സമര്‍ത്ഥയായ ഒരു പോലീസുദ്യോഗസ്ഥ(ന്‍) സ്ഥലംമാറിപ്പോയാല്‍ നാട്ടില്‍ സന്തോഷിക്കുന്നവര്‍ ആരൊക്കെയാകും? പിടിച്ചുപറിക്കാര്‍, കള്ളന്മാര്‍, കൊള്ളക്കാര്‍, ചാരായം വാറ്റുകാര്‍, പീഡകന്മാര്‍, മുച്ചീട്ടുകളിക്കാര്‍, കഞ്ചാവ് വില്‍പനക്കാര്‍ തുടങ്ങി സാമൂഹ്യവിരുദ്ധരും പോക്കിരികളുമായവര്‍ എന്നാണുത്തരം. ഇപ്പറഞ്ഞവരില്‍പ്പെട്ടവര്‍ ഇപ്പോള്‍ പൊലീസിലുമുണ്ട് എന്ന വസ്തുത പരിഗണിച്ചാല്‍ അവരെയും കൂടെക്കൂട്ടണം.
എറണാകുളം ഡിസിപിയായിരുന്ന ആര്‍. നിശാന്തിനി ഐപിഎസിന് സ്ഥാനക്കയറ്റത്തോടെ സ്ഥാനചലനം ഉണ്ടായപ്പോള്‍ അത്തരം ചില സന്തോഷപ്രകടനങ്ങള്‍ അപ്രതീക്ഷിതമായ ചില കോണുകളില്‍ നിന്നുയര്‍ന്നു. വിശ്വസാഹിത്യകാരന്മാരായ പോള്‍ സക്കറിയയ്‌ക്കും എന്‍.എസ്. മാധവനുമാണ് സന്തോഷംകൊണ്ട് ഇരിക്കാന്‍ വയ്യാതായത്. രണ്ടുപേരും ഉടനെ ട്വിറ്ററിലും ഫേസ്ബുക്കിലും വലിഞ്ഞുകയറുകയും ചെയ്തു. അപ്പോള്‍ പോലീസില്‍ മാത്രമല്ല പോക്കിരികള്‍ എഴുത്തുകാരിലും ഉണ്ടെന്ന് നമ്മള്‍ മനസിലാക്കണം.
നിശാന്തിനി ഐപിഎസ് ക്രമസമാധാനം മാത്രമല്ല, നഗരത്തിന്റെ സംസ്‌കാരത്തെക്കൂടി പരിപാലിക്കാന്‍ ഇറങ്ങിയതാണ് സക്കറിയ, മാധവന്മാരെ പ്രകോപിപ്പിച്ചത്. സാംസ്‌കാരികമായോ സാഹിത്യപരമായോ ഇനിയെന്തെങ്കിലും സംഭാവനചെയ്യാനുള്ള സകല ഊര്‍ജ്ജവും ചോര്‍ന്ന്, സര്‍ഗാത്മകത സമ്പൂര്‍ണമായും വന്ധ്യംകരിക്കപ്പെട്ടുപോയ രണ്ടുപേരുടെയും ആത്മരതിയാണ് നിശാന്തിനിക്കെതിരെ പുറത്തുവന്നതെന്ന് കാണാന്‍ വലിയ പ്രയാസമില്ല.
ഈ പോലീസുദ്യോഗസ്ഥ ചെയ്ത വലിയ പാപങ്ങളിലൊന്ന് മറൈന്‍ഡ്രൈവില്‍ സാംസ്‌കാരിക നവോത്ഥാന സമരത്തിനിറങ്ങിയ ന്യൂജെന്‍ വിത്തുകാളകള്‍ക്ക് മൂക്കുകയറിട്ടു എന്നതാണ്. സാംസ്‌കാരിക കേരളത്തിന്റെ മുഖത്തേക്ക് അനാശാസ്യത്തിന്റെ മലം വാരിയെറിഞ്ഞ വിപ്ലവകുമാരന്മാരെയും കുമാരിമാരെയും ചാനല്‍ പ്ലാറ്റ്‌ഫോമില്‍ പിടിച്ചിരുത്തി ചുംബിപ്പിച്ചുകളഞ്ഞ ദൃശ്യമാധ്യമ പോക്കിരിത്തരത്തിന് നിശാന്തിനിയുടെ പോലീസ് നല്‍കിയ ചുട്ടമറുപടിയായിരുന്നു പിന്നീട് നഗരം കണ്ട ലഹരിവേട്ട.
നഗരരാവുകള്‍ക്ക് കഞ്ചാവിന്റെയും ചരസിന്റെയും മണമുണ്ടെന്ന് നമ്മള്‍ മലയാളികള്‍ കേട്ടതും വായിച്ചതും അരാജകത്വം ആദര്‍ശമാക്കിയ സാഹിത്യ പോക്കിരികളില്‍ നിന്നാണ്. വായിച്ചുമടക്കിവെക്കുമെന്നതിനപ്പുറം ഒരു മലയാളിയും നഗരത്തില്‍ പോയി രാപ്പാര്‍ക്കുകയോ അവിടെ കഞ്ചാവന്വേഷിക്കുകയോ ചെയ്തതായി അറിയില്ല. പക്ഷേ എഴുതിയവര്‍ക്ക് അതാണ് സോദേശ സാഹിത്യമെന്ന് വിലയിരുത്തപ്പെടണമെന്ന് നിര്‍ബന്ധമാണ്,
കൊതുകുകള്‍ പെരുകുന്ന കൊച്ചിയിലെ മാലിന്യക്കൂമ്പാരങ്ങളേക്കാള്‍ ദുര്‍ഗന്ധപൂരിതമാണ് അതിപുരോഗമനത്തിന്റെ കുഴലൂത്തുകാരുടെ മനസും പ്രവര്‍ത്തിയും. അതിനെതിരായ നടപടിയായിരുന്നു നിശാന്തിനി ഐപിഎസിനെ കൊച്ചിയുടെ കിരണ്‍ബേദിയാക്കിയത്. അത് അവര്‍ കോലാഹലങ്ങളില്ലാതെ ശാന്തമായി നിറവേറ്റി. വാക്കിലും പെരുമാറ്റത്തിലും കുലീനത നിറഞ്ഞ, സംസ്‌കാരത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും ഉറച്ച ബോധ്യങ്ങളുള്ള ഒരു ഉദ്യോഗസ്ഥയുടെ സ്വാഭാവികമായ പ്രതികരണമാണ് ഈ വിഷയങ്ങളിലെല്ലാം അവരില്‍ നിന്നുണ്ടായത്.
സ്വന്തം അമ്മയാണ് റോള്‍മോഡലെന്ന് പ്രഖ്യാപിച്ച ഈ തിരുച്ചിറപ്പള്ളിക്കാരിയെ മാതൃകയാക്കുകയാണ് കേരളീയ യുവത്വത്തിന് നല്ലത്. പക്ഷേ കേരളത്തിന്റെ ഭരണകൂടവും മാധ്യമമേലാളന്മാരും അതൊന്നും അനുവദിച്ചുകൊടുക്കണമെന്നില്ല. കോഴിക്കോട്ടെ ടൗണ്‍ പ്ലാസയിലെ അനാശാസ്യം തടഞ്ഞാല്‍ അത് തെരുവില്‍ നടത്തുമെന്ന് ഏതെങ്കിലും പോഴന്മാര്‍ വിളിച്ചുപറയുമ്പോള്‍ അതിന് സമരമെന്നും വിപ്ലവമെന്നും പേരുകൊടുക്കുന്നവരാണ് ഇക്കൂട്ടര്‍. അവര്‍ക്ക് നിശാന്തിനി ഐപിഎസ് പുതുതലമുറയുടെ സ്വാതന്ത്ര്യസമരത്തിനെ കൊല്ലാക്കൊല ചെയ്ത വകതിരിവില്ലാത്ത പോലീസുദ്യോഗസ്ഥയാണ്.
മറൈന്‍ ഡ്രൈവിലേയും കോഴിക്കോട് ബസ്സ്റ്റാന്റിലേയും ആലപ്പുഴ ബീച്ചിലെയുമെല്ലാം സ്വാതന്ത്ര്യസമരത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നാണ് ന്യൂജെന്‍സിനിമകളിലെ നായകരിലൊരാള്‍ കൊക്കെയ്‌നുമായി കൊച്ചിയില്‍ പിടിയിലാകുന്നത്. നായകനും സംവിധായികയുമെല്ലാംകൂടി ലഹരിയില്‍ മയങ്ങിക്കിടക്കുമ്പോള്‍ അവരുടെ സ്വാതന്ത്ര്യത്തിന്മേല്‍ കൊച്ചിയിലെ പോലീസ് കൈകടത്തിപോലും. അതിനെതിരെയും മറൈന്‍ഡ്രൈവില്‍ ഒരു സമരമാകാമായിരുന്നു ഗയ്‌സ്. ഒരു കൊക്കെയ്ന്‍ സമരം. നമ്മുടെ ചാനല്‍കുമാരന്മാരും രാമന്മാരും നിങ്ങള്‍ക്കായി മൈക്കും ക്യാമറയും ഒരുക്കി കാത്തിരിപ്പുണ്ട്. മഹാത്മാഗാന്ധിയുടെയും കെ.കേളപ്പന്റെയും പണ്ഡിറ്റ് നെഹ്‌റുവിന്റെയും അയ്യങ്കാളിയുടെയുമൊക്കെ സമരപരമ്പരകളിലേക്ക് നിങ്ങളുടെ സമരവും അവരെഴുതിച്ചേര്‍ക്കുമായിരുന്നല്ലോ.
ഷൈന്‍ ടോം ചാക്കോയും ബ്ലെസി സില്‍വസ്റ്ററും രേഷ്മ രാമലിംഗവും കൊക്കെയിനുമായി പിടിയിലായതിന് പിന്നാലെയാണ് നമ്മുടെ ആഭ്യന്തരവകുപ്പിന് നിശാന്തിനി ഐപിഎസിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനത്തെ അനുമോദിക്കണമെന്ന് തോന്നിയത്. ആ കര്‍മ്മധീരത ഇങ്ങനെ കൊച്ചിയില്‍ തന്നെ തുടര്‍ന്നുപോയാല്‍ പോരാ, കേരളമാകെ വ്യാപിക്കണമെന്നതാണ് ചെന്നിത്തല രമേശന്‍നായരുടെ ആഗ്രഹം. അതുകൊണ്ട് കൊച്ചിയില്‍ ഡിസിപിയായിരുന്ന നിശാന്തിനിക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. ആ സ്ഥലംമാറ്റമാണ് എന്‍.എസ്. മാധവനെയും സക്കറിയയെയും രോമാഞ്ചമണിയിച്ചത്.
സമൂഹത്തിന്റെ പുരോഗതിയെക്കുറിച്ച് വകതിരിവില്ലാത്ത ഉദ്യോഗസ്ഥരെ അവര്‍ക്ക് പുച്ഛമാണുപോലും. നിശാന്തിനി ഐപിഎസ് സ്ഥലം മാറിയതോടെ കൊച്ചി രക്ഷപ്പെട്ടു എന്നാണ് എന്‍.എസ്. മാധവന്റെ ആശ്വാസം. വാലന്റൈന്‍ പാര്‍ട്ടികള്‍ അലങ്കോലപ്പെടുത്തുകയായിരുന്നു ഈ ഐപിഎസുകാരിയെന്നും മലയാളത്തെ സംസ്‌കാരം പഠിപ്പിക്കാന്‍ വെമ്പിനടക്കുന്ന ഈ സാഹിത്യനായകന് അഭിപ്രായമുണ്ട്.
നിശാന്തിനിക്കെതിരെ പടയൊരുക്കം നടത്തുന്നവര്‍ പുതുതലമുറയുടെ വഴികള്‍ ശരിക്കറിയേണ്ടതുണ്ട്. കൊല്ലത്ത് കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടയില്‍ കഞ്ചാവ്‌വില്‍പനയ്‌ക്കും ഉപയോഗത്തിനുമായി അറസ്റ്റിലായ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ ഏഴാണ്. കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് വിപണനവും ഉപയോഗവും നടക്കുന്നത്. ഇത്തരം കേന്ദ്രങ്ങളിലേക്ക് അന്വേഷണം നീളുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റത്തിന്റെയും സ്ഥാനക്കയറ്റത്തിന്റെയും വിലങ്ങുവീഴുന്നത് ആര്‍ക്കുവേണ്ടിയുള്ള നടപടിയാണെന്നത് സാധാരണക്കാരന്റെ ചോദ്യമാണ്.
കൊച്ചിയിലെ കൊക്കെയിന്‍ കേസിന്റെ അന്വേഷണം മുഹമ്മദ് നിസാം എന്ന ‘പാവം ബീഡികച്ചവടക്കാരനി’ലേക്കെത്തിയതോടെയാണ് കൊച്ചി ഭദ്രമായിക്കഴിഞ്ഞെന്ന ഉള്‍വിളി ഭരണകൂടത്തിനുണ്ടായതെന്ന് ആക്ഷേപമുണ്ട്. വിപ്ലവസമരത്തെ തടയാന്‍ നിശാന്തിനിക്ക് ധാര്‍മ്മികപിന്തുണ നല്‍കിയ മേയര്‍ ടോണി ചമ്മണിയുടെ ആവേശം ഈ വിഷയത്തില്‍ കാണാത്തതും കൂട്ടിവായിക്കണം. ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ഹമ്മര്‍ ജീപ്പിടിച്ചു കൊലപ്പെടുത്തിയ നിസാം കൊക്കെയിന്‍ കേസിലെ പ്രതിയാണെന്ന് നേരാവണ്ണം പറയാന്‍ പോലും മുന്‍നിര മാധ്യമങ്ങള്‍ ധൈര്യംകാട്ടുന്നില്ല എന്നതുതന്നെയാണ് ഇത്തരക്കാരുടെ ധൈര്യം.
അവരെ സംബന്ധിച്ചിടത്തോളം ‘കടവന്ത്രയില്‍ നിസാമിന്റെ മാതാവിന്റെ പേരിലുള്ള ഫ്‌ളാറ്റില്‍ നിന്നാണ് കഴിഞ്ഞയിടെ കൊക്കെയിനുമായി സിനിമാപ്രവര്‍ത്തകരെ പിടികൂടിയത്.’ എത്ര നിര്‍ദോഷകരമായ പങ്കാളിത്തം. ക്രൂരനായ ഒരു കൊലപാതകിയെ വിവാദവ്യവസായിയാക്കി ചുരുക്കുന്നവരുടെ മനോധര്‍മ്മം എന്തായാലും അത്ര നല്ലതാവാന്‍ തരമില്ല.
എന്തായാലും തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള 32 കാരി നിശാന്തിനിയുടെ പുതിയ ലാവണം തൃശൂരാണ്. ഉര്‍വശീശാപം ഉപകാരമെന്നതുപോലെ വരാനാവണം ഈ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും എന്നു കരുതുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ചും ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണം കൂടുതല്‍ മുറുകുമ്പോള്‍.
















