ചുമലിലാണ്. ‘ഉപ്പുതിന്നവന്‍ വെള്ളംകുടിക്കണ’മെന്ന് പാര്‍ട്ടിക്കകത്തെ പലരും പൊതുജനങ്ങളാകെയും പി.ജയരാജന്റെ കേസിനെ കുറിച്ച് പറയുമ്പോഴാണ് ‘ഇത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള കേസ്’ എന്ന് പി.ജയരാജന് പറയുന്നത്.
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ഭാരവാഹികളിലൊരാളായിരുന്ന കതിരൂര്‍ മനോജിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയ കേസിലാണ് ജയരാജന് പെട്ടത്. 25-ാം പ്രതിയാണ് ജയരാജന്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് മനോജിനെ വകവരുത്തിയത്. ഈ കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ ജയരാജനെതിരെയും ഈ നിയമം നിലനില്ക്കും. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് ജാമ്യവുമില്ല. ജാമ്യത്തിനായുള്ള നെട്ടോട്ടത്തിലായിരുന്നു ജയരാജന്. നിയമപരമായ വഴികളെല്ലാം പ്രതികള്‍ക്ക് ആശ്രയിക്കാം. അതിനുള്ള സാവകാശം സിബിഐ സ്വീകരിക്കുകയും ചെയ്തു.
ഗതിമുട്ടിയപ്പോള്‍ ആശുപത്രി കിടക്കവിട്ട് കീഴടങ്ങാന്‍ തലശേരി കോടതി വളപ്പിലെത്തിയപ്പോള്‍ ജയരാജന് പറഞ്ഞു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് കണ്ണൂരില്‍ വന്ന് ഗൂഢാലോചന നടത്തിയാണ് കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനമായത്. കോണ്‍ഗ്രസ്സിന്റെ ഒത്താശയുമുണ്ട്. അതിന് മുമ്പ് പല സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടത് നാഗ്പൂരില്‍ നിന്നാണ് സിബിഐക്ക് നിര്‍ദ്ദേശം പോയതെന്ന്.കേരളത്തിലെ ബിജെപി നേതൃത്വം അമിത്ഷായ്ക്ക് നല്കിയ കത്താണ് സിബിഐ അന്വേഷണത്തിന് അടിസ്ഥാനമെന്ന് പിണറായി വിജയനും. കോടിയേരി ഉന്നയിക്കുന്നത് വേറൊരു വാദമാണ്.
‘ഒരു കൊല്ലവും അഞ്ചുമാസവും മുമ്പ് നടന്ന കൊലപാതക കേസില്‍ 212 സാക്ഷികളില്‍നിന്നും മൊഴിയെടുത്തിട്ടും ജയരാജനെതിരെ ഒരു തെളിവുമില്ല. കേസ് അന്വേഷണത്തിന്റെ 505-ാം ദിവസം പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നില്‍ ആര്‍എസ്എസ് ആസ്ഥാനത്തു നിന്നുള്ള ശക്തമായ ഇടപെടലാണ്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് വന്നു. മരിച്ച മനോജിന്റെ ബന്ധുക്കളെന്ന് പറഞ്ഞ് കണ്ട ചില ആര്‍എസ്എസുകാര്‍ ജയരാജനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് മോഹന്‍ ഭാഗവത് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സിബിഐ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.’
പ്രത്യക്ഷത്തില്‍ ജയരാജനെതിരെ ഒരു തെളിവും ഇല്ലാതായപ്പോഴാണ് ഗൂഢാലോചന സിദ്ധാന്തം കൊണ്ടുവന്നത്. ബിജെപിയും കോണ്‍ഗ്രസ്സും ചേര്‍ന്നുനടത്തുന്ന ഗൂഢപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് സിപിഎമ്മിനെ ഒതുക്കുക എന്നതാണ്.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന ആളാണ്. മന്ത്രി വിചാരിച്ചാല്‍ ഒരു നിരപരാധിയെ കേസില്‍പ്പെടുത്തി തകര്‍ക്കാനോ ഒതുക്കാനോ സാധിക്കുമോ? കോടിയേരിക്ക് രാഷ്ട്രീയ ശത്രുതയുള്ള ഒരുപാടാളുകളുണ്ടല്ലോ. അത്തരക്കാരെ ഒതുക്കാന്‍ പോലീസിനെ ഉപയോഗിച്ചിട്ടുണ്ടോ? തന്റെ ഭരണത്തില്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതു തുറന്നുപറഞ്ഞാല്‍ സിബിഐയെക്കുറിച്ചുള്ള ആരോപണം ജനങ്ങള്‍ വിശ്വസിക്കും. ഒരു കേസില്‍ 505 ദിവസം പിന്നിട്ടാല്‍ തെളിവുണ്ടെങ്കില്‍ ഒരാളെ പ്രതിയാക്കരുതെന്ന ചട്ടമുണ്ടോ?
തെളിവുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാനാണ് കോടതി. കോടതി അത് പരിശോധിക്കും. തെറ്റായാണ് പോലീസ് കേസെടുത്തതെങ്കില്‍ കേസെടുത്തവന്റെ തൊപ്പി തെറിക്കില്ലേ? പ്രതി നിരപരാധിയെന്ന് തെളിയില്ലേ? ജയരാജനെ ഇതുവരെ പ്രതിപ്പട്ടികയില്പ്പെടുത്തിയില്ലെന്ന് മൂന്നുതവണ സിബിഐ കോടതിയില്‍പറഞ്ഞത് നേരാണ്. ജയരാജനെ ഒരു കാരണത്തിലും പ്രതിയാക്കാന്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടില്ല. സിബിഐ ആവശ്യപ്പെട്ട പ്രകാരം മൊഴിനല്കാന്ചെന്ന്, പറയാനുള്ളത് പറഞ്ഞെങ്കില്‍ ഇത്രയും ആശുപത്രിവാസവും നെഞ്ചിടിപ്പ് വര്‍ദ്ധനയും ഒഴിവാക്കാമായിരുന്നു. പക്ഷെ അങ്ങനെ ചെയ്യണമെന്ന് തോന്നാത്തത് കുറ്റബോധം കൊണ്ടാണ്. ജയരാജന്പെടുന്ന ആദ്യകേസല്ലല്ലോ മനോജ് വധം. ഷുക്കൂര്‍ വധക്കേസിലും സിബിഐ തേടുകയല്ലെ ജയരാജനെ. എത്രയെത്ര വധശ്രമങ്ങള്‍. പ്രേരണകള്‍. എല്ലാം ജയരാജന് സ്വന്തമാണെന്നാര്ക്കാണറിയാത്തത്. ‘സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം’ എന്ന പേരില്‍ ജയരാജന് തയ്യാറാക്കി ‘ചിന്ത’ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ തന്നെ നേരത്തെ കൊലക്കേസില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്.
സമര്‍ത്ഥമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഏത് കുറ്റകൃത്യമായാലും തെളിവിന്റെ ഒരു ചെറിയ തുരുമ്പെങ്കിലും അവശേഷിപ്പുണ്ടാകും. അത് പ്രകൃതിനിയമമാണ്. ചിലപ്പോള്‍ രക്ഷപ്പെട്ടുപോകും’പലനാള്കള്ളന്ഒരുനാള് കുരുങ്ങു’മെന്നൊക്കെ കേട്ടിട്ടില്ലെ. ആ തെളിവാണ് ഇവിടെയും സംഭവിച്ചത്. അതിന് മോഹന്‍ ഭാഗവതിനെയോ അമിത്ഷായെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മോഹന്‍ ഭാഗവത് പറയുംപോലെ സിബിഐ അനുസരിച്ച് പെരുമാറുമെങ്കില്‍ അതിനദ്ദേഹം കണ്ണൂരുവരെ വരേണ്ടതുണ്ടോ? സിപിഎം കണ്ണൂരില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണോ? കേരളത്തില്‍ എല്ലായിടത്തുമില്ലേ? കേന്ദ്രകമ്മറ്റി ഓഫീസ് നിലനില്‍ക്കുന്നത് സിബിഐയുടെ മൂക്കിനുതാഴെ ദല്‍ഹിയിലല്ലേ? അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പിബി അംഗങ്ങളുമെല്ലാം അവിടെയല്ലെ? മറ്റ് സംസ്ഥാനങ്ങളിലും പാര്‍ട്ടിയുണ്ട്. ജില്ലാ സെക്രട്ടറിമാരുണ്ട്. അവര്‍ക്കൊന്നുമെതിരെ കൊലക്കേസില്ല.
കണ്ണൂരില്‍ തന്നെ ഒരു ജയരാജനല്ല വേറെയും രണ്ട് ജയരാജന്മാരും നേതാക്കളായുണ്ട്. എന്തേ അവര്‍ക്കെതിരെ കൊലക്കേസ് വന്നില്ല. കേരളത്തിന്റെ സെക്രട്ടറിയാണല്ലോ കോടിയേരി ബാലകൃഷ്ണന്. കേരളത്തിന്റെ പാര്‍ട്ടിയെ തകര്‍ക്കണമെങ്കില്‍ സംസ്ഥാന സെക്രട്ടറിക്കെതിരെയല്ലെ നീങ്ങേണ്ടത്. ഒരു ജയരാജന് ജയിലിലായാല്‍ ഒരു പാര്‍ട്ടി ക്ഷയിക്കും എന്ന് ചിന്തിക്കുന്ന ഏതെങ്കിലും പാര്ട്ടിയുണ്ടാകുമോ? പറയുന്നതിനെന്തെങ്കിലും യുക്തി വേണ്ടേ? ജയരാജനെ പോലൊരാള്‍ ജയിലില്‍ കഴിയുമ്പോള്‍ ഒരു ബുദ്ധിമുട്ടും വരില്ല. സഹായിക്കാന്‍ ജയിലിനകത്തും പുറത്തും ഒരുപാടാളുണ്ടല്ലോ.
ഉദ്യോഗസ്ഥരുടെ സഹായം ഉറപ്പാക്കാനാണ് ‘ഭാവി ആഭ്യന്തരമന്ത്രി’ എന്ന ഫഌക്സ് കണ്ണൂരില്‍ പ്രദര്‍ശിപ്പിച്ചത്. എന്നിട്ടും എന്തിനാണാവോ പി.ജയരാജനെ പരിയാരത്തേക്ക് എത്തിക്കാന്‍ എം.വി. ജയരാജന് ധൃതി കാണിച്ചത്? കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടിക്കുമെന്നായിരുന്നല്ലോ ടി.പി വധത്തിനുശേഷം തിരുവഞ്ചൂരിന്റെ പ്രഖ്യാപനം. ആ വാക്കു പാലിച്ചെങ്കില്‍, സര്‍ക്കാര്‍ സിപിഎമ്മിന് മുന്നില്‍ മുട്ടുവിറച്ചില്ലായിരുന്നെങ്കില് മനോജ് വധിക്കപ്പെടുമായിരുന്നില്ല. ഏതായാലും ഗോതമ്പുണ്ട മാറ്റി ചപ്പാത്തിയാക്കിയത് കോടിയേരി ആഭ്യന്തരമന്ത്രിയായപ്പോഴാണ്. അതേറെ പ്രയോജനപ്പെടുന്നത് ജയരാജനാകുമായിരുന്നു. പി.ജയരാജന് ആശുപത്രി ചപ്പാത്തി തിന്നാല്‍ മതി എന്ന് എം.വി.ജയരാജന് തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: