ഭാര്യ തല്ലിയെന്നും പറഞ്ഞ് മന്ത്രിസ്ഥാനം രാജിവെച്ചുപോയ കീഴൂട്ട് ബാലകൃഷ്ണപിള്ള മകന്‍ കെ.ബി. ഗണേശ്കുമാര്‍ പിന്നെ തലപൊക്കുന്നത് ഇപ്പോഴാണ്. രണ്ടാം കല്യാണവും കഴിഞ്ഞ് സ്വസ്ഥമാകുമ്പോള്‍ മുഖ്യമന്ത്രി വിളിച്ചുകയറ്റി മന്ത്രിസ്ഥാനം നല്‍കുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് ഗണേശന്‍ കാട്ടുപോത്തുകളുടെ കഥ വിളമ്പാനിറങ്ങുന്നതെന്ന് ചില തല്‍പരകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തങ്കച്ചിയുടെ തല്ല് കൊണ്ടതിനുശേഷം പിള്ളയുടെ മകന്‍ വേഷം പലത് മാറി. ഇടയ്‌ക്ക് തലമുണ്ഡനം ചെയ്തും വിഗ് വെച്ചും ചാനല്‍ പരിപാടിയില്‍ അവതാരകനായും ആന മുതലാളിമാരുടെ നേതാവായുമൊക്കെ പകര്‍ന്നാടി. ഒടുവില്‍ കളമശ്ശേരിയിലെ കാട്ടുപോത്തിനെ മെരുക്കാന്‍ ഒരു ആനപാപ്പാന്റെ ധാടിയും മോടിയുമായിട്ടാണ് കീഴൂട്ടെ ഇളംമുറപ്രമാണിയുടെ വരവ്.
മുസ്ലീം ലീഗിന്റെ വളര്‍ത്തുപുത്രനും മാറാട് കൂട്ടക്കൊലയില്‍ കൊലയാളികള്‍ക്ക് വേണ്ടി കൈമെയ് മറന്ന് അധ്വാനിച്ചയാളുമായ ടി.ഒ. സൂരജിന്റെ രമ്യഹര്‍മ്മ്യങ്ങളില്‍ നടന്ന വിജിലന്‍സ് പരിശോധനയാണ് ഗണേശന് പുതുജീവന്‍ പകര്‍ന്നത്. തനിക്കും മന്ത്രിസ്ഥാനത്തിനും ഇടയില്‍ പാരയാകുന്നത് അച്ഛന്‍ പിള്ളയും ലീഗ്, മാണി അച്ചുതണ്ടുമാണെന്ന ഒരു മുന്‍ധാരണ ഗണേശന് പണ്ടേ ഉണ്ട്. അതിനിടയിലാണ് സൂരജിന്റെ കൊട്ടാരങ്ങളും നിധിശേഖരങ്ങളും പൊതുജനത്തിന്റെ കണ്ണുതള്ളിച്ചത്. പ്രതിപക്ഷത്തിരിക്കുന്നവരുടെ സമരങ്ങളുടെ ആയുസ് അംഗന്‍വാടിയില്‍ കുട്ടികളെ കൊണ്ടുവിട്ട് മടങ്ങുന്ന അമ്മമാരുടെ ആട്ട് കിട്ടും വരെയേ ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ വെളുക്കുംവരെ കാക്കാനുള്ള അവസരമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് വീണുകിട്ടിയത്. അതുകൊണ്ടാണ് ഗണേശകുമാരന്‍ ഒരാള്‍ക്ക് ഒറ്റയ്‌ക്ക് മോഷ്ടിക്കാന്‍ ആകില്ലെന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ചുപറയുന്നത്. അഞ്ചുപേര്‍ ചേര്‍ന്ന് മോഷ്ടിച്ചാല്‍ അഞ്ചുപേരും മോഷ്ടാക്കളാണെന്ന സിദ്ധാന്തവും ഉണ്ട് പിന്നാലെ.
പൊതുമരാമത്ത് വിഴുങ്ങാന്‍ ക്വട്ടേഷന്‍ പിടിച്ച ലീഗ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസില്‍ കോടികളുടെ കോഴ നടക്കുന്നുവെന്നാണ് ഗണേശന്‍ നിയമസഭയില്‍ വിളിച്ചുപറഞ്ഞത്. മന്ത്രിയോ പാര്‍ട്ടിയോ മുഖ്യനോ മറുപടിയില്ല. ആകെയുള്ള ആക്ഷേപം ഗണേശന്‍ ആരോപണമുന്നയിച്ചത് നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് എന്നതാണ്. കൂടെ ഒരുപദേശവുമുണ്ട്. ഗണേശന് വേണമെങ്കില്‍ പ്രശ്‌നം യുഡിഎഫില്‍ പറയാമായിരുന്നു, അല്ലെങ്കില്‍ മുഖ്യമന്ത്രിയോടോ കുഞ്ഞാലിക്കുട്ടിയോടോ ഇബ്രാഹിംകുഞ്ഞിനോടോ തന്നെ പറയാമായിരുന്നു. അതൊന്നും ഇല്ലാതെ നിയമസഭയില്‍ ഇത് പറഞ്ഞത് ശരിയായില്ല.
അതാണ് കാര്യം. അഴിമതിയോ കോഴയോ അല്ല. അത് ചെയ്യുന്നവരോട് ചെവിയില്‍ പറയണം. നാട്ടുകാര്‍ കേള്‍ക്കരുത്. ആരും അറിയരുത്. എല്ലാരും കൂടി വട്ടമിട്ടിരുന്ന് പങ്കിട്ടെടുക്കുകയോ ഒത്തുതീര്‍പ്പാക്കുകയോ ചെയ്യാം.
പത്തനാപുരത്തുകാരുടെ സ്വന്തം പാപ്പാന്‍ ചമയുന്ന ഗണേശന്‍ പൊതുമരാമത്ത് വകുപ്പിലെ നോണ്‍പ്ലാനിംഗഫണ്ടില്‍ നിന്ന് പണം ചോദിച്ചപ്പോള്‍ അങ്ങനൊരു ഫണ്ടില്ലെന്നും അതില്‍നിന്ന് പണം നല്‍കാന്‍ വകുപ്പില്ലെന്നും മറുപടി കിട്ടിയതാണ് ഇപ്പോഴത്തെ പ്രശ്‌നം. മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ. നസിമുദ്ദീന്‍, സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി എം.അബ്ദുള്‍റാഫി, അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഐ.എം. അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് കുഴപ്പക്കാര്‍. തന്റെ തലവെട്ടം കാണുമ്പോഴേ ഈ മൂന്നുപേരും കൂടി പണമില്ലെന്ന് പറഞ്ഞ് ആട്ടിയിറക്കുകയാണത്രെ. ലജ്ജിച്ച് തലതാഴ്‌ത്തിയാണ് കീഴൂട്ട് രാമന്‍പിള്ളയുടെ കൊച്ചുമകന്‍ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസില്‍ നിന്ന് ഇറങ്ങുന്നത്. ഇത് അപമാനമല്ലെങ്കില്‍ പിന്നെന്താണ്. ഇല്ലെന്ന് പറഞ്ഞ ഫണ്ടിന്റെ പേരില്‍ ഒരു മുനിസിപ്പാലിറ്റിയില്‍ 103 റോഡുകള്‍ അനുവദിച്ച ആളാണ് ഇബ്രാഹിംകുഞ്ഞെന്ന് ഗണേശന്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തില്‍ അറുപത്തിനാല് റോഡും പതിനഞ്ചുപാലങ്ങളും അനുവദിച്ചുവത്രെ. സ്ഥലംമാറ്റം, ടെണ്ടര്‍ തുടങ്ങിയ ഇടപാടുകളില്‍ മന്ത്രിയുടെ സ്വന്തം സെക്രട്ടറിമാര്‍ ലക്ഷങ്ങള്‍ കോഴ കൈപ്പറ്റുന്നുവെന്നും ഗണേശന് പരാതിയുണ്ട്.
ഗണേശന്റെ പരാതികള്‍ ലീഗിനും ലീഗിനെ ചുമക്കുന്ന ഉമ്മന്‍ചാണ്ടിക്കും അലങ്കാരമാകാനേ തരമുള്ളൂ. കോടികള്‍ കോഴ വാങ്ങിയില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം എന്ന പ്രായോഗിക രാഷ്‌ട്രീയ സിദ്ധാന്തമാണല്ലോ സോണിയാകമ്പനിയുടെ ഭരണഘടന തന്നെ. സമാനമായ പരാതികള്‍ രണ്ടുവര്‍ഷം മുമ്പ് ഉന്നയിച്ചിരുന്നത് ആര്‍. ബാലകൃഷ്ണപിള്ളയായിരുന്നു. സ്വന്തം പാര്‍ട്ടിയുടെ മന്ത്രികൂടിയായ മകന്‍ ഗണേശന്റെ വകുപ്പില്‍ അഴിമതി നടമാടുകയാണെന്നും അയാളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ആ അച്ഛന്‍ മുട്ടാത്ത വാതിലുകളില്ലെന്ന് മറവിരോഗം പിടിപെടാത്ത മലയാളികള്‍ക്കറിയാം. അച്ഛന് മുന്നോക്കക്ഷേമവും ബീക്കണ്‍ പിടിപ്പിച്ച കാറും കിട്ടിയപ്പോള്‍ തീര്‍ന്നതാണ് ആ ആക്രാന്തം. പിന്നിങ്ങോട്ട് അച്ഛനും മകനും ഒരുമിച്ചായിരുന്നു പരിശ്രമം.
ഇപ്പോള്‍ കളമശ്ശേരിയിലെ കാട്ടുപോത്തിനെതിരെ ഗണേശന്‍ ഉറഞ്ഞുതുള്ളിയത് താന്‍ അറിഞ്ഞിട്ടില്ലെന്ന് പിള്ള കൈകഴുകുന്നതിന് പിന്നിലും ദുരൂഹത മണക്കുന്നവരുണ്ട്. വാളകത്തെ പാരക്കേസില്‍ അച്ഛനും മകനും അനുകൂലമായി എന്തോ റിപ്പോര്‍ട്ട് വന്നുവെന്നോ വരാന്‍ പോകുന്നുവെന്നോ വാര്‍ത്തകള്‍ വരുന്നതിനിടയ്‌ക്കാണ് ഗണേശന്റെ പ്രകടനമെന്നതും ശ്രദ്ധേയമാണ്.
സംഗതി പരാതിയാണെങ്കിലും ഇബ്രാഹിംകുഞ്ഞ് അനുവദിച്ച റോഡുകളുടെയും പാലങ്ങളുടെയും എണ്ണം കേള്‍ക്കുന്നവര്‍ ആളൊരു വികസനനായകനാണെന്ന് തെറ്റിദ്ധരിച്ചേക്കാനിടയുണ്ട്. അനുവദിച്ചു എന്നാല്‍ അതിന്റെ അര്‍ത്ഥം കോടികളുടെ വരവിന് വാതില്‍ തുറന്നിരിക്കുന്നു എന്ന് മാത്രമാണ്. ഇബ്രാഹിംകുഞ്ഞിന് റോഡുനിര്‍മ്മാണം എന്നാല്‍ കുഴിയടയ്‌ക്കല്‍ എന്ന കര്‍മ്മപദ്ധതിയാണ്. കോടതിവരെ ഇടപെട്ടിട്ടും കേരളത്തിലെ റോഡുകളിലെ കുഴി അടയ്‌ക്കാന്‍ മെനക്കെടാത്ത ആളാണ് മന്ത്രി. 2013 സെപ്തംബറിന് ശേഷം ഒരു റോഡിലും ഒരു കുഴിയും ഉണ്ടാകില്ലെന്ന് വാക്കു പറഞ്ഞയാളാണ് മന്ത്രി. ആ വാക്കിന്റെ വില അറിയണമെങ്കില്‍ ഗട്ടറില്‍ വീണ് പരലോകം പൂകിയ ആളുകളോട് ചോദിക്കണം.
സിനിമാനടന്‍ ജയസൂര്യ അദ്ദേഹത്തിന്റെ വീടിനുമുന്നിലെ റോഡിലെ കുഴിയടച്ചതിനെതിരെ ധാര്‍മ്മികരോഷം കൊണ്ടയാളാണ് മന്ത്രി. കുഴിയടയ്‌ക്കാന്‍ വേണ്ടുന്ന മെറ്റല്‍, ടാര്‍ തുടങ്ങിയ വകകളില്‍ കിട്ടാനുള്ളത് നഷ്ടപ്പെടുന്നു എന്നതാണ് ആ രോഷത്തിന്റെ അടിസ്ഥാനം. കാലടിയില്‍ ശ്രീശങ്കരന്റെ പേരിലുള്ള പാലം പൊളിഞ്ഞപ്പോള്‍ കുഴിയടച്ച് അതിനെ പാലം ഉദ്ഘാടനമാക്കിയ ആളാണ് മന്ത്രി. ഇപ്പോള്‍ 22 മീറ്റര്‍ പദ്ധതിയുള്ള പച്ചാളം മേല്‍പ്പാലം മൂന്നു മീറ്ററില്‍ തീര്‍ത്ത് അഴിമതിയുടെ വിപ്ലവത്തിന് പച്ചക്കൊടി വീശാന്‍ കച്ചമുറുക്കുന്നയാളാണ് മന്ത്രി. ആര് ചോദിച്ചാലും കമാന്ന് മിണ്ടാത്ത ഇബ്രാഹിംകുഞ്ഞ് ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വെറുമൊരു നത്തോലിയാണ്. വമ്പന്‍സ്രാവുകള്‍ തിമിര്‍ത്തു മറിയുന്ന അഴിമതിക്കടലിലെ ചെറിയ മീന്‍. എഴുതിത്തന്നാല്‍ അവസരം കിട്ടുമെങ്കില്‍ അടുത്ത കാട്ടുപോത്തിനെയും താന്‍ കാട്ടിത്തരാം എന്ന ആനമുതലാളിയുടെ പ്രഖ്യാപനം വെറുമൊരു വീമ്പുപറച്ചിലാവാന്‍ തരമില്ല.
ഇബ്രാഹിംകുഞ്ഞിനെതിരെ കൊട്ടാരക്കര ഗണേശന്‍ മദംപൊട്ടിയിളകിയാടിയിട്ടും രക്ഷയില്ലെന്ന മട്ടിലാണ് കാര്യങ്ങള്‍. നേരം ഇരുണ്ടുവെളുത്തപ്പോള്‍ ഇബ്രാഹിംകുഞ്ഞ് പഴങ്കഥയായി. അത്രമാത്രമാണ് ആരുന്നയിച്ചാലും അഴിമതിക്കഥകളുടെ ആയുസ്സ്.
















