പെരുമാള്‍ മുരുകന്‍ ‘ആത്മഹത്യ’ ചെയ്തപ്പോള്‍ മാറത്തടിച്ച് മുറവിളി കൂട്ടിയ പുരോഗമനവാദികള്‍ ധാക്ക സര്‍വകലാശാലയുടെ മുന്നില്‍ ചോരയില്‍ കുളിച്ച് നടുറോഡില്‍ കിടന്ന അവിജിത്ത് റോയിയുടെ മൃതദേഹം കണ്ടതേയില്ല. മതേതര പുരോഗമന ജനാധിപത്യത്തിന്റെ ആട്ടിന്‍തോലണിഞ്ഞ പ്രതികരണക്കൂട്ടങ്ങള്‍ക്ക്, ചാനലുകള്‍ക്ക്, ബുദ്ധിജീവിപ്പടയ്‌ക്ക് അവിജിത് റോയ് എന്ന എഴുത്തുകാരന്റെ ദാരുണാന്ത്യം ചര്‍ച്ചയ്‌ക്കുപോലും വിഷയമായില്ല.
അയാള്‍ അവരുടെ ഭാഷയിലെ ഒരു സംഘിയോ ഹിന്ദുത്വാനുകൂലിയോ മോദിഭക്തനോ അല്ലാതിരുന്നിട്ടും അവര്‍ അതിക്രൂരമായി അവഗണിച്ചുകളഞ്ഞു. ‘ആസ്തിക്യത്തെ അവീനെന്ന് ചൊല്ലി പരിഹസിച്ച’ ആ പഴയ കൂട്ടര്‍ക്ക്, യുക്തിവാദികള്‍ക്ക് ആവേശം നല്‍കിയ പുതുതലമുറക്കാരനായിരുന്നു ഇസ്ലാമിക മതമൗലികവാദികള്‍ പൊതുനിരത്തില്‍ കൊന്നുതള്ളിയ അവിജിത് റോയ് എന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍.
അവിജിത്തിന്റെ എഴുത്തുകള്‍ക്ക് നേരെ കഠാര ഉയര്‍ത്തിയത് സംഘടിത ഇസ്ലാം മതഭീകരതയായതുകൊണ്ടുമാത്രം ആര്‍ക്കുവേണ്ടിയും നിലവിളിക്കുന്ന നമ്മുടെ ബുദ്ധിജീവിപ്പട നാണമില്ലാതെ മാളത്തിലൊളിച്ചു. ക്രിസ്തുമതപ്രചാരകയായ മദര്‍തെരേസയെക്കുറിച്ച് ആര്‍എസ്എസ് സര്‍സംഘചാലകന്‍ നടത്തിയ ഒരു ചെറിയ പരാമര്‍ശംപോലും വലിച്ചുനീട്ടി കോലാഹലമാക്കി മാറ്റിയ ചാനല്‍ ന്യൂസ് റൂമുകളിലെ ഗുസ്തിക്കാര്‍ക്ക് അവിജിത് റോയിയുടെ കൊലപാതകത്തെ അപലപിക്കാനുള്ള സാമാന്യവിവേകം പോലുമുണ്ടായില്ല.
ഫ്രഞ്ച് കാര്‍ട്ടൂണ്‍ വാരികയായ ചാര്‍ലെ ഹെബ്‌ദോയുടെ എഡിറ്ററും കാര്‍ട്ടൂണിസ്റ്റുകളുമടക്കം ഇസ്ലാമികഭീകരതയുടെ കലാഷ്‌നിക്കോവ് തിരകള്‍ക്ക് ഇരകളായതിന് പിന്നാലെയാണ് ബംഗ്ലാദേശിലെ ധാക്ക സര്‍വകലാശാലയുടെ മുന്നില്‍ അവിജിത് റോയി എന്ന അതിപുരോഗമനവാദി വെട്ടേറ്റ് പിടഞ്ഞുവീണത്. സര്‍വകലാശാലാ കോമ്പൗണ്ടിന് പുറത്ത് നടന്നിരുന്ന എക്കുഷി ബുക്ക് ഫെയറില്‍ പങ്കെടുത്തതിന് ശേഷം സൈക്കിള്‍ റിക്ഷയില്‍ മടങ്ങുകയായിരുന്ന അവിജിത് റോയിയെയും ഭാര്യയെയും തടഞ്ഞുനിര്‍ത്തിയ അക്രമികള്‍ രണ്ടുപേരെയും തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
രാത്രി എട്ടുമണി നേരത്ത് ആളുകള്‍ പിരിയാത്ത കവലയിലായിരുന്നു അക്രമം. ആശുപത്രിയിലെത്തുംമുമ്പ് അവിജിത് റോയിയുടെ പോരാട്ടം അസ്തമിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ഇനി അയാളുടെ വാക്കും വരികളും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയത് തങ്ങളാണെന്ന് ഒരു ദിവസം പിന്നിട്ടപ്പോള്‍ അന്‍സര്‍ ബംഗ്ലാ എന്ന മതമൗലിക സംഘടന ഊറ്റം കൊണ്ടു.
അവിജിത് റോയി ഇസ്ലാമിക ഭീകരതക്കെതിരായി നിരന്തരം പോരാടിയ യുക്തിവാദിയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ‘മുക്തോമോന’ എന്ന പേരില്‍ സ്വതന്ത്രചിന്തകരുടെ കൂട്ടായ്‌മ സൃഷ്ടിച്ച റോയ്, സല്‍മാന്‍ റുഷ്ദിയെപ്പോലെ, തസ്ലിമ നസ്രീനെപ്പോലെ, ചാര്‍ലെ ഹെബ്‌ദോയിലെ കാര്‍ട്ടൂണിസ്റ്റുകളെപ്പോലെ മതഭീകരതയുടെ ഇരയായവര്‍ക്ക് വേണ്ടി തന്റെ സമയവും പ്രതിഭയും വിനിയോഗിച്ചു. മതമൗലികത ഫണം വിടര്‍ത്തിയാടുന്ന ബംഗ്ലാദേശി സാഹചര്യത്തിലും ധീരത വെടിയാതെ വിശ്വാസത്തിന്റെ വൈറസുകളെ ചെറുത്തു.
‘വൈറസ് ഓഫ് ഫെയ്‌ത്ത്’ എന്നതാണ് ജമാഅത്തെ ഇസ്ലാമിക്കാരെ ചൊടിപ്പിച്ച അവിജിത്ത് റോയിയുടെ പുസ്‌കത്തിന്റെ പേര്. അതിന്റെ പേരില്‍ മാത്രം ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ നിരവധി ഭീഷണികളാണ് റോയ് നേരിട്ടത്. അവിജിത് റോയിക്കൊപ്പം പോരാട്ടത്തിനിറങ്ങിയതിന്റെ പേരില്‍ ബംഗ്ലാദേശി എഴുത്തുകാരനായ ആസിഫ് മൊഹിയുദ്ദീന്‍ ആഴ്ചകള്‍ക്ക് മുമ്പ് ആക്രമിക്കപ്പെട്ടിരുന്നു.
ഇസ്ലാമിക മതഭീകരവാദത്തിനെതിരെ തന്റേതായ ഭാഷയില്‍ പ്രതികരിച്ച അവിജിത് റോയിയെ ഇല്ലാതാക്കാന്‍ അവര്‍ കണ്ടെത്തിയ ആദ്യവഴി അദ്ദേഹത്തെ അവിശ്വാസിയാക്കി മുദ്രകുത്തുകയായിരുന്നു. അവിശ്വാസി കാഫിറാണെന്നും കാഫിറിന് മതശിക്ഷ വിധിക്കേണ്ടതാണെന്നും അവര്‍ പ്രചരിപ്പിച്ചു. അതിപുരോഗമനവാദത്തിന്റെ നിറംകലര്‍ന്ന എട്ടോളം പുസ്തകങ്ങളെഴുതിയ ഒരു എഴുത്തുകാരനെയാണ് അവിശ്വാസിയെന്ന് മുദ്രകുത്തി നടുറോഡില്‍ ഭാര്യയുടെ മുന്നിലിട്ട് വെട്ടിയരിഞ്ഞതെന്നോര്‍ക്കുമ്പോഴാണ് എത്ര ഭീകരമാണ് നമ്മുടെ സാംസ്‌കാരികലോകത്തിന്റെ ഇരട്ടത്താപ്പെന്ന് വ്യക്തമാകുന്നത്.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫ.ടി.ജെ. ജോസഫിന്റെ ചിത്രം ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ലെ. ലോകമെമ്പാടും അതങ്ങിനെയാണ്. വിമര്‍ശിച്ചാല്‍, എതിര്‍ത്തൊരു വാക്ക് ഉരിയാടിയാല്‍ പടച്ചവന്‍ തന്ന ഉയിര് ഈ ഹറാംപിറപ്പുകള്‍ എടുത്തുകളയും. അതേ പടച്ചവന്റെ പേര് പറഞ്ഞുതന്നെ. അത് ഇസ്ലാമിക മതഭീകരതയെ താലോലിക്കുന്നവര്‍ക്ക് അലങ്കാരമാകും. അവിജിത് റോയിയും ടി.ജെ. ജോസഫും കാഫിറുകളാണ്. കാഫിറുകള്‍ ഖുറാനെ, പ്രവാചകനെ അപമാനിച്ചാല്‍ മാത്രമാണ് പ്രശ്‌നം. അതേസമയം കൊല്ലത്ത് ചവറയില്‍ മുജാഹിദീനുകള്‍ നിര്‍മ്മിച്ച പള്ളി ആക്രമിക്കുകയും ഖുറാന്‍ വലിച്ചുകീറി എറിയുകയും ചെയ്തവര്‍ക്കെതിരെ മിണ്ടാട്ടമില്ല.
എന്നാല്‍ പെരുമാള്‍ മുരുകനെ ആഘോഷിച്ചവര്‍ക്ക് മിണ്ടാതിരിക്കാന്‍ എന്താണ് അവകാശം. തമിഴ്‌നാട്ടിലെ തിരുച്ചെങ്കോട് ഗ്രാമത്തില്‍ പണ്ടേക്കുപണ്ടേ നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന ഒരു പ്രാകൃത ആചാരത്തെ കൂട്ടുപിടിച്ച് ആ നാട്ടിലെ ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുംവിധം നോവലെന്ന് പറയപ്പെടുന്ന ഒരു പുസ്തകം എഴുതിയതിനാണ് പെരുമാള്‍ മുരുകന്‍ പ്രതിഷേധം നേരിട്ടത്.
നാട്ടുകാര്‍ നിയമനടപടിക്കൊരുങ്ങുകയും ഭരണാധികാരികള്‍ ഒത്തുചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹാരം തേടുകയുമായിരുന്നു. അവിടെ ഒരാളും പെരുമാള്‍ മുരുകനെതിരെ ഊരുവിലക്കേര്‍പ്പെടുത്തുകയോ അക്രമത്തിന്റെ ഫത്വ പുറപ്പെടുവിക്കുകയോ ചെയ്തില്ല. പിന്നീട് കേട്ടത് വിദേശഫണ്ടിങ് സ്വീകരിക്കുന്ന ഒരു എന്‍ജിഒയുടെ കയ്യില്‍ നിന്ന് പണം പറ്റിയാണ് പെരുമാള്‍ മുരുകന്‍ ഈ ആഭാസം എഴുതിപ്പിടിപ്പിക്കാനിറങ്ങിയതെന്നാണ്. എഴുത്ത് നിര്‍ത്തി ഒളിച്ചോടിയ മുരുകന്റെ ‘ആത്മഹത്യ’ അയാള്‍ക്കുണ്ടാക്കിക്കൊടുത്തത് എന്‍ജിഒയില്‍ നിന്ന് കൈപ്പറ്റിയതിനേക്കാള്‍ അധികം പണവും പേരും പ്രശസ്തിയുമാണ്.
മുരുകനെ കൊണ്ടാടിയവര്‍ അവിജിത് റോയിയെക്കുറിച്ച് ഒന്നും മിണ്ടാതിരുന്നത് മതഭീകരശക്തികള്‍ ജനാധിപത്യത്തിന് മേല്‍ ചെലുത്തുന്ന, ഭയപ്പെടുത്തുന്ന സമ്മര്‍ദ്ദം മൂലമാണ്. അല്ലെങ്കില്‍ ധാക്കാ സര്‍വകലാശാലയില്‍ ഫിസിക്‌സ് പ്രൊഫസറായിരുന്ന അജോയ് റോയിയുടെ മകന്‍ നേരിട്ട ദാരുണമായ അന്ത്യം അങ്ങനെ അവഗണിക്കപ്പെടുമായിരുന്നില്ല.
ആ നാല്‍പത്തിമൂന്നുകാരന്‍ ജീവിതത്തിലുടനീളം പോരാടിയ പ്രത്യയശാസ്ത്രത്തിന്റെ നേരവകാശികളെന്ന് ചാനല്‍ചര്‍ച്ചകളില്‍ വീമ്പ് പറയുന്ന ഒരു ആം ആദ്മിയും ആ പേരൊന്ന് ഉച്ചരിക്കാന്‍ പോലും തയ്യാറാകാതിരുന്നതെന്താണ്? ഭീകരതയ്‌ക്കും മതമില്ലെന്ന് ആയിരം അവിജിത് റോയിമാര്‍ പറഞ്ഞാലും അതുണ്ടെന്ന് അവര്‍ ആവര്‍ത്തിച്ചുതെളിയിക്കുന്നതാണ് ഭയപ്പെടുത്തുന്ന ഈ മൗനം.
















