ആന്ധ്രയില്‍ ദളിതനെന്ന് പറയപ്പെടുന്ന ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതിന് കേന്ദ്രസര്‍ക്കാരിനെ പഴിചാരി പ്രക്ഷോഭം സംഘടിപ്പിക്കുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥിസംഘടനയായ എസ്എഫ്ഐയുടെ പീഡനം കാരണം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ജനങ്ങളെ നടുക്കിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ കോളേജിലെ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ അടക്കമുള്ള എസ്എഫ്ഐ നേതാക്കളുടെ പേരുകളും അവള്‍ക്ക് ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമുണ്ട്. പാവങ്ങളുടെ പാര്‍ട്ടി, അധഃകൃതരെ സംരക്ഷിക്കുന്ന പാര്‍ട്ടി എന്നൊക്കെയുള്ള മുഖംമൂടി അണിഞ്ഞ സിപിഎം വിദ്യാര്‍ത്ഥി സംഘടന വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കടന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്തുന്ന പോസ്റ്ററുകളും പതിച്ചു. ഈ ക്രൂരതയുടെ കൂട്ടത്തില്‍ പെണ്‍കുട്ടിയുടെ വിവാഹവും എസ്എഫ്ഐ അക്രമികള്‍ മുടക്കി. ദളിതര്‍ ഇനിയും അവരുടെ ദയനീയാവസ്ഥയില്‍ നിന്നും കരകയറിയിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പലും അദ്ധ്യാപകരും പെണ്‍കുട്ടിക്കെതിരെ തട്ടിക്കയറിയത് തെളിയിക്കുന്നു.
എസ്എഫ്ഐ ഇന്ന് ഒരു വൈറസായി ക്യാമ്പസുകളെ ബാധിച്ചിരിക്കുന്നു. സംഘടനാബലത്തില്‍ നിയമം കയ്യിലെടുക്കുകയും ഹീനമായ ദളിത് പീഡനം നടത്തുകയും ചെയ്യുന്ന എസ്എഫ്ഐ നേതാക്കളുടെ പാദസേവകരായി പല പ്രിന്‍സിപ്പല്‍മാരും അധഃപതിച്ചിരിക്കുന്നു. അയിത്തവും തൊട്ടുകൂടായ്മയും കേരളമെന്ന ഭ്രാന്താലയത്തില്‍നിന്ന് അപ്രത്യക്ഷമായെങ്കിലും ദളിതര്‍ അധഃകൃതരും സാമൂഹ്യപദവിയ്ക്കര്ഹതയില്ലാത്തവരുമാണ് എന്നുള്ള ധാരണയാണ് പുരോഗമന സംഘടനയെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്കും അവരുടെ യുവജന സംഘടനകള്‍ക്കുമുള്ളത്. സമത്വചിന്ത ഇനിയും അവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതിന്റെ രക്തസാക്ഷിയാണ് ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന ആര്‍എല്‍വിയിലെ ദളിത് പെണ്‍കുട്ടി.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തിലേക്കുതന്നെയാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തിന് കാരണം അവരുടെ ജനിതക തകരാറാണെന്ന് പറഞ്ഞത് ഒരു അപ്രിയസത്യം തന്നെയാണ്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുപറഞ്ഞ ശ്രീനാരായണ ഗുരുവിനെ ബൂര്‍ഷ്വാ ഗുരുവെന്നും ബിഷപ്പുമാരെ പിണറായി ഭാഷയില്‍ നികൃഷ്ട ജീവികള്‍ എന്നും വിളിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ജനരോഷം നേരിടുമ്പോള്‍ തെറ്റുപറ്റി എന്നുപറഞ്ഞ് തടിതപ്പുമ്പോഴും അവരുടെ മനഃസ്ഥിതിക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. അവസരം കിട്ടുമ്പോഴൊക്കെ അത് വെളിപ്പെടും. ആര്‍എല്‍വി സംഭവം അടിവരയിടുന്നതും ഇതിനുതന്നെയാണ്.
ആര്‍എല്‍വിയിലെ എസ്എഫ്ഐ അക്രമം ഒറ്റപ്പെട്ടതല്ല. നയതന്ത്രതലത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ടി.പി.ശ്രീനിവാസന്റെ കരണത്തടിച്ച എസ്എഫ്ഐയുടെ കൊടുംക്രൂരത കേരളം അടുത്തൊന്നും മറക്കാന്‍ പോകുന്നില്ല. ടി.പി.ശ്രീനിവാസനെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച സിപിഎം നേതാക്കള്‍ ദൃശ്യമാധ്യമങ്ങളില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ അടവുമാറ്റി സംഭവത്തെ തള്ളിപ്പറയുകയുണ്ടായി. എന്നാല്‍ ഇത് പിണറായിയെപ്പോലുള്ളവരുടെ അടവുനയമാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കൊക്കെ അറിയാം. കുമ്മനം ചൂണ്ടിക്കാണിച്ചപോലെ കമ്മ്യൂണിസത്തിന്റെ ഉപജ്ഞാതാവായ കാറല്‍ മാര്‍ക്സും മരണക്കിടക്കയില്‍ കിടന്നുപറഞ്ഞത് തനിക്ക് തെറ്റുപറ്റിയെന്നും താന്‍ മാര്‍ക്സിസ്റ്റ് അല്ലെന്നും ആണല്ലൊ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനിതക തകരാര്‍!
യഥാര്‍ത്ഥ ദളിതര്‍ അര്‍ഹിക്കുന്ന ഒരു അവകാശവും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ നിഷേധിക്കുന്നില്ല. ബിജെപിയുടെ കാര്യമെടുത്താല്‍ നേതൃനിരയില്‍ വലിയൊരു വിഭാഗം ദളിതരുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ദളിതര്‍ ജയിച്ചുകയറിയത് ബിജെപി സ്ഥാനാര്‍ത്ഥികളായാണ്. ഇതൊന്നും സഹിക്കാനാവാത്ത കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും എങ്ങനെയെങ്കിലും ദളിതരെ ബിജെപിക്കും നരേന്ദ്രമോദിക്കും എതിരാക്കാനാണ് ശ്രമിക്കുന്നത്.
ഇതിനിടയിലാണ് ഒരു പാവം ദളിത് പെണ്‍കുട്ടിയെ കടന്നാക്രമിച്ചതിലൂടെ സിപിഎമ്മിന്റെയും എസ്എഫ്ഐയുടെയും തനിനിറം വെളിച്ചത്തായിരിക്കുന്നത്. ആര്‍എല്‍വിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചിരുന്നെങ്കില്‍ എസ്എഫ്ഐ അക്രമികളെ ഒഴിവാക്കി കുറ്റം ബിജെപിയില്‍ ചുമത്താനും സിപിഎം മടിക്കില്ല. സത്യത്തോട് അത്രയ്ക്ക് വിരോധമുള്ളവരാണവര്. അധഃകൃതരുടെയും പാവങ്ങളുടെയും ദുര്‍ബലരുടെയും പാര്‍ട്ടി എന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോരാ, അവരെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനഃസ്ഥിതിയുമുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: