നടക്കാന്‍ പോകുന്ന പാര്‍ട്ടികോണ്‍ഗ്രസോടുകൂടി പാര്‍ട്ടി, കോണ്‍ഗ്രസാകുമോ എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അണികള്‍. കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്മൃതികൂടീരത്തിനുമുന്നില്‍ നിന്ന് ‘കൊലയാളി’ രാഘവനെ ‘മഹാത്മാ’രാഘവനാക്കി വാഴ്‌ത്തിപ്പാടുന്ന പിണറായി തൊട്ടുള്ള നേതാക്കളുടെ പെരുമാറ്റരീതി അവരെ തങ്ങളിപ്പോള്‍ ഏത് പാര്‍ട്ടിയിലാണെന്ന ആശയക്കുഴപ്പത്തിലേക്ക് വരെ എത്തിച്ചിരിക്കുന്നു. ഇത്തവണ കൂത്തുപറമ്പില്‍ മുഴങ്ങിയത് നരേന്ദ്രമോദിക്കെതിരായ മുദ്രാവാക്യമായിരുന്നു.
വയലാറിലും പുന്നപ്രയിലും കയ്യൂരിലും കരിവെള്ളൂരിലും തൊട്ട് വേലിമാറ്റിക്കുത്തിയതിന്റെ പേരില്‍ അയല്‍ക്കാരന്റെ വെട്ടുകത്തിക്കിരയായ ഏതൊരു ധീരരക്തസാക്ഷിയുടെയും കൊലപാതകത്തിനുത്തരവാദി നരേന്ദ്രമോദി ആകുന്ന കാലം വിദൂരമല്ല. മാത്രമല്ല ആര്‍എസ്എസിനെ കണ്ടുപഠിക്കാനുള്ള കാരാട്ടുകാരണവരുടെ ഉത്തരവ് വന്നതിനുശേഷം പിണറായി വിജയന്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവതിന്റെ എല്ലാ പ്രസംഗവും വള്ളിപുള്ളി വിടാതെ കേള്‍ക്കുകയും അതിന്മേല്‍ കമന്റ് പാസാക്കുകയും ചെയ്യുന്നുമുണ്ട്. ഇതെല്ലാംകൂടി കണ്ട് പരിഭ്രാന്തരായിരിപ്പാണ് സഖാക്കള്‍.
മോദി സ്വച്ഛ്ഭാരത് പ്രഖ്യാപിച്ചപ്പോള്‍ ആദ്യം കൈകൊടുത്ത കൂട്ടത്തിലാണ് പിണറായി. മാലിന്യം ഉറവിടത്തില്‍തന്നെ നശിപ്പിക്കണമെന്ന പിണറായിയുടെ വാക്കുകള്‍ ഇപ്പോള്‍ അറംപറ്റിയ മട്ടാണ്. കേരളം നേരിടുന്ന ഏറ്റവും വലിയ മാലിന്യമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്ന വെളിപാട് പൊതുജനത്തിനും വന്നിരിക്കുന്നു.
ചത്ത എലിയെ വീട്ടില്‍ നിന്ന് തൂക്കിയെറിയുന്ന ലാഘവത്തോടെ പശ്ചിമബംഗാളിലെ സര്‍വസാധാരണക്കാരന്‍ വലിച്ചെറിഞ്ഞ ഈ വിഴുപ്പുഭാണ്ഡം കേരളത്തിലെ നേതാക്കള്‍ക്കും വല്ലാതെ മടുത്തു എന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. നരേന്ദ്രമോദിയെ തോല്‍പ്പിക്കാന്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ ഒരുമ്പെടുന്നു സിപിഎം എന്ന വൈരുദ്ധ്യാത്മകത കേരളത്തിലും പ്രകടമാകുന്നു എന്ന് സാരം.
വി.എസ്.അച്യുതാനന്ദന്റെ ബലത്തില്‍ നിയമസഭയില്‍ തരപ്പെട്ടുകിട്ടിയ മോശമല്ലാത്ത അംഗബലം കോണ്‍ഗ്രസിന്റെ അടുക്കളപ്പണിക്ക് വിനിയോഗിക്കുകയായിരുന്നു ഇത്രകാലവും പിണറായിവിജയനും കൂട്ടരുമെന്നത് ഇപ്പോള്‍ ആര്‍ക്കും എളുപ്പത്തില്‍ തിരിഞ്ഞുകിട്ടും. പാറശ്ശാല ശെല്‍വന്‍ മുതല്‍ ബാര്‍മുതലാളി മനോഹരന്‍ വരെയുള്ള കഥയും കഥാപാത്രങ്ങളും തിരിച്ചും മറിച്ചുമിട്ട് നോക്കിയാല്‍ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞ അഡ്ജസ്റ്റ്‌മെന്റ് സംവിധാനം വ്യക്തം. വിജിലന്‍സ്, പോലീസ്, ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി നാട്ടുകാരെ പറ്റിക്കാന്‍ ചില സ്ഥിരം അഭ്യാസങ്ങളും ബ്രേക്കിംഗ് ന്യൂസ് വിശാരദന്മാരായ ചാനല്‍ വേഷങ്ങളും കൂടിയാകുമ്പോള്‍ പിണറായി വിജയന്റെ പാര്‍ട്ടി ചെന്നുപെട്ടിരിക്കുന്ന ദുര്‍വിധി ബോധ്യമാകും.
ഇടതുമുന്നണിയില്‍ അംഗത്വത്തിന് അപേക്ഷിച്ച് കാത്തിരുന്ന ഒറ്റമുറി ടാറ്റാ ഭാസ്‌കരന്‍മാര്‍ പോലും ഇപ്പോള്‍ പേടിച്ചു കുത്തിയിരിപ്പാണ്. ഇനിയെങ്ങാനും ആ മുന്നണിയിലേക്കെടുത്താല്‍ ഉള്ള മുറി കൂടി ജനം ഒഴിപ്പിച്ചെടുക്കുമെന്നാണ് ഭീതി. ഇപ്പോഴാണെങ്കില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവരാജന് പ്രസംഗിക്കാന്‍ ഒരു മൈക്ക് എങ്കിലും കിട്ടും. മുന്നണിയില്‍പ്പെട്ടാല്‍ അതുമുണ്ടാവില്ല.
രാജ്യം മൊത്തം ആര്‍എസ്എസ് മയമാവുന്നതിന്റെ ഭീതിയിലാണ് പിണറായി വിജയന്‍. കുട്ടിക്കാലം മുതല്‍ക്കേ കൊന്നും കൊലവിളിച്ചും തങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച കൂട്ടരാണ് പടര്‍ന്നു പന്തലിച്ച് ഇന്ന് രാജ്യം ഭരിക്കുന്നത്. കാല്‍ച്ചുവട്ടിലെ മണ്ണാകെ ഒലിച്ചുപോകുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ആകെക്കിട്ടിയത് അമ്പാടിമുക്കിലെ ഒരു വാസുവിനെയാണ്. അതും ജയരാജന്റെ അടിപ്പണിയില്‍. ബാക്കിയെല്ലാം ഒഴുകിയൊഴുകി ആര്‍എസ്എസില്‍ ലയിക്കുകയാണ്. ബംഗാളിലെ തകര്‍ച്ച കണ്ട് പേടിച്ചാകണം താന്‍ പണം കൊടുത്ത് പോറ്റി സെക്രട്ടറിയാക്കി വളര്‍ത്തിയ പ്രകാശ് കാരാട്ടും ഭാര്യയും പോലും ആര്‍എസ്എസിന്റെ ആരാധകരായിരിക്കുന്നു. അതിന്റെ തുടര്‍ച്ചയാണല്ലോ ആര്‍എസ്എസിനെ കണ്ടു പഠിക്കാനുള്ള കാരാട്ട് കാരണവര്‍ സിഐടിയുവിന് നല്‍കിയ ഉപദേശം.
അതിനിടയിലാണ് പന്ന്യനും കാനവുമെല്ലാം കൂടി തലങ്ങും വിലങ്ങും തല്ലാന്‍ ഒരുമ്പെട്ടിറങ്ങിയത്. ലയനവാദത്തില്‍ തുടങ്ങിയതാണ് ആ പോര്. പറഞ്ഞുപറഞ്ഞ് സിപിഎം ആര്‍എസ്എസിന്റെ സഖ്യകക്ഷിയായിരുന്നുവെന്ന് വരെ പറഞ്ഞുകളഞ്ഞു കാനം രാജേന്ദ്രന്‍. കാനത്തിന്റെ തലയ്‌ക്കോളമാണെന്നും അങ്ങനെയൊരു കഥ താന്‍ കേട്ടിട്ടേയില്ലെന്നും പറഞ്ഞതാണ് ഏറെ വിനയായത്. ഗുണ്ടായിസം മാത്രം പോരാ അക്ഷരജ്ഞാനവും വേണമെന്നായിരുന്നു കാനം പറയാതെ പറഞ്ഞത്. സുന്ദരയ്യയുടെ പുസ്തകവും താങ്ങി കാനം ആരോപണം ശക്തമാക്കിയപ്പോള്‍ പിന്നെ പിണറായി മിണ്ടിയില്ല.
ആര്‍എസ്എസിന്റെ കടന്നുകയറ്റം തടയണം, തകര്‍ക്കണം. അതിന് ആരെയും കൂട്ടുപിടിക്കാന്‍ പിണറായി ഇപ്പോള്‍ ഒരുക്കമാണ്. മാസങ്ങളായി നീതി തേടി സെക്രട്ടേറിയറ്റ് നടയില്‍ നില്‍പ്പ് ആരംഭിച്ച ആദിവാസികളുടെ സമരം കാണാതെയല്ല, പക്ഷേ അവര്‍ക്ക് പിന്നില്‍ വോട്ട് കമ്മിയാണ്. അപ്പോഴാണ് കോഴിക്കോട് ഹോട്ടലില്‍ നടന്ന അനാശാസ്യസമരം മറൈന്‍ ഡ്രൈവില്‍ പൊടിപൊടിക്കുന്നത്. പിന്തുണയുമായി രംഗത്തെത്താന്‍ പാര്‍ട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പിബി മുതല്‍ എല്‍സി വരെയുള്ള സകലമാനപിണറായിമാര്‍ക്കും പണ്ടേ ഹരമുള്ള ഏര്‍പ്പാടാണത്. ഇതാകുമ്പോള്‍ ഒളിക്യാമറയെ പേടിക്കുകയും വേണ്ട. ചുംബിക്കാനുള്ളവരെ അവരവര്‍ തന്നെ കൊണ്ടുപോകണോ അതോ നേരെ അവിടെച്ചെന്നാല്‍ ചുംബിക്കാമോ തുടങ്ങിയ നിസാരമായ പ്രശ്‌നങ്ങളേയുള്ളൂ. കോഴിക്കോട്ടെ അനാശാസ്യത്തിനെതിരെ കൊടിപിടിച്ചത് യുവമോര്‍ച്ചക്കാരായതുകൊണ്ട് അത് വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടമാണെന്ന് പാര്‍ട്ടിയിലെ മഹിളകള്‍ക്കെങ്കിലും ബോധ്യപ്പെടാതിരിക്കില്ല.
അത്തരം ബോധ്യപ്പെടലുകള്‍ക്ക് താത്ത്വികവിശദീകരണം നല്‍കാന്‍ കെ.കെ. ലതികടീച്ചറെത്തന്നെ ചുമതലപ്പെടുത്തുകയും ആവാം. കയ്യൂരില്‍ തുടങ്ങിയ സമരപാരമ്പര്യമാണ് മറൈന്‍ഡ്രൈവിലെത്തിനില്‍ക്കുന്നതെന്ന വിശദീകരണം അണികള്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്യും. അതിനുശേഷമാണ് പരപ്പനങ്ങാടിയില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയും ഹിന്ദുയുവാവും ഒരുമിച്ചൊരു കടയില്‍ ചായ കുടിച്ചതിന്റെ പേരില്‍ ഒരുപറ്റം ഗുണ്ടകള്‍ അക്രമം തുടങ്ങിയത്. ചാനല്‍ രാമന്‍മാര്‍ക്ക് അത് വാര്‍ത്തപോലുമായില്ല.
അക്രമികള്‍ യുവമോര്‍ച്ചക്കാരല്ലാത്തതുകൊണ്ട് പിണറായിയുടെ സ്വന്തം പശുപാലന്മാരെ രംഗത്തുകണ്ടതേയില്ല. ചായകുടി കോഴിക്കോട് ഹോട്ടലിലെ മറ്റേപ്പണിയോളം വരില്ലെന്നതു കൊണ്ടാകണം ഒരു നവോത്ഥാനസമരത്തിന് കുടപിടിക്കാന്‍ തൊപ്പിയിട്ട കാരശ്ശേരിമാരെയും കണ്ടില്ല. നാദാപുരത്ത് പീഡിപ്പിക്കപ്പെട്ട നാലുവയസുകാരിയെ പരിഹസിച്ച പോരേടം സഖാഫി സഖാവാക്കുന്ന കാലം വിദൂരമല്ലെന്ന സൂചനയാണ് ഈ സംഭവങ്ങള്‍ തരുന്നത്.
ടൈറ്റാനിയത്തില്‍, സോളാറില്‍, സലിംരാജിന്റെ ഭൂമി ഇടപാടില്‍ ഒടുവില്‍ ബാര്‍ കോഴയില്‍ വരെ ഉമ്മന്‍ചാണ്ടിയും പിണറായി ഒരു പക്ഷത്താണ്. ധാരണാസമരങ്ങള്‍ എന്നൊരു പുതിയ പദം കൂടി ഇവര്‍ നമുക്ക് സംഭാവന ചെയ്തിരിക്കുന്നു. സോളാര്‍ കുംഭകോണത്തില്‍ അകപ്പെട്ട സരിതയുടെ അണ്ണന്‍മാര്‍ മുതല്‍ അമ്മാവന്‍മാര്‍ വരെയുള്ളവര്‍ക്ക് കൊടികളുടെ ഭേദമില്ലെന്ന് ഇന്ന് കേരളത്തിനറിയാം. അതുകൊണ്ടാണ് സിപിഎമ്മിന്റേത് അഡ്ജസ്റ്റ്‌മെന്റ് സമരമാണെന്ന് ഇന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നത്. സരിതയുടെ പേരില്‍ പന്തലുകെട്ടി ഒന്നിച്ചുകിടന്നുറങ്ങിയ പ്രേമചന്ദ്രന് ഈ രാപ്പനി നന്നേ ബോധിച്ചതുകൊണ്ടാവണം നേരം പുലര്‍ന്നപ്പോള്‍ മറുപാളയത്തില്‍ എത്തിയത്.
ആണ്ടറുതിയില്‍ ചാനല്‍രാമന്റെ ന്യൂസ്‌മേക്കര്‍ പട്ടികയില്‍ സരിതയ്‌ക്കും നല്‍കണം ഒരു ചാന്‍സ്. ചാനലുകാരെ കോള്‍മയിര്‍കൊള്ളിച്ച ‘നവോത്ഥാനനായകന്മാരെ’ക്കാള്‍ എന്തുകൊണ്ടും ഭേദമാണ് ആ സ്ത്രീ. ഒന്നുമില്ലെങ്കിലും ഭരണപക്ഷത്തും പ്രതിപക്ഷത്തുമിരിക്കുന്ന കൊമ്പന്മാര്‍ തമ്മില്‍ ഒരു ഭേദവുമില്ലെന്ന് മലയാളികള്‍ക്ക് ബോധ്യപ്പെടുത്തിത്തന്നുവല്ലോ അവര്‍.
















