കണ്ണൂരില്‍ കൃഷ്ണാഷ്ടമി ആഘോഷിച്ചും ആലപ്പുഴയില്‍ കൃഷ്ണപിള്ളയുടെ പ്രതിമതകര്‍ത്തും മാര്‍ക്‌സിസ്റ്റുകള്‍ പുതിയ ചരിത്രമെഴുതാനുള്ള പുറപ്പാടിലാണ്. നേതാക്കന്മാര്‍ ഒരു വഴിക്കും അവര്‍ പെരുവഴിയിലാക്കിയ അണികള്‍ തോന്നിയ വഴിക്കുമാണ് സഞ്ചാരം. ഭ്രാന്ത് പിടിച്ച കുരങ്ങന്‍ വെള്ളമടിച്ചാലെന്നതുപോലെയാണ് മൊത്തത്തില്‍ പാര്‍ട്ടിയുടെ അവസ്ഥ. അതിനിടയിലാണ് അവശേഷിക്കുന്ന ഏക സര്‍ക്കാര്‍ മോദിയില്‍നിന്ന് സദ്ഭരണം പഠിക്കാന്‍ പുറപ്പെടുന്നത്. ഇതിനപ്പുറം ഒരു പണി കിട്ടാനുണ്ടോ പിണറായി മുതലുള്ള പാര്‍ട്ടി മുതലാളിമാര്‍ക്ക്.
സ്വന്തമായി കാറും വീടുമില്ലാത്ത കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ദുഷ്‌പേര് പണ്ടേ കൂടെയുണ്ട് മണിക് സര്‍ക്കാരിന്. കോടികളിട്ട് അമ്മാനമാടുന്ന മാര്‍ക്‌സിസ്റ്റ് ഭൂപ്രഭുക്കന്മാര്‍ക്ക് അദ്ദേഹത്തെ പരമപുച്ഛവുമാണ്. ത്രിപുരയുടെ കൊച്ചുവട്ടത്തില്‍ ജീവിക്കുകയും തങ്ങളുടെ പദവികള്‍ക്ക് ഭീഷണിയാവാതിരിക്കുകയും ചെയ്യുന്ന കാലത്തോളം മണിക് സര്‍ക്കാരിനെ ഭയക്കേണ്ടതില്ലായിരുന്നു കാരാട്ടാദി മാര്‍ക്‌സിസ്റ്റുകള്‍ക്ക്. എന്നാല്‍ ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. പാര്‍ട്ടിക്ക് ലോകത്ത് തന്നെ ആകെയുള്ള മേല്‍വിലാസം പാവം മണിക്ക്‌സര്‍ക്കാരിന്റേതാണ്. അതുകൂടി ഒഴുകി മോദിയില്‍ ലയിക്കുന്ന സാഹചര്യത്തിലേക്കാണ് പോക്ക്.
മോദിയെ തറപറ്റിക്കാന്‍ കച്ചകെട്ടിപ്പയറ്റുന്ന മാര്‍ക്‌സിസ്റ്റ് കളരിഗുരുക്കന്മാര്‍ക്ക് മണിക്ക് സര്‍ക്കാരിന്റെ പൂഴിക്കടകനില്‍ സകലപ്രതീക്ഷയും തകര്‍ന്നുകഴിഞ്ഞിരിക്കുന്നു. അമേരിക്കയിലും ആസ്‌ട്രേലിയയിലും മാത്രമല്ല സര്‍ക്കാരിന്റെ ത്രിപുരയിലും മോദിക്ക് ഉജ്ജ്വലവരവേല്‍പ്. കഴിഞ്ഞ ആഗസ്തില്‍ കേന്ദ്രക്കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ദല്‍ഹിയില്‍ ചെന്നപ്പോഴാണ് മണിക്ക് സര്‍ക്കാര്‍ ഈ പണി ഒപ്പിച്ചത്. അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടു. ത്രിപുരയിലേക്കെത്തണമെന്ന് ക്ഷണിച്ചു. തന്റെ മന്ത്രിസഭാംഗങ്ങളോട് സംസാരിക്കണം. അതും സദ്ഭരണത്തെപ്പറ്റി സംസാരിക്കണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോദി നടത്തുന്ന പര്യടനത്തിന്റെ ഭാഗമായി ത്രിപുരയും വരവേല്‍പിനൊരുങ്ങി. വാര്‍ത്ത പുറത്തുവന്നതോടെ കേരളത്തിലെ മാര്‍ക്‌സിസ്റ്റുകള്‍ ഞെട്ടിത്തെറിച്ചു. പാര്‍ട്ടിക്ക് ആകെയുള്ള സര്‍ക്കാരാണ് മണിക് സര്‍ക്കാര്‍. മുപ്പത്തഞ്ച് കൊല്ലം അട്ടിപ്പേറ് കിടന്ന പശ്ചിമബംഗാളില്‍ ഇനി കാലുകുത്താനാകുമെന്ന് തോന്നുന്നില്ല. അവിടെ പാവപ്പെട്ടവന്റെ പണം കൊള്ളയടിച്ച് പടുത്തുണ്ടാക്കിയ പാര്‍ട്ടി ഓഫീസുകള്‍വരെ പച്ചയും കാവിയുമടിച്ച് താമര പതിയ്‌ക്കുകയാണ് പൊതുജനം.
കേരളത്തില്‍ പിന്നെ ഗുണ്ടാസെറ്റപ്പ് കൊണ്ട് പിടിച്ചുനിന്നുപോകാമെന്ന് കരുതിയതാണ്. അതുമിപ്പോള്‍ വീട്ടമ്മമാര്‍ ചൂലുമെടുത്ത് അടിച്ചോടിക്കുന്ന പരുവമായിട്ടുണ്ട്. പേടിപ്പിച്ചാല്‍ പേടിക്കാന്‍ ആകെയുള്ളത് പണ്ട് കാലുതിരുമ്മിക്കഴിഞ്ഞ കുറച്ച് പോലീസുകാര്‍ മാത്രമാണ്. ജയരാജന്മാരുടെ കോട്ടകളില്‍പോലും താമരക്കാലമാണ്. ബ്രാഞ്ചും എല്‍സിയും ഡിസിയുമെല്ലാം തമ്മിലടിയും അഴിമതിയും പിന്നെ അല്‍പസ്വല്‍പം ഷൂട്ടിംഗുമായി കാലം കഴിക്കുന്നു. അവശേഷിക്കുന്ന അണികള്‍ക്ക് ത്രിപുരയായിരുന്നു ആശ്രയം.
ആ ത്രിപുരയിലാണ് മണിക് സര്‍ക്കാര്‍ മോദിയെ വിളിച്ചുവരുത്തി സത്സംഗം നടത്തുന്നത്. കേട്ടതൊക്കെ ചുമ്മാതെയാണെന്നും അങ്ങനെയൊന്നും ഉണ്ടാകില്ലെന്നും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍പിള്ളയും സമാധാനിപ്പിക്കാന്‍ നോക്കിയെങ്കിലും മണിക് സര്‍ക്കാരിന്റെ ഉറച്ചമറുപടി സകലമാന പിബി അംഗങ്ങളെയും ഇരുത്തിക്കളഞ്ഞു. ത്രിപുരയിലെ മന്ത്രിമാര്‍ പ്രധാനമന്ത്രിയെ കണ്ടാല്‍, അദ്ദേഹത്തോട് സംസാരിച്ചാല്‍, അദ്ദേഹത്തെ ആദരിച്ചാല്‍ എന്താണ് കുഴപ്പം എന്ന് സര്‍ക്കാര്‍ വളച്ചുകെട്ടില്ലാതെ ചോദിച്ചു. ആ ചോദ്യംകേട്ട മാര്‍ക്‌സിസ്റ്റ് അണികള്‍ അതുതന്നെ ആവര്‍ത്തിക്കുന്നതാണ് പിണറായി മുതലുള്ളവര്‍ക്ക് ആധിയുണ്ടാക്കുന്നത്.
ശിവഗിരി തീര്‍ത്ഥാടനകാലത്ത് നരേന്ദ്രമോദിയെത്തിയപ്പോള്‍ തീണ്ടാപ്പാടകലം പാലിച്ച രാഷ്‌ട്രീയത്തമ്പുരാക്കന്മാരാണവര്‍. മോദിയെ കണ്ടാല്‍, സംസാരിച്ചാല്‍, നടപടിയെടുക്കുന്നവര്‍. അബ്ദുള്ളക്കുട്ടി മുതല്‍ ഷിബുബേബിജോണ്‍ വരെയുള്ളവര്‍ അതിനുകേട്ട പഴിയും തെറിയും കുറച്ചൊന്നുമല്ല. മോദി എന്ന പേരുച്ചരിക്കുന്നത് പോലും അവര്‍ അനുവദിക്കില്ല. കാറ്റും വെളിച്ചവും കടക്കാത്ത, അടച്ചിട്ട കുടുസുമുറിക്കുള്ളില്‍ അന്ധമായി രാഷ്‌ട്രീയം ശ്വസിച്ചും ഭക്ഷിച്ചും മനോരോഗികളായിപ്പോയ ഒരു കൂട്ടം ആളുകള്‍ക്ക് ഇപ്പോള്‍ മാണിക് സര്‍ക്കാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതാവുന്നത് സ്വാഭാവികം.
പത്തൊമ്പതാം വയസില്‍ ത്രിപുരയിലെ രാധാകിഷോര്‍പൂരില്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ കൊടിപിടിച്ച് കമ്മ്യൂണിസ്റ്റായതാണ് മാണിക് സര്‍ക്കാര്‍. അന്ന് പ്രസ്ഥാനം ആവേശവും ആദര്‍ശവുമായിരുന്നു അദ്ദേഹത്തിന്. തയ്യല്‍ക്കാരനായ അമൂല്യസര്‍ക്കാരിന്റെയും അഞ്ജലി സര്‍ക്കാരിന്റെയും മകന് ‘കിട്ടാനുണ്ട് പുതിയൊരുലോകം, നമ്മളെ നമ്മള്‍ ഭരിക്കും ലോകം’ എന്ന അധ്വാനിക്കുന്നവന്റെ സ്വപ്‌നലോകമായിരുന്നു മുന്നില്‍. വര്‍ഷം നാല്‍പത്തിയഞ്ച് പിന്നിടുമ്പോള്‍ ലോകത്ത് തന്നെ അവശേഷിക്കുന്ന ഏക കമ്മ്യൂണിസ്റ്റ് താനാണെന്ന ബോധ്യവുമുണ്ട് മണിക് സര്‍ക്കാരിന്. പാര്‍ട്ടി ലോകത്തെ തന്നെ ഏറ്റവും വലിയ കോപ്പറേറ്റ് കമ്പനിയാവുകയും നേതാക്കള്‍ ബിസിനസ് മാഗ്നറ്റുകളാവുകയും അധ്വാനിക്കുന്നവന്റെ സ്വപ്‌നലോകം തകര്‍ന്നുവീഴുകയും ചെയ്യുന്ന പുതിയ കാലത്താണ് മണിക് സര്‍ക്കാര്‍ സദ്ഭരണത്തിനായി മോദിയെ ക്ഷണിക്കുന്നത്, തന്റേടത്തോടെ അതില്‍ തനിക്കെന്ത് ചേതം എന്ന് പാര്‍ട്ടി മുതലാളിമാരോട് തിരിച്ചടിക്കുന്നത്.
മോദി ത്രിപുരയിലെത്തിയത് 726 മെഗാവാട്ടിന്റെ ഒഎന്‍ജിസി പവര്‍പ്ലാന്റ് ഉദ്ഘാടനം ചെയ്യാനാണ്. രാജ്യം വികസിക്കുകയാണ്. ത്രിപുരയും വികസിക്കേണ്ടതുണ്ട്. ത്രിപുരയ്‌ക്ക് പ്രധാനമന്ത്രിയോട് പറയാന്‍ ത്രിപുരയുടേതായ പ്രശ്‌നങ്ങളുണ്ട്. അത് പിബിയിലെ കൂട്ടുകച്ചവടക്കാര്‍ക്കും ഭൂമാഫിയകള്‍ക്കും മനസിലാകില്ല. ജനാധിപത്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിമാരെ കാണുന്നതിന് വിലക്കുണ്ടാകുന്നതിന്റെ യുക്തിയെ ചോദ്യംചെയ്യാന്‍ ആര്‍ക്കാണവകാശം എന്ന മണിക് സര്‍ക്കാരിന്റെ തുറന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വമാണ്. ആ ഉത്തരം തല്‍ക്കാലം അവരുടെ പക്കലില്ല. ജനം പാര്‍ട്ടിയെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയാണ്. സ്വച്ഛ്ഭാരത് എന്ന ആശയം അവര്‍ നടപ്പാക്കുന്നത് അങ്ങനെയാണ്. അത് തിരിച്ചറിയുന്നു എന്നതാണ് ത്രിപുരയിലെ മണിക് സര്‍ക്കാരിന്റെ നേട്ടം. അത് സഹിക്കാനാകുന്നില്ല എന്നതാണ് പിണറായി മുതലുള്ളവരുടെ പരാജയവും.
















