തളത്തില്‍ ദിനേശന്മാരുടെ സംസ്ഥാനസമ്മേളനത്തിന് ആലപ്പുഴയില്‍ കൊടിയിറങ്ങിയപ്പോള്‍ കോട്ടയത്തെപ്പോലെ ഉഷാഉതുപ്പിന്റെ ഗാനമേള ഉണ്ടായിരുന്നില്ല. ജി.സുധാകരന് പറഞ്ഞതുപോലെ കള്ളുകുടിയന്മാരുടെ മുദ്രാവാക്യം വിളികളുമുണ്ടായില്ല. കോട്ടയത്ത് നിന്ന് പെരുമഴ പെയ്തുതോരും മുമ്പേ തിരുവനന്തപുരത്തേക്ക് പാഞ്ഞ വി.എസ്. അച്യുതാനന്ദന് ഇക്കുറി പാര്‍ട്ടിക്കാരാരും കാണാതെ ഒളിച്ചോടുകയായിരുന്നു. ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് കൊടിമരം കൈമാറുന്നതു മുതല്‍ ആലപ്പുഴയിലെ സമ്മേളനനഗരിയില്‍ പതാക ഉയര്‍ത്തുന്നതുവരെ മാത്രമേ വിഎസിന് റോളുണ്ടായിരുന്നുള്ളൂ. സമ്മേളനത്തലേന്ന് പിണറായിക്കാരന് വിജയന് തയ്യാറാക്കി അവതരിപ്പിച്ച കുറ്റപത്രത്തോടെ വിഎസിന്റെ വിധി ഉറപ്പിക്കപ്പെട്ടിരുന്നതാണ്. എഴുതിവായിക്കാന്‍ കരുതിവച്ചിരുന്ന കടലാസുകഷണം പോലും പുറത്തെടുക്കാന്‍ പിണറായി അനുവദിച്ചില്ല. വേലിക്കകത്തോ പുറത്തോ അച്യുതാനന്ദന് എന്ന ചര്‍ച്ചകളില്‍ കേരളത്തെ പുതപ്പിച്ചുകിടത്തിയ ചാനല്‍ കോലാഹലങ്ങള്‍ക്കിടയിലൂടെ ആദ്യപാതിരാ പിന്നിട്ടപ്പോള്‍ വിഎസ് ആലപ്പുഴ വിട്ടു. പിണറായിയും കോടിയേരിയും ഉണരുംമുമ്പേ തിരുവനന്തപുരത്തേക്ക് ഒളിച്ചോടി.
പേടിയാണ് പാര്‍ട്ടിക്ക്, കൂടെ കിടക്കുന്നവര്‍ പള്ളയ്ക്ക് കത്തി കയറ്റുമോ എന്ന പേടിയില്‍ പരസ്പരം ഭയന്ന് ഒരു പാര്‍ട്ടി. നേരം പുലര്‍ന്നപ്പോള്‍ വിഎസ് നാടുവിട്ടു എന്ന വാര്‍ത്ത കേട്ട് ഭയന്നവര്‍ നിരവധിയാണ് ആ പാര്‍ട്ടിയില്‍. പ്രായം തൊണ്ണൂറ്റിരണ്ടെത്തിയ വൃദ്ധസഖാവിന്റെ പലായനത്തില്‍ അവര്‍ അവരുടെ വാര്‍ദ്ധക്യകാലം കണ്ട് ഭയന്നുപോയിരുന്നു. തന്നെ അഴിമതിക്കാരനും കൊലയാളിയുമാക്കാന്‍ വിഎസ് പ്രചാരവേല നയിച്ചുവെന്നായിരുന്നു പതിനാറ് കൊല്ലം കൊണ്ട് പാര്‍ട്ടിയെ കോടിപുതപ്പിച്ച് കിടത്തി കോടിയേരിക്ക് കൈമാറിയ പിണറായിയുടെ പരിദേവനം.
1998 മുതല്‍ 2015 വരെ കേരളത്തിലെ സിപിഎമ്മിന് പിണറായിബാധയായിരുന്നു. ഉടുപ്പിലും നടപ്പിലും പ്രസംഗത്തിലുംവരെ ആ പരുക്കന്‍ ഭാവം ആവാഹിച്ച ബിസി, എല്‍സി, എസി, ഡിസി നേതാക്കന്മാര് ഉറഞ്ഞുതുള്ളിയ കാലം. പേരിനെങ്കിലും തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടിയെന്ന് പറയപ്പെട്ടിരുന്നത് കോര്‍പ്പറേറ്റുകളുടെ ഉടുത്തുകെട്ടിലേക്ക് കൂടുമാറിയ കാലം. നെറ്റിചുളിച്ച സഖാക്കളെ പാര്‍ട്ടി പെരുവഴിയില്തള്ളി. പാര്‍ട്ടി ഓഫീസുകളില്‍ ഒളിക്യാമറ വിപ്ലവം നടന്നു. സഖാവ് ലാവ്ലിന് എന്ന വിളിപ്പേരുമായി പിണറായി മാധ്യമങ്ങളോടും കൊമ്പുകോര്‍ത്തു. സമരങ്ങള്‍ പേടിക്കൊടലന്മാരുടെ പൊറാട്ടുനാടകമായി. നാടെങ്ങും വിമതന്മാര് പെരുകി. സിപിഎമ്മിലെ പിണറായിക്കാലം പാര്‍ട്ടിയില്‍ മുതലാളിമാരെ കുത്തിത്തിരുകി. പോസ്റ്ററൊട്ടിക്കാന്പോലും അണികളെ കിട്ടാത്ത പരുവത്തില്‍ പ്രതിപക്ഷസമരങ്ങള്‍ തുടര്‍ച്ചയായി ചീറ്റിപ്പോയി.
പാര്‍ട്ടിയിലെ വിഭാഗീയത മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയാണെന്ന് ഒരിക്കല്‍ പകയോടെ വിളിച്ചുപറഞ്ഞ അതേ പിണറായി ആലപ്പുഴ സമ്മേളനത്തിന് കൊടി ഉയരുന്നതിന്റെ തലേന്നാള്‍ അതേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിഎസിനെതിരെ കുറ്റപത്രം വായിച്ചത് കൗതുകമായി. മാധ്യമശത്രുവിന് വിഎസ് കത്ത് ചോര്‍ത്തിയതുകൊണ്ടാണ് ക്യാപ്പിറ്റല്‍ പണിഷ്മെന്റിന് അരങ്ങൊരുങ്ങുന്നതെന്ന് വ്യാഖ്യാനവും പിന്നാലെ വന്നു. കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് പരിസ്ഥിതി രാഷ്ട്രീയത്തിലേക്ക് മുഖംമൂടി മാറ്റിയ വിഎസിന്റെ കസേര കണ്ട് കുറേനാളായി പനിക്കുകയായിരുന്നു പിണറായിയെന്ന് വ്യക്തം.
മലപ്പുറം സമ്മേളനത്തില്‍ വിജയാഘോഷം കൊണ്ടാടിയ നാള് മുതല്‍ ധാര്‍ഷ്ട്യത്തിന്റെയും തികഞ്ഞ ധിക്കാരത്തിന്റെയും വാമൊഴി വഴക്കം കൊണ്ട് പാര്‍ട്ടിക്കകത്തും പുറത്തും പരുക്കനായ പിണറായിയും ജനകീയ കമ്മ്യൂണിസ്റ്റ് എന്ന വിരോധയുക്തിക്ക് പാത്രമായിത്തീര്‍ന്ന വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള സംഘര്‍ഷത്തിന് ആലപ്പുഴയില്‍ പരിണാമഗുസ്തിയായി എന്ന് വിലയിരുത്തുന്നവരും വിചാരിക്കുന്നവരും ഏറെയുണ്ട്. വായില്‍ സ്റ്റിക്കറൊട്ടിച്ച് കന്റോണ്‍മെന്റ് ഹൗസിലേക്ക് പടിയിറക്കപ്പെട്ട വൃദ്ധസഖാവ് ഇനിയും വാതുറന്നുരിയാടിയിട്ടില്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ നിന്ന് ജനകീയ കമ്മ്യൂണിസ്റ്റിന്റെ പുത്തന്‍ കുപ്പായത്തിലേക്ക് കൂടുമാറാനൊരുങ്ങുന്ന പിണറായിയുടെ വര്‍ത്തമാനം മുള്ളും മുനയും വെച്ച് മുന്നേറുകയാണ്.
ഒരു കമ്മ്യൂണിസ്റ്റിന് ജനകീയനാവാന്‍ കഴിയില്ലെന്നത് വ്യക്തമാണ്. ഊരുവിലക്കും കൊലപാതകവുമടക്കമുള്ള പ്രാകൃതനീതികള് വിധിക്കുന്ന പാര്‍ട്ടി കോടതികളിലാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആശയം. ചിന്തയും ബുദ്ധിയും വായനയും ഒരു വിഭാഗത്തിന് തീറെഴുതിയ പാര്‍ട്ടി ചോദ്യങ്ങളെ വല്ലാതെ ഭയക്കുന്നുവെന്നതിന്റെ സൂചന കൂടിയായിരുന്നു പിണറായിയുടെ കുറ്റപത്രം. വിഎസ് ഒരേ ചോദ്യം ആവര്‍ത്തിക്കുന്നുവെന്ന് ‘അയാള്‍’ പരാതി പറഞ്ഞു. ഏതാണ്ടെല്ലാമോ നടപടികള്‍ എടുക്കുമെന്ന് പത്രക്കാരോടു പറയുന്നു. തളത്തില്‍ ദിനേശന് ഒന്നാമന്റെ പരിദേവനങ്ങളില്‍ എല്ലാമുണ്ട്.
പാര്‍ട്ടിക്ക് കീഴ്പ്പെട്ടുകൊള്ളണമെന്ന അന്ത്യശാസനവുമുണ്ട് പിണറായിയുടെ വക. അതാണ് പിണറായി വിജയന്റെ മുഖം. പാര്‍ട്ടി സെക്രട്ടറിയായതിന് ശേഷം പദവിയില്‍ നിന്ന് പടിയിറങ്ങിയ ആലപ്പുഴ സമ്മേളനം വരെ സിപിഎമ്മിന് ഒരു ക്വട്ടേഷന്‍ സംഘത്തിന്റെ ഭാവഹാവാദികള്‍ പകര്‍ന്നു എന്നതാണ് അദ്ദേഹത്തിന്റെ സംഭാവന. തനിക്ക് അഹിതമായി പെരുമാറിയവരെ ക്രൂരമായി അപഹസിക്കുകയും നിലവാരമില്ലാത്ത ഭാഷയില്‍ അപമാനിക്കുകയും ചെയ്തു. എടോ ഗോപാലകൃഷ്ണ എന്ന പ്രയോഗവും നികൃഷ്ടജീവി, പരനാറി പരാമര്‍ശങ്ങളും പിണറായി വിജയന് പാര്‍ട്ടിക്ക് നല്കിയ മുഖമുദ്രകളില്‍ ഏറെ വിലപ്പെട്ടതാണ്. കുലംകുത്തികളെ കുറിച്ച് സംസാരിക്കുകയും പൊതുവേദികളില്‍ ഭീഷണി മുഴക്കുകയും ചെയ്യുക, പിന്നാലെ കൂടി ചോദ്യം ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ‘കണ്ടോളാം’ എന്ന് വിരട്ടാന്‍ ശ്രമിക്കുക… ഒരു കണ്ണൂര്‍ ലോക്കല്‍ നേതാവിന്റെ ശരീരഭാഷയില്‍ നിന്ന് ഒട്ടും ഉയരാന്‍ കഴിയാതെ പോയ ഒരു പാര്‍ട്ടി സെക്രട്ടറിയുടെ അരിയിട്ടുവാഴ്ചക്കാലമാണ് ആലപ്പുഴയില്‍ അവസാനിച്ചത്.
ഒഞ്ചിയത്തും ഷൊര്‍ണൂറും കഞ്ഞിക്കുഴിയിലും വിമതര്‍ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയിലെ ധാര്‍ഷ്ട്യത്തെ നിലയ്ക്ക് നിര്‍ത്താന്‍ പരിശ്രമിച്ചു എന്നത് നേരാണ്. എന്നാല്‍ പിണറായി വാഴ്ചയില്‍ അവര്‍ക്കിടം പുറത്തായിരുന്നു. മതികെട്ടാനിലും മൂന്നാറിലും വിപ്ലവം സൃഷ്ടിച്ച് ജനകീയമുഖം അണിഞ്ഞ പഴയ പിണറായി എന്ന് വിശേഷിപ്പിക്കാവുന്ന വിഎസ് മാത്രമാണ് വഴങ്ങാതിരുന്നത്. പാര്‍ട്ടിക്കുള്ളില്‍ പടം താഴ്ത്തുകയും പുറത്തിറങ്ങുമ്പോള്‍ പത്തി വിടര്‍ത്തി ആടുകയും ചെയ്ത വിഎസിന്റെ തലയില്‍ പിണറായി ചവിട്ടിയ കാലത്തിനുമുണ്ട് പ്രത്യേകത.
രാജ്യത്ത് പാര്‍ട്ടി പരമശൂന്യമായ കാലമാണിത്. കേരളത്തെ ബംഗാളാക്കുമെന്ന പ്രഖ്യാപനവുമായാണ് പിണറായി വിജയന് പാര്‍ട്ടിയുടെ സെക്രട്ടറിയാകുന്നത്. ഇപ്പോള്‍ പടിയിറങ്ങുമ്പോള്‍ ബംഗാളികള്‍ കേരളത്തില്‍ പെരുകുകയാണ്. ബംഗാളില്‍ പാര്‍ട്ടി ഓഫീസുകളടക്കം കൊടിമാറ്റി, ചായംമാറ്റി രാഷ്ട്രീയവും ചിഹ്നവും മാറ്റി. മൂന്നരപ്പതിറ്റാണ്ട് ഭരിച്ചു മുടിച്ചതിന്റെ പ്രതിഫലം സിപിഎം കൊയ്തുതുടങ്ങി. തെരഞ്ഞെടുപ്പുകളില്‍ ജനം പകരംവീട്ടുന്നു. പൊതുജനത്തിന്റെ സ്വത്ത് പിടിച്ചുവാങ്ങി വിറ്റുതിന്ന പാര്ട്ടിപ്പരിഷകള് കേജ്രിവാളിന്റെ ദയവിന് കാത്ത് ദല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നു. കേരളം ബംഗാളാക്കുമെന്ന പിണറായിയുടെ പ്രഖ്യാപനം ഇപ്പോള്‍ പൂവണിയുന്ന കാലമാണ്.
പുതിയ പിണറായിയായി അവരോധിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന് നയം വ്യക്തമാക്കുകയാണ്. ‘തുറന്ന ചര്‍ച്ച അനുവദിക്കില്ല. ഗ്ലാസ്നസ്തുമായി ഗോര്‍ബച്ചേവുമാര്‍ ഇങ്ങോട്ടു വരണ്ട. തുറന്നചര്ച്ചയാണല്ലോ അത്. സോവിയറ്റ് യൂണിയന് അതുകണ്ടതാണല്ലോ. ചര്‍ച്ച് ചെയ്ത് ചര്‍ച്ച ചെയ്ത് ഇപ്പോഴെന്തായി. അതുകൊണ്ട് തുറന്ന ചര്‍ച്ച വേണ്ട.’ അതാണ് പാര്‍ട്ടിയുടെ പിണറായി സ്റ്റൈല്‍. കോടിയേരിയുടെ കൊടിയേറ്റം അടച്ചിട്ട മുറിയിലെ ഇരുട്ടില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ തന്നെയാണ്. ഇവര്‍ പഠിക്കില്ല. നന്നാവാനല്ല ഇനിയും ഭാവമെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: