ചേര്‍ത്തല: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്, അന്വേഷണം ഇഴയുന്നു. അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ക്രമക്കേടുകള്‍ പുറത്തുകൊണ്ടു വന്ന സഹകരണ ജനാധിപത്യ സംരക്ഷണ സമിതി പ്രക്ഷോഭത്തിന്്. പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഇരുപത് കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായാണ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് സെക്രട്ടറി അടക്കം അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും മറ്റ് നടപടികളൊന്നും ഉണ്ടായില്ല. ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ക്ക് ക്രമക്കേടില്‍ പങ്കുള്ളതായി സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കെണ്ടത്തിയിരുന്നു.
തിരിമറിയുടെ പേരില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരും രൂക്ഷമായി. എ വിഭാഗക്കാരനായ പ്രസിഡന്റിനെതിരെ ഐ പക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഒന്‍പതിന് രാവിലെ 10 ന് അസിസ്റ്റന്റ് രജിസ്ട്രാരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗം അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. തട്ടിപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ കോണ്‍ഗ്രസ് നിയോഗിച്ച കമ്മിറ്റിയുടെ അറിവില്ലാതെയാണ് ഐ പക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയതെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം.
പ്രസിഡന്റിനെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ എ വിഭാഗം വി.എം. സുധീരന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കണമെന്ന് ജില്ലാ നേതൃത്വത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്കിയിരുന്നുവത്രേ.
എന്നാല്‍ ഇത് പാലിക്കപ്പെട്ടിലെന്ന് മാത്രമല്ല ബാങ്ക് പ്രസിഡന്റ് സ്ഥാനം കൈക്കലാക്കുവാനുള്ള ഐ വിഭാഗത്തിന്റെ രഹസ്യ അജണ്ടയാണ് ഇതിന് പിന്നിലുള്ളതെന്നുമാണ് എ പക്ഷത്തിന്റെ വാദം. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകയും അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നീക്കമുണ്ടാകുകയും ചെയ്തതോടെയാണ് ബാങ്കിലെ തട്ടിപ്പ് പുറത്തു കൊണ്ടു വന്ന സഹകരണ ജനാധിപത്യവേദി അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
ചെക്ക് ഡിസ്കൗണ്ടിലും, മറ്റ് ക്രമക്കേടുകളിലും പങ്കാളികളായ ബാങ്കില്‍ ജോലിയില്‍ തുടരുന്ന ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, രേഖകള്‍ ചോര്‍ത്തി കൊടുക്കുന്നവരെ കണ്ടെത്തുക, മതിയായ രേഖകളില്ലാതെ വ്യാജ വായ്പ തരപ്പെടുത്തിയ അംഗങ്ങളെയും, സര്‍ക്കാരില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്നവരെയും ബോര്‍ഡില്‍ നിന്ന് പുറത്താക്കുക,
തെളിവുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങളും ആലപ്പുഴ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്കിയ പരാതിയില്‍ സഹകരണ സമിതി ഉന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: