ആലപ്പുഴ: ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ലഹരിമാഫിയക്കെതിരെ നടപടിയെടുത്ത എഎസ്‌ഐയ്‌ക്കും കുടുംബത്തിനും ഒടുവില്‍ കോടതിയില്‍ നിന്ന് നീതി ലഭിച്ചു. തനന്നെയും കുടുംബത്തെയും വീടിന് തീവെച്ച് വധിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയതായും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വ്യാജമദ്യത്തിനും അനധികൃത ലഹരി വില്‍പ്പനയ്‌ക്കുമെതിരെയുള്ള ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷല്‍ സ്‌ക്വാഡിലെ എഎസ്‌ഐ പല്ലന ചക്കാലവടക്കതില്‍ അലി അക്ബര്‍ (48) ആണ് ഹരിപ്പാട് ഒന്നാംകഌസ് മജിസ്‌ട്രേറ്റ് കോടതിയ സമീപിച്ചത്.
ഈ മാസം 17നകം അന്വേഷണം സംബന്ധിച്ച പൂര്‍ണ വിവരം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഓരോ പത്തു ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. കോടതിയുടെ നിരീക്ഷണത്തില്‍ തുടര്‍ അന്വേഷണം നടക്കുമെന്നതിനാല്‍ യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തുമെന്ന പ്രതീക്ഷയാണ് പരാതിക്കാരനുള്ളത്.
വ്യാജമദ്യത്തിനെതിരെ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌പെഷല്‍ സ്‌ക്വാഡ് അംഗമെന്ന നിലയില്‍ 32 റിവാര്‍ഡുകള്‍ നേടിയ അലി അക്ബര്‍ വ്യാജമദ്യവേട്ടയുമായി ബന്ധപ്പെട്ട് വധശ്രമടക്കം കടുത്ത ഭീഷണി നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇദ്ദേഹത്തിന് മതിയായ സംരക്ഷണം നല്‍കാന്‍ നേരത്തെ പോലീസിനു നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഏതാനും മാസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അടുത്തിടെ അലി അക്ബര്‍ അടക്കമുള്ള സ്‌പെഷല്‍ സ്‌ക്വാഡ് ലക്ഷക്കണക്കിനു രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും വ്യാജമദ്യവും പിടികൂടി.ഇതിനെ തുടര്‍ന്നാണ് ജനുവരി നാലിന് രാത്രി 12.15ന് അലി അക്ബറിന്റെ വീടിനും വാഹനങ്ങള്‍ക്കുമെതിരെ ആക്രമണമുണ്ടായത്.
കാറിനും ബൈക്കിനും തീയിട്ട അക്രമികള്‍ ജനാല തകര്‍ത്ത് വീടിനുള്ളിലേക്ക് അഗ്‌നിപടര്‍ത്തി കുടുംബത്തെ തീകൊളുത്തി കൊല്ലാനും ശ്രമിച്ചു. അക്രമവിവരം അറിയിച്ചെങ്കിലും പോലീസ് സഹായം യഥാസമയമുണ്ടായില്ല. അക്രമത്തിനിരയായ കുടുംബാംഗങ്ങളില്‍നിന്ന് മൊഴിയെടുക്കാനും പോലീസ് തയ്യാറായില്ല.
എന്നാല്‍ കോണ്‍ഗ്രസ്– ലീഗ് നേതാക്കളുടെ ഇടപെടലിനെതുടര്‍ന്ന് അക്രമികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
















